ജയഭാരതിയുടെ മുറിയിൽ തട്ടാൻ ധൈര്യമില്ല, പുതിയ നടിയെ ഉറക്കില്ലെന്ന് അവർക്കറിയാം; സംരക്ഷിച്ചെന്ന് ലളിതശ്രീ
ഹേമ കമ്മിറ്റി റിപ്പോർട്ടും പിന്നാലെയുണ്ടായ തുറന്ന് പറച്ചിലും മലയാള സിനിമാ രംഗത്ത് വലിയ വിവാദങ്ങളാണുണ്ടാക്കിയിരിക്കുന്നത്. സിനിമാ ലോകത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മറ നീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. കാസ്റ്റിംഗ് കൗച്ച് നടിമാർ നേരിടുന്ന വെല്ലുവിളിയാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. നടിമാർക്ക് നേരെ ലൈംഗിക അതിക്രമങ്ങളുണ്ടായിട്ടുണ്ടെന്നും നടിമാരുടെ മുറിയുടെ കതകിൽ തട്ടുന്ന പ്രവണതയുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഒന്നിലേറെ തുറന്ന് പറച്ചിലുകൾ മാധ്യമങ്ങളിലൂടെ നടന്നു. സിനിമാ രംഗത്ത് അഡ്ജസ്റ്റ്മെന്റും കാസ്റ്റിംഗ് കൗച്ചും പഴയ കാലത്തും ഉണ്ടായിരുന്നെന്ന് നടി ശാരദ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. കമ്മിറ്റിയംഗങ്ങളിൽ ഒരാളായിരുന്നു ശാരദ. പഴയ കാലത്ത് നടിമാർ നേരിട്ട വെല്ലുവിളി വ്യക്തമാക്കുന്നതാണ് മുമ്പൊരിക്കൽ നടി ലളിതശ്രീ പങ്കുവെച്ച അനുഭവം.

മോശം അനുഭവമുണ്ടാകാതെ തന്നെ സംരക്ഷിച്ച് നിർത്തിയത് നടി ജയഭാരതി ആണെന്ന് ലളിതശ്രീ അന്ന് വ്യക്തമാക്കി. പല്ലവി എന്ന സിനിമയിൽ ജയഭാരതിയുടെ നാത്തൂനായാണ് ഞാൻ അഭിനയിക്കുന്നത്. അവിടെ വെച്ചാണ് ഭാരതിയെ ഞാൻ പരിചയപ്പെടുന്നത്. ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള പരിചയം പോലെയായി. എന്നെ എന്റെ റൂമിലേക്ക് വിടില്ല. കുളിക്കാൻ മാത്രം പോയാൽ മതിയെന്ന് പറയും. അവരുടെ ബെഡിൽ കൂടെ കിടത്തും. പിന്നീടാണ് തനിക്കതിന്റെ കാരണം മനസിലായതെന്നും ലളിതശ്രീ പറയുന്നു.
എന്റെ റൂമിലാണെങ്കിൽ രാത്രി എന്നെ ഉറക്കില്ല. തുടക്കക്കാരിയല്ലേ. ഇവരുടെ മുറിയിൽ ആരും വന്ന് ധൈര്യത്തിൽ കതക് തട്ടില്ലെന്നും ലളിതശ്രീ പറഞ്ഞു. തനിക്ക് കരിയറിൽ ശ്രദ്ധിക്കപ്പെടാൻ ജയഭാരതി ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ലളിതശ്രീ അന്ന് വ്യക്തമാക്കി. ഒരിക്കൽ ഭാരതിയെ ഒരു ഗ്രൂപ്പ് വന്ന് ഉദ്ഘാടനത്തിന് വിളിച്ചു. എന്നെ ചൂണ്ടിക്കാണിച്ച് ഇവരും ആർട്ടിസ്റ്റാണെന്ന് അവരോട് പറഞ്ഞു.

അവർ പോയ ശേഷം എന്തിനാണ് അങ്ങനെ പറഞ്ഞത്, എനനെ ആർക്കും അറിയുക പോലുമില്ലെന്ന് ഞാൻ ഭാരതിയോട് ചോദിച്ചു. അങ്ങനെയൊക്കെയല്ലേ പരിചയപ്പെടേണ്ടതെന്ന ഭാരതി. ഇദ്ഘാടനത്തിന് പോകുമ്പോൾ ധരിക്കാൻ തനിക്ക് അവരെ പോലെ വല്ല വസ്ത്രങ്ങളോ ആഭരണങ്ങളോ ഇല്ല. ചെറിയ തലവേദനയുണ്ട്, ഞാൻ വരുന്നില്ലെന്ന് പറഞ്ഞു.
തലേവദന മാറും, നല്ല ചൂട് ചായ കുടിക്കെന്ന് ഭാരതി. അവരുടെ സഹായിയായ രാജാത്തിയമ്മയെ വിളിച്ച് എനിക്ക് ഫങ്ഷന് ധരിക്കാൻ ബ്ലൗസ് മാച്ചിംഗ് ഉള്ള സാരിയും വളകളും രണ്ട് മാലയും തന്നു. അതെല്ലാം സ്വർണമാണ്. അങ്ങനെ ആ ഫങ്ഷന് പോയി. തന്നെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ജയഭാരതി അന്ന് സഹായിച്ചതെന്നും ലളിതശ്രീ അന്ന് ചൂണ്ടിക്കാട്ടി. കാൻ ചാനൽ മീഡിയയിലാണ് നടി അനുഭവങ്ങൾ പങ്കുവെച്ചത്.
സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയാണ് ലളിതശ്രീയിന്ന്. കോമഡി, നെഗറ്റീവ് വേഷങ്ങളാണ് ലളിതശ്രീ കരിയറിൽ കൂടുതലും ചെയ്തത്. ജയഭാരതിയും വർഷങ്ങളായി സിനിമാ രംഗത്ത് സജീവമല്ല. ഒരു കാലത്ത് മലയാളത്തിലെ തിരക്കേറിയ നായിക നടിയായിരുന്നു ജയഭാരതി. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ജയഭാരതി ചെയ്തു. ഷീല, ശാരദ എന്നീ നടിമാരും അന്ന് സജീവമായിരുന്നു.
മൂവരും ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും അകന്നു. പിന്നീട് ശാരദയും ഷീലയും തിരിച്ച് വരവ് നടത്തി. എന്നാൽ ജയഭാരതി തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്തു. ഇന്നും ബഹുമാന്യ സ്ഥാനം മൂവർക്കും മലയാള സിനിമാ ലോകത്തുണ്ട്. ജയഭാരതിയെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications











