വിനയത്തിന് എന്നെപ്പോലെ കേൾക്കേണ്ടി വന്നവരില്ല, ട്വന്റി ട്വന്റിയിലെ സത്യാവസ്ഥ; ഒടുവിൽ പ്രതികരിച്ച് ജയറാം
വിനയം വിനയായ മലയാളത്തിലെ ഏക നടനാണ് ജയറാം. ഈ അമിത വിനയത്തിനപ്പുറം ജയറാമിന് മറ്റൊരു മുഖമുണ്ടെന്ന് പരക്കെ അഭിപ്രായം വന്നു. അതും സിനിമാലോകത്ത് നിന്നും. വിമർശനവും ട്രോളുകളും കടുത്തിരിക്കെ പുതിയ അഭിമുഖത്തിൽ ജയറാം നൽകിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. തന്റെ വിനയം അഭിനയമല്ലെന്നും താൻ ഇങ്ങനെയാണെന്നും ജയറാം പറയുന്നു. വനിതയോടാണ് പ്രതികരണം.
അഹംഭാവം കൂടുതലാണ്, സിനിമയിൽ വന്ന ശേഷം ജാഡയാണ് എന്നൊക്കെയാണ് സാധാരണ ആളുകൾ കേൾക്കാറുള്ള വിമർശനം. വിനയത്തിന് വിമർശനം കേൾക്കുന്ന വേറാരും ഉണ്ടാകില്ല.
എന്റെ സ്ഥായിയായ സ്വഭാവം എനിക്ക് മാറ്റാൻ പറ്റില്ല. ഒരാളോട് സംസാരിക്കുമ്പോൾ എത്ര ശ്രമിച്ചാലും ബലം പിടിച്ച് സംസാരിക്കാനാകില്ല. എന്റെ സ്വഭാവവും ശീലങ്ങളും അങ്ങനെയായിപ്പോയി. അല്ലാതെ ആർട്ടിഫിഷ്യലായി പെരുമാറാൻ എനിക്ക് പറ്റില്ല. ഞാൻ പ്രാക്ടീസ് ചെയ്ത് ഉണ്ടാക്കിയതല്ല. എനിക്ക് ജന്മനാ ഉള്ളതാണ്. അത് ചിലപ്പോൾ ചിലർക്ക് നല്ലതായോ ചീത്തയായോ തോന്നിയാൽ ഒന്നും ചെയ്യാൻ പറ്റില്ല. ഇത് പെട്ടെന്ന് മാറ്റി ഗൗരവത്തിൽ സംസാരിക്കാനും എനിക്കറിയില്ല. അവർക്ക് ട്രോളാനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. പിന്നെ ഇത് തൊഴിലിന്റെ ഭാഗമായിപ്പോയി. എല്ലാവരും കളിയാക്കുന്നത് കൊണ്ട് അഭിനയം നിർത്തി വേറെന്തിലേക്കും പോകുക എന്ന് തീരുമാനിക്കാനും പറ്റില്ല. കാരണം 38 വർഷമായി ഈ തൊഴിലാണ് ചെയ്യുന്നത്. ഇതും അതിന്റെ ഭാഗമാണെന്ന് വിചാരിക്കുക.

എനിക്ക് പറഞ്ഞതിൽ തെറ്റ് വന്നിട്ടുണ്ട്. ആൾക്കാരെ കുറ്റം പറയാൻ പറ്റില്ല. സിനിമയുടെ ക്ലെെമാക്സിനെക്കുറിച്ച് പറഞ്ഞത്. 10-20 വർഷം മുമ്പ് നടന്ന സംഗതിയായത് കൊണ്ട് സത്യം പറഞ്ഞാൽ എനിക്കേ ഓർമയില്ല എന്തിനാണ് പോയതെന്ന്. അതുമായി ബന്ധപ്പെട്ട് ആ സിനിമയിൽ തന്നെ വർക്ക് ചെയ്തവരോട് ചോദിച്ചു. ആർക്കും ഓർമയില്ല. മനപ്പൂർവമല്ല, പ്രായാധിക്യം കൊണ്ടായിരിക്കും എനിക്ക് മറവി വരുന്നതെന്നും ജയറാം പറഞ്ഞു.
മലയാളത്തിലെ സൂപ്പർതാരങ്ങളെല്ലാം ഒരുമിച്ച് അഭിനയിച്ച ട്വന്റി ട്വന്റി എന്ന സിനിമയെക്കുറിച്ച് ജയറാം പറഞ്ഞ വാക്കുകൾ നേരത്തെ ട്രോളായിരുന്നു. ആ സിനിമ ഒരു വട്ടം കൂടി കണ്ട് നോക്കൂ. അവസാന സീനിൽ ഞാൻ ഉണ്ടാകില്ല. ജോഷി സാറാണ് സംവിധായകൻ. എന്റെ ഷോട്ടുകൾ എടുത്ത് കഴിഞ്ഞു. അവസാനം അഞ്ച് പേരും നടന്ന് വരുന്ന ഷോട്ടുണ്ട്. ആ സീനെടുക്കാൻ രണ്ട് ദിവസം കഴിയുമെന്ന് പറഞ്ഞു. നോക്കുമ്പോൾ ദീപാവലി ദിനം. ദീപാവലിക്ക് ചെന്നെെയിലെ എന്റെ വീട്ടിൽ പോകണം സർ എന്ന് ഞാൻ. നിനക്ക് ദീപാവലിയാണോ വലുത്, അവസാനം അഞ്ച് പേരും നടന്ന് വരുന്നതാണോ വലുത് എന്ന് ജോഷി സർ ചോദിച്ചു. ആലോചിച്ച ശേഷം എനിക്ക് ദീപവലിയാണ് വലുതെന്ന് ഞാൻ മറുപടി നൽകി എന്നാണ് ജയറാം ഈയടുത്ത് നൽകിയ തമിഴ് അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മലയാളത്തിൽ നൽകിയ അഭിമുഖത്തിൽ ശബരിമലയ്ക്ക് പോകാൻ വേണ്ടിയാണ് ആ സീൻ താൻ വേണ്ടെന്ന് വെച്ചതെന്നായിരുന്നു ജയറാം പറഞ്ഞത്.


Click it and Unblock the Notifications

