'അവരുടെ ജീവിതം താറുമാറാക്കാൻ ഒത്തിരി കാരണങ്ങളുണ്ടായി; എന്റെ അമ്പിളി ചേട്ടനെന്ന് പറഞ്ഞ് അമ്മ ഉറച്ച് നിന്നു'
മലയാള സിനിമയിൽ ഇന്നും പ്രകടമായി കാണാവുന്നതാണ് നടൻ ജഗതി ശ്രീകുമാറിന്റെ അസാന്നിധ്യം. വാഹനാപകടത്തിൽ പെട്ട് വർഷങ്ങളായി മാറി നിൽക്കുന്ന ജഗതിയുടെ പഴയ സിനിമകൾ ഇന്നും ജനപ്രിയമാണ്. എല്ലാത്തരത്തിലുമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ച ജഗതി സിനിമകളിൽ ഓടി നടന്ന് അഭിനയിച്ച ഒരു കാലഘട്ടവുമുണ്ടായിരുന്നു. അന്നും ഇന്നും ജഗതിക്ക് പകരം വെക്കാൻ ഒരു നടൻ വന്നിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
നീണ്ട പന്ത്രണ്ട് വർഷമായി ജഗതി ശ്രീകുമാർ അപകടം പറ്റി ചികിത്സയിലായിട്ട്. ഇടയ്ക്ക് സിബിഐ 5 എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും പഴയ ജഗതിയെ പ്രേക്ഷകർക്ക് തിരിച്ച് കിട്ടിയില്ല. സിനിമയിൽ തിളങ്ങുമ്പോഴും ജഗതി പലപ്പോഴും വിവാദങ്ങളിൽ പെട്ടിരുന്നു. പൊതുവേദികളിൽ നടൻ അതിര് വിട്ട് സംസാരിക്കുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്ന് വരുന്നുണ്ട്.
അപകടത്തിൽ പെട്ട ശേഷം ജഗതിയുടെ മറ്റൊരു ബന്ധത്തിലെ മകൾ രംഗത്ത് വന്നതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ പ്രശ്നങ്ങൾ നിറഞ്ഞിരുന്ന ആ സമയത്തെക്കുറിച്ച് പരോക്ഷമായ് സംസാരിച്ചിരിക്കുകയാണ് ജഗതിയുടെ മകൾ പാർവതി ശ്രീകുമാർ. സീ മലയാളവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

'ആ സാഹചര്യത്തിൽ അനുഭവിക്കാവുന്നതിന്റെ ഏറ്റവും മോശം സാഹചര്യത്തിൽ കൂടെ പോയെന്നതാണ്. ഈ സാഹചര്യത്തെ മനപ്പൂർവം മോശമാക്കാനും നമ്മളെ ട്രോമയിൽ കൂടെ നടത്തിക്കാനും അത്രയ്ക്കും കളികൾ നടക്കുന്ന സമയമായിരുന്നു. നമുക്കൊരു ബുദ്ധിമുട്ട് വരുമ്പോഴാണല്ലോ യഥാർത്ഥത്തിൽ കൂടെ ആരൊക്കെയുണ്ട്, ആരൊക്കെയില്ല എന്ന വാസ്തവം നമ്മൾ തിരിച്ചറിയുന്നത്'
'പിന്നെ ഞാൻ കുറച്ച് കൂടെ സ്റ്റേൺ ആണ്. എന്റെ അമ്മയും സഹോദരനും കുറച്ചും കൂടെ ലോല ഹൃദയരാണ്. അമ്മയ്ക്കൊന്നുമറിയില്ല. ഇപ്പോഴും വീട്ടിൽ ഒരു തീരുമാനമെടുക്കണമെങ്കിൽ ഞങ്ങൾ തന്നെയെടുക്കണം. ബേബി ശാലിനിയെ പോലെ പപ്പ കൊണ്ട് നടന്നതാണ്. പക്ഷെ ഇപ്പോൾ ഒത്തിരി മാറി. മുമ്പാണെങ്കിൽ എല്ലാ കാര്യത്തിനും എല്ലാവരുടെയും അഭിപ്രായം ചോദിക്കുന്ന വ്യക്തിയാണ്'

'അദ്ദേഹത്തിന്റെ എല്ലാ സുഖ ദുഖങ്ങളിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്റെ അമ്മ വളരെ ഉറച്ച് നിന്നു. അവരുടെ ലൈഫിനെ താറുമാക്കാനുള്ള ഒത്തിരി കാരണങ്ങൾ ഉണ്ടായെങ്കിലും അതിനെയൊക്കെ വളരെ പുഷ്പം പോലെ എനിക്കിതൊന്നും ഒരു പ്രശ്നമല്ലെന്ന് പറഞ്ഞ് ഞാനും എന്റെ അമ്പിളിച്ചേട്ടനും എന്ന ആറ്റിറ്റ്യൂഡിൽ നിൽക്കുന്ന വ്യക്തിയായിരുന്നു അമ്മ. അത് കൊണ്ടാണ് ഞങ്ങളുടെ കുടുംബം ഇന്നും വളരെ സ്ട്രോങായി പോവുന്നത്'
'പപ്പ ലൈം ലൈറ്റിൽ നിന്ന സമയത്തും ഞങ്ങൾ അങ്ങനെയൊരു ജീവിതം നയിച്ചിരുന്നില്ല. സാധാരണ ജീവിതമായിരുന്നു. ആഡംബര ജീവിതത്തിനോട് പപ്പയ്ക്കും താൽപര്യമില്ലായിരുന്നു. ഇതൊക്കെ ഏത് നിമിഷവും പോവാമെന്ന് ചിന്തിക്കുന്നയാളായിരുന്നു എന്റെ പപ്പ. അത്കൊണ്ട് സിനിമാ താരങ്ങളുടെ മക്കൾ ഇന്ന് ജീവിക്കുന്ന പോലെയല്ല അന്ന് ഞങ്ങൾ അന്ന് ജീവിച്ചത്'
'അതിലോട്ടൊന്നും പോവാൻ താൽപര്യമില്ലായിരുന്നു. അന്നങ്ങനെ ജീവിച്ചത് കൊണ്ട് ഇന്ന് പപ്പയില്ലാത്തപ്പോഴും ഏത് സിറ്റുവേഷനോടും പൊരുത്തപ്പെട്ട് ജീവിക്കാൻ നമ്മളെ സഹായിച്ചു. എപ്പോഴും എല്ലാ സൗഭാഗ്യങ്ങളും നമ്മുടെ കൂടെ നിൽക്കില്ലല്ലോ,' പാർവതി പറഞ്ഞതിങ്ങനെ.
ശോഭ ശ്രീകുമാറെന്നാണ് ജഗതിയുടെ ഭാര്യയുടെ പേര്. രാജ്കുമാർ ശ്രീകുമാർ, പാർവതി ശ്രീകുമാർ എന്നീ രണ്ട് മക്കളുമുണ്ട്. കല ശ്രീകുമാറെന്നാണ് ജഗതി ശ്രീകുമാറിന്റെ രണ്ടാം ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ ജനിച്ച മകളാണ് ശ്രീലക്ഷ്മി.


Click it and Unblock the Notifications











