'തെറ്റിദ്ധരിക്കരുതെന്ന് തൃഷയോട് നേരിട്ട് പോയി പറഞ്ഞു, അത്രയും ഭംഗിയായിരുന്നു'; ജയറാം
സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തമിഴ് സിനിമ പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രതീക്ഷകൾ തെറ്റിക്കാതെ മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമ നേടുന്നത്. മലയാളത്തിൽ നിന്നും നടൻ ജയറാമും നടി ഐശ്വര്യ ലക്ഷ്മിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയറാം. മണിരത്നത്തിന്റെ മാന്ത്രികതയാണ് പൊന്നിയിൻ സെൽവനെന്ന് ജയറാം പറയുന്നു. ജയം രവി, കാർത്തി, പാർത്ഥിപൻ, തൃഷ, ഐശ്വര്യ റായ്, വിക്രം, തുടങ്ങിയ വൻ താരയാണ് സിനിമയിൽ അണിനിരക്കുന്നത്. ഇവരോടൊപ്പം അഭിനയിച്ചതിനെക്കുറിച്ചും ജയറാം സംസാരിച്ചു.

'ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഈ അഭിനേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നതിലാണ്. അരുൾമൊഴി വർമനായി ജയം രവിയിലേക്ക് എത്തിയത് എന്താണെന്ന് നമ്മൾ ചിന്തിക്കേണ്ട കാര്യം ഇല്ല. രാജാരാജ ചോളനായിട്ട് രാവിലെ വേഷം കെട്ടി രവി കാരവനിൽ നിന്നിറങ്ങി നടന്നു വരുമ്പോൾ കണ്ണ് പെടേണ്ട എന്ന് പറയും. അത്ര ഭംഗിയാണ്'
'ഓരോരുത്തരുടെ ഡ്രസിംഗും അത്ര മനോഹരമായാണ് ചെയ്തിരിക്കുന്നത്. കുന്ദവി ദേവിയായി തൃഷയാണ് അഭിനയിച്ചത്. സുന്ദര ചോഴന്റെ കൊട്ടാരം ഉണ്ട്, ആ കൊട്ടാരത്തിലെ സീൻ എടുക്കുമ്പോൾ കുന്ദവി ദേവി സിംഹാസനത്തിൽ ഇരിക്കുന്നുണ്ട്'

'ഞാനിങ്ങനെ കുറേ നേരം ആ ഭംഗി ആസ്വദിച്ചു. ഭംഗി നമ്മൾ ആണിന്റെ ഭംഗി ആയാലും പെണ്ണിന്റെ ഭംഗി ആയാലും പ്രകൃതിയുടെ ഭംഗി ആയാലും ആസ്വദിക്കുമല്ലോ. ഒരുപാട് നേരം നോക്കുമ്പോൾ തൃഷയ്ക്ക് തെറ്റായി തോന്നേണ്ട എന്ന് കരുതി ഞാൻ പോയി പറഞ്ഞു, അമ്മാ നല്ല ഭംഗിയായിരിക്കുന്നത് കൊണ്ടാണ് ഞാൻ നോക്കിയിരിക്കുന്നത്. മറ്റൊന്നും വിചാരിക്കരുതെന്ന്. അത്ര ആപ്റ്റ് ആണ് ആ കഥാപാത്രത്തിന് തൃഷ'
'ഐശ്വര്യ റായുടെ ഭംഗി പറയേണ്ട കാര്യം ഇല്ലല്ലോ. ലോക സുന്ദരി എന്ന് പറഞ്ഞാലും മണിരത്നത്തിന്റെ ക്യാമറയുടെ മുന്നിൽ വരുമ്പോൾ അവർക്കൊരു പ്രത്യേക സൗന്ദര്യം ഉണ്ട്. വന്ദിയ തേവനായി എന്റെ കൂടെയുള്ള കാർത്തിക്ക് പകരം വേറെ ആളില്ല എന്ന് തോന്നിപ്പോവും'

വിക്രം പത്ത് പേജ് ഡയലോഗ് പറയുന്ന ഒരു സീനുണ്ട്, അത് രണ്ടാം ഭാഗത്തിലാണോ വരികയെന്ന് അറിയില്ല. ഐശ്വര്യ ലക്ഷ്മി ചെയ്യുന്ന പൂങ്കുഴലിയും എടുത്ത് പറയേണ്ടതാണ്. മണിരത്നം സാറിനെ അനുകരിച്ചത് കണ്ട് ഐശ്വര്യ റായ് ഓടി വന്ന് ജയറാം, എക്സലന്റ് പെർഫോമൻസ് എന്ന് പറഞ്ഞു. എന്റെ സീൻ കഴിഞ്ഞാലും ഷൂട്ടിംഗ് കണ്ട് താനൊരുപാട് സമയം സെറ്റിൽ ചിലവഴിക്കുമായിരുന്നെന്നും ജയറാം പറഞ്ഞു. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം.

ചോഴ രാജവംശത്തിന്റ കഥയാണ് പൊന്നിയിൻ സെൽവൻ സിനിമ. ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കൽക്കി കൃഷ്ണ മൂർത്തിയാണ് മൂന്ന് വർഷമെടുത്ത് ഈ നോവൽ എഴുതിയത്. വർഷങ്ങളായി നിരവധി പേർ ഈ നോവൽ സിനിമയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും മണിരത്നത്തിന് മാത്രമാണ് ഇത് സാധ്യമായത്.


Click it and Unblock the Notifications