മഞ്ജു വാര്യര്‍ക്കൊപ്പം ദയയില്‍ ഞാനും അഭിനയിച്ചു! ആ കഥ പറഞ്ഞ് ജമേഷ് കോട്ടക്കല്‍! കുറിപ്പ് വൈറല്‍
വേണു സംവിധാനം ചെയ്ത ദയയെന്ന സിനിമയില്‍ ജമേഷ് കോട്ടക്കലും അഭിനയിച്ചിരുന്നു. ഇതേക്കുറിച്ച് കുറിപ്പുമായെത്തിയിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്ക് കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം:-
രാജസ്ഥാൻ. പണ്ടത്തെ മലയാളസിനിമകളിൽ എപ്പോഴെങ്കിലും മരുഭൂമികളിൽ സ്വപ്നങ്ങൾ ജനിച്ചുണ്ടെങ്കിൽ അത് രാജസ്ഥാനിലെ ജയ്സാൽമീറിലായിരിക്കും. കണ്ണെഴുതിയ വലിയ ഒട്ടകങ്ങളുടെ മുന്നിലൂടെ അനന്തമായ മണൽപ്പരപ്പിൽ ഭൂലോകത്തുള്ള സകലവർണങ്ങളും ആവാഹിച്ച് മനം നിറഞ്ഞാടുന്ന നായകനും നായികയും. ഇക്കാലത്തും ഇങ്ങനെ ഒരു വിഷ്വൽ ഏതെങ്കിലും സംവിധായകൻ വെറുതെ ഒന്ന് മനസിൽ സങ്കൽപ്പിച്ചാൽതന്നെ പിറ്റെ ദിവസം അയാളുടെ ഫോണിൽ ഗൂഗിൾ ദേവത ചോദിക്കും "Find great hotel deals in Jaisalmeer?"
മലയാളത്തിലെ വലിയ സിനിമകളിലൊന്നായ 'ദയ' പൂർണമായും ചിത്രീകരിച്ചത് ഏത് ഫോട്ടോഗ്രഫറും ഇഷ്ടപ്പെടുന്ന ജയ്സാൽമീറിന്റെ ആ മണൽ നിറമുള്ള ക്യാൻവാസിൽ വെച്ചായിരുന്നു. ആ സിനിമയുമായി രണ്ട് രീതിയിൽ സഹകരിക്കാൻ എനിക്ക് അവസരമുണ്ടായി. അതിന് നന്ദി പറയേണ്ടത് മലയാളസാഹിത്യത്തിലെ കാലാതീതനായ മഹാപ്രതിഭ ശ്രീ എം ടി വാസുദേവൻനായരോടാണ്.

എംടി വിളിപ്പിച്ചു
എം ടി ഒരു ദിവസം എന്നെ മാതൃഭൂമിയിലെ ക്യാബിനിലേക്ക് വിളിപ്പിക്കുന്നു. എന്നിട്ട് എന്നോട് പറയുന്നു. ക്യാമറാമാൻ വേണു എന്റെ ഒരൂ കഥ സിനിമയാക്കുന്നുണ്ട്. അതിൽ നായകനെ വഴിപിഴപ്പിക്കുന്ന നാല്സുഹൃത്തുക്കളിൽ ഒരാളുടെ വേഷമുണ്ട്. അത് ജമേഷ് ചെയ്താലേ ശരിയാകൂ. ഉടനെ തിരുവനന്തപുരത്ത് പോയി വേണുവിനെ കാണണം. അങ്ങനെയാണ് ദയയിലെ തന്ത്രപധാനമായ ആ വേഷം ഞാൻ ചെയ്യുന്നത്. മേൽ പറഞ്ഞ എം ടി സാർ "പറയാത്ത ഡയലോഗ്" ഞാൻ അന്ന് എന്റ രണ്ട് സിനിമാപ്രേമികളായ സുഹൃത്തുക്കളുടെ അടുത്ത് തള്ളിമറിച്ച കാര്യമാണ്.

ദയയിലേക്ക്
സത്യത്തിൽ ദയയിൽ ഞാൻ അഭിനയിക്കാനിടയായ കാര്യങ്ങൾ സംഭവിച്ചത് ഇനി പറയുന്ന പോലെയാണ്. ചിത്രഭൂമിക്കുവേണ്ടി പടമെടുക്കാനായി സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് പറന്നുനടന്നിരുന്ന കാലമായിരുന്നു അത്. ശ്രീ ടി എച്ച് കോടമ്പുഴ, സഹദേവേട്ടൻ, ശ്രീ അശോക് ശ്രീനിവാസ്, വിൽസൺ തുടങ്ങിയ പ്രഗല്ഭരായ പത്രപ്രവർത്തർ. ഇവർക്കൊപ്പം ക്യാമറയും തൂക്കി ഞാനും.

ഒഴിവാക്കാറില്ല
സിനിമാറിപ്പോർട്ടിംഗിനായുള്ള ലൊക്കോഷൻ യാത്രകൾ വളരെ രസകരമായിരുന്നു. ഷൂട്ടിംഗ് സെറ്റുകളിൽ മാതൃഭൂമിയുടെ ആളായി പരിഭ്രാന്തിയില്ലാതെ കയറിച്ചെല്ലാം. നടീനടൻമാർ അഭിനയിക്കുന്നത് വളരെ അടുത്ത് നിന്ന് കണ്ടുനിൽക്കാമെന്നതിനാൽ ഒരു ലൊക്കേഷൻ ചാൻസും ഞാൻ ഒഴിവാക്കിയിരുന്നില്ല. ഫോട്ടോകൾ എടുത്തുകഴിഞ്ഞാൽ എന്റെ ശ്രദ്ധ മിക്കവാറും സംവിധായകരുടെ ശ്രദ്ധ പിടിച്ചുപറ്റി അടുത്ത സിനിമയിലെങ്കിലും ഒരു വേഷം സംഘടിപ്പിക്കുക എന്നതിലായിരുന്നു. നേരിട്ട് സംവിധായകരുടെ മുന്നിൽ ചെന്നു അവസരം ചോദിക്കാൻ അന്ന് വളരെ മൃദുഭാഷിയായിരുന്ന എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. പിന്നെ മുന്നിൽ തെളിഞ്ഞ വഴി ഏത് ആത്മവിശ്വാസമില്ലാത്തവന്റെയും സ്ഥിരം നമ്പർ!. റെക്കമേൻേഷൻ !

ശുപാര്‍ശക്കാരന്‍
ടി എച്ച് കോടമ്പുഴയാണ് ശുപാർശക്കാര്യത്തിൽ എന്റെ സ്ഥിരം അത്താണി. അന്ന് ചിത്രഭൂമി ഉൾപ്പെടുന്ന മാതൃഭൂമിയുടെ പിരിയോഡിക്കൽ വിഭാഗത്തിന്റെ എഡിറ്ററാണ് ശ്രീ എം ടി വാസുദേവൻ നായർ. ഞാൻ ടി എച്ചിന്റെ അടുത്ത് എന്നെ എം ടിയ്ക്ക് പരിചയപ്പെടുത്താൻ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്റെ ശല്യം സഹിക്കാതെ ഒരു ദിവസം ടി എച്ച് എം ടി യുടെ ക്യാബിനിലേക്ക് പോകുമ്പോൾ കൂടെ വിളിച്ചു. ഗ്ളാസ് ഡോർ തുറന്ന് ടി എച്ച് ഉള്ളിലേക്ക് കയറി. കൂടെ പതറിക്കൊണ്ട് ഞാനും. ഒരു ഫ്രെയിമിലെന്ന പോലെ അനക്കമില്ലാതെ എം ടി സാർ കസേരയിൽ അല്പം ചെരിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ മേശക്കുമുകളിൽ ചിതറിക്കിടക്കുന്ന കലാസുകൾ പോലും ഒരു ചിത്രത്തിലെന്ന പോലെ ഫ്രീസായി കിടക്കുകയാണ്. ഫാനിന്റെ കാറ്റിൽ കലണ്ടർ മാത്രം മൃദുവായി ഇളകുന്നുണ്ട്.

അവസരങ്ങള്‍ തേടി
ഇത് ജമേഷ് കോട്ടക്കൽ നമുക്ക് വേണ്ടി ഫോട്ടോകൾ എടുക്കുന്നുണ്ട്." ടി എച്ച് എന്നെ പരിചയപ്പെടുത്തി. ആ...." എം ടി സാർ ഒന്ന് മൂളി. അതുകഴിഞ്ഞ് അദ്ദേഹത്തിന്റെ സ്വന്തസിദ്ധമായ നിശബ്ദതയാണ്. പരിചയമില്ലാത്തവർ പതറിപ്പോകും. കോടമ്പുഴക്ക് എം ടിക്കുള്ളിലെ സ്നേഹമുള്ള സിംഹത്തെ അറിയാം. അതിനാൽ സംഭാഷണം നീട്ടിക്കൊണ്ടുപോയി. എന്നാലും അധികവും നിശബ്ദതാണ്. അതിനിടയിൽ എപ്പോഴോ കാടമ്പുഴ എന്റെ സിനിമാ അഭിനയമോഹം അവതരിപ്പിച്ചു. ആ സമയത്ത് ഞാൻ ഷൂവിനുള്ളിൽ തള്ളവിരൽകൊണ്ട് ചിത്രം വരച്ച് എം ടി യെ ഒളികണ്ണിട്ടുനോക്കി. എം ടി ഒന്നുകൂടി തലയുയർത്തി എന്നെ വിശദമായി നോക്കി. ഇത്തവണ ഒന്നും പറഞ്ഞില്ലെന്നുമാത്രമല്ല വെറുതെ മൂളിയതുപോലുമില്ല. കാര്യം തീരുമാനമായി!
എന്തായാലും ഞാൻ പ്രതീക്ഷ കൈവിട്ടില്ല. ചിത്രഭൂമിയിൽ പോകുമ്പോഴൊക്കെ ഞാൻ എം ടി സാറിന്റെ കണ്ണിൽപെടാനായി അവസരങ്ങൾ തേടി. എം ടി ക്യാബിനിൽ നിന്നിറങ്ങി ലിഫ്റ്റിലേക്ക് നടക്കുന്ന വേളകളിൽ ആകസ്മികമെന്നോണം അദ്ദേഹത്തിന്റെ മുന്നിൽ നിരന്തരം അവതരിച്ചു. കോടമ്പുഴ എം ടി യുടെ റൂമിൽ കയറുമ്പോഴൊക്കെ ഔചിത്യമില്ലാത്ത വാൽമാക്രിപോലെ പിറകേ ഞാനും ഇഴഞ്ഞുകയറി. അദ്ദേഹം എന്നെ ചീത്ത പറഞ്ഞില്ല. ഇടക്കൊക്കെ ഒരു നോട്ടംകൊണ്ടു മൂളൽകൊണ്ടും പരിഗണിച്ചു.

വിളിപ്പിച്ചു
അങ്ങനെയിരിക്കേ ഒരു ദിവസം എനിക്കൊരു ഫോൺ കോൾ.
ഞാൻ കോട്ടക്കലിൽ വീട്ടുപറമ്പിൽ കൈലിമുണ്ടും ഉടുത്ത് തെങ്ങിന്റെ മുകളിലെ മച്ചിങ്ങ എണ്ണിഇരിക്കുന്ന സമയം. അതായത് ഉച്ചനേരം!. ഞാൻ ഓടിപ്പോയി ഫോണെടുത്തു. അങ്ങേതലയ്ക്കൽ മാതൃഭൂമിയിൽ നിന്ന് സഹദേവേട്ടനാണ്. എം ടി സാറിന് നിന്നെ കാണണം എന്നുപറയുന്നു. നീ നാളെ കോഴിക്കോട്ടേക്ക് വാ" സഹദേവേട്ടൻ ഫോൺവെച്ചു. എന്താണ് കാര്യം ? എനിക്ക് ആകെ ഒരു വല്യായ്മ. ഇരിപ്പുറക്കുന്നില്ല. സിനിമയിലെ ചാൻസായിരിക്കും എന്ന് മനസ്സ് പറഞ്ഞു. ആ രാത്രി ഉറക്കമില്ലാതെ അങ്ങനെ പോയി. പിറ്റേ ദിവസം രാവിലെതന്നെ കോഴിക്കോട്ടേക്ക് വെച്ചുപിടിച്ചു. എം ടി സാറിന്റ മുറിക്കുമുന്നിൽ ഹൃദയമിടിപ്പോടെ ഞാൻ നിന്നു. ഊം... "വീണ്ടും നീട്ടിയുള്ള മൂളൽ.

തനിക്കൊരു വേഷവും ചെയ്യാം
ക്യാമറാമേൻ വേണു എന്റെ ഒരു കഥ സിനിമയാക്കുന്നുണ്ട്. . രാജസ്ഥാനിൽവെച്ചാണ് ഷൂട്ടിംഗ്. ജമേഷ് ആ ക്രൂവിന്റെ കൂടെ പോയി കുറെ ചിത്രങ്ങൾ എടുക്കണം. വേണുവിന്റെ ആളുകൾ ജമേഷിനെ വിളിക്കും. എന്റെ സിനിമാ മോഹിയുടെ ഗ്യാസ് പോയി. പക്ഷേ രാജസ്ഥാൻ എന്നുകേട്ടതോടെ ഫോട്ടോഗ്രഫറുടെ ഗ്യാസ് പമ്പ് ആയി.ഞാൻ തലകുലുക്കി. റൂമിൽ നിന്ന് ഇറങ്ങാനൊരുങ്ങുമ്പോൾ അടുത്ത ഡയലോഗ്. ആ സിനിമയിൽ തനിക്കൊരു വേഷവും ചെയ്യാം. ഞാൻ വേണുവിനോട് പറഞ്ഞിട്ടുണ്ട്." വാഹ്. അന്ന് മനസ്സിൽ ലഡുപൊട്ടിത്തുടങ്ങുന്ന സംഭവം വന്നിട്ടില്ലാത്തതതിനാൽ വേറെ പലതും പൊട്ടി. ആകെ ആവേശം. ഞാൻ കോരിത്തരിച്ചു.

അഭിനയിക്കാന്‍ പോവുന്നു
ഞാൻ വീട്ടിലെത്തി. ന്യൂസ് പൊട്ടിച്ചു. ഞാൻ എം ടി സാറിന്റെ 'ദയ' എന്ന സിനിമയിൽ അഭിനയിക്കാൻ പോകുന്നു. എം ടി സാറ് നേരിട്ട് വിളിച്ച് എനിക്ക് ചാൻസ് തന്നതാണ്." താമസിയാതെ വേണുസാറിന്റെ അസോസിയേറ്റ് വിളിച്ചു. "ജമേഷ് താടിയും മുടിയുമൊക്കെയുണ്ടോ ? " അന്ന് ഞാൻ മുഖം ചെത്തിക്കൂർപ്പിച്ച് പൊടിമീശയും വെച്ചുനടക്കുന്ന കാലമാണ്. ഞാൻ ദാരിദ്ര്യം പറഞ്ഞു. എന്നാൽ ഇനി വലുതാകുന്നത് വെട്ടേണ്ട. അങ്ങനെ കുറച്ചുനാളുകൾക്ക് ശേഷം താടിയും മുടിയുമൊക്കെ അന്നത്തെ അവസ്ഥയിൽ പറ്റാവുന്നത്രയും വളർത്തി ഞാൻ രാജസ്ഥാനിലേക്ക് പുറപ്പെട്ടു.
സിനിമാ സംവിധാനം കുട്ടിക്കളിയല്ല എന്ന് മനിസ്സിലാക്കാൻ സാധിച്ച കുറച്ചുനാളുകളാണ് എന്നെ കാത്തിരിക്കുന്നതെന്ന് ആ യാത്ര തുടങ്ങുമ്പോൾ എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. സിനിമയിൽ ആരാകണം എന്ന ചോദ്യത്തിന് നടൻ എന്ന ഒരുത്തരം മാത്രമുണ്ടായിരുന്ന എനിക്ക് സംവിധായകൻ എന്ന കുപ്പായത്തിനോടുകൂടി ഇഷ്ടം തോന്നിത്തുടങ്ങിയത് രാജസ്ഥാനിൽ വെച്ചാണ്.


Click it and Unblock the Notifications











