അഞ്ച് മിനിറ്റ് മാത്രം സ്ക്രീനിലെത്തിയ മോഹൻലാലിന് എട്ട് കോടി, മുഴുനീള വേഷം ചെയ്ത വിനായകന് ലഭിച്ചത് 35 ലക്ഷം?
സൂപ്പർസ്റ്റാർ രജിനികാന്ത് സിനിമ ജയിലറാണ് ഇപ്പോൾ തരംഗം. ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത സിനിമ എന്ന പേരിൽ ജയിലറിനെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പടം തിയേറ്ററിൽ എത്തിയപ്പോൾ പ്രതീക്ഷകൾക്കും മുകളിലുള്ള ട്രീറ്റാണ് പ്രേക്ഷകർക്ക് ലഭിച്ചത്. സിനിമ റിലീസ് ചെയ്ത ശേഷം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന കഥാപാത്രം വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ റോളാണ്.
ഒരു മലയാളി തമിഴ്നാട്ടിലെ ബിഗ് ബജറ്റ് സിനിമയിൽ രജിനിയുടെ വില്ലനായി അഭിനയിച്ച് ശ്രദ്ധനേടി എന്നത് കേരളത്തിനും അഭിമാനിക്കാവുന്ന ഒന്നാണ്. ചിത്രത്തിൽ കാമിയോ റോളിൽ അഭിനയചക്രവർത്തി മോഹൻലാലും ഉണ്ടായിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്റിലെത്തിയ രജിനി ചിത്രം കൂടിയായിരുന്നു ജയിലർ. ശരീരഭാഷകൊണ്ടും മലയാളം കലർത്തിയുള്ള തമിഴ് സംസാരിച്ചും വിനായകൻ സിനിമയിൽ യഥാർത്ഥ വില്ലനായി ജീവിച്ചു.
നടൻ രജനികാന്ത് തന്നെ വിനായകന്റെ പ്രകടനത്തിൽ വിസ്മയിക്കുകയും ഓഡിയോ ലോഞ്ചിൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. അത്രമേൽ ഭയാനകമായ പ്രകടനമാണ് വിനായകൻ കാഴ്ചവെച്ചത്. തിമിര് തുടങ്ങി ഏഴോളം തമിഴ് ചിത്രങ്ങളിൽ നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും ജയിലറാണ് തമിഴിൽ വിനായകന് ഒരു ബ്രേക്ക് സമ്മാനിച്ചത്.
സിനിമ വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുമ്പോൾ വിനായകന് ചിത്രത്തിൽ ലഭിച്ച പ്രതിഫലമാണ് ചർച്ച ചെയ്യപ്പെടുന്നത്. 35 ലക്ഷം രൂപയാണ് നടന് പ്രതിഫലമായി ലഭിച്ചത്. താരമൂല്യമില്ലാത്ത നടൻ എന്നതുകൊണ്ടാണ് വിനായകന് പ്രതിഫലം കുറഞ്ഞതെന്നാണ് റിപ്പോർട്ട്.

ഒട്ടനവധി മികച്ച ചിത്രങ്ങളിൽ അഭിനയിച്ച നടനാണെങ്കിൽ കൂടിയും മാർക്കറ്റ് വാല്യുവിന്റെ കാര്യത്തിൽ വിനായകൻ പിറകിലാണ്. എന്നാൽ ജയിലറിൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള അതിഥി വേഷം ചെയ്ത മോഹൻലാലിന് എട്ട് കോടിയാണ് പ്രതിഫലം ലഭിച്ചത്.
ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന വിനായകന് 35 ലക്ഷം പ്രതിഫലം ലഭിച്ചതും കാമിയോ റോളിന് മോഹൻലാലിന് എട്ട് കോടി ലഭിച്ചതും സിനിമാപ്രേമികൾക്കിടയിൽ വലിയ രീതിയിൽ ചർച്ചയായി. എന്തായാലും ജയിലറുടെ വിജയത്തിന് ശേഷം വിനായകന്റെ വിപണി ജെറ്റ് സ്പീഡിൽ ഉയർന്നിരിക്കുകയാണ്.
ഇനി താരം കമ്മിറ്റ് ചെയ്യുന്ന സിനിമകൾക്ക് ഒരു കോടി രൂപ പ്രതിഫലം കിട്ടിയാലും അത്ഭുതപ്പെടാനില്ല. ഈ ചിത്രത്തിൽ അഭിനയിച്ചതിന് രജിനികാന്തിന് ലഭിച്ചത് 110 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ അതിഥിവേഷത്തിലെത്തിയ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിനും എട്ട് കോടി രൂപ പ്രതിഫലം ലഭിച്ചു.
ബോളിവുഡ് താരം ജാക്കി ഷറോഫ് നാല് കോടി രൂപ പ്രതിഫലം ലഭിച്ചപ്പോൾ രമ്യ കൃഷ്ണന് 80 ലക്ഷമാണ് ലഭിച്ചത്. സുനില്‍ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിൻ കിംഗ്‌സ്‌ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം.

ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച നടനാണ് വിനായകൻ. വർമൻ ആകാൻ ആദ്യം സംവിധായകൻ തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മമ്മൂട്ടി വില്ലനായാൽ പലയിടങ്ങളിലും ആരാധകരുടെ വികാരം മനസിലാക്കി കോംപ്രമൈസ് ചെയ്ത് ഷൂട്ട് ചെയ്യേണ്ടി വരുമെന്നതിനാലാണ് ആ ഉദ്യമത്തിൽ നിന്നും ജയിലർ ടീം പിന്മാറിയത്. 1995ല്‍ മാന്ത്രികത്തിലെ മൈക്കിള്‍ ജാക്‌സണെന്ന ഡാന്‍സറായി സിനിമ മേഖലയില്‍ എത്തിയതാണ് വിനായകന്‍.
പിന്നീടങ്ങോട്ട് നായകന്റെയും വില്ലന്റെയും ശിങ്കിടിയും കൂട്ടുകാരനും സഹോദരനുമായി വിനായകന്‍ വളര്‍ന്നു. അതേസമയം ബോക്സോഫീസിൽ പുതിയ റെക്കോർഡുകൾ തീർത്തുകൊണ്ട് മുന്നേറുകയാണ് ജയിലർ. ആഗോള കലക്ഷൻ 500 കോടി ഉടൻ മറികടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ ചിത്രം 350 കോടിയിലേറെ രൂപ കലക്ഷൻ നേടിക്കഴിഞ്ഞു. ജയിലർ സിനിമയിൽ രജിനികാന്തിന് തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം ലഭിച്ചത്.


Click it and Unblock the Notifications











