'യാത്രകൾക്കിടയിലാണ് ഞങ്ങൾ തമ്മിൽ വഴക്കും തല്ലും, അവരുടെ കൂടെ ഞാൻ ഒട്ടും സെറ്റാവില്ല, ഇപ്പോഴും ആ സന്തോഷമുണ്ട്'
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. മരുമക്കൾ കൂടി കുടുംബത്തിലേക്ക് എത്തിയതോടെ രണ്ട് മക്കളെ കൂടി സ്നേഹിക്കാൻ ലഭിച്ച സന്തോഷത്തിലാണ് ജയറാമും പാർവതിയും. മുപ്പത് വർഷമായി മദ്രാസിലാണ് കുടുംബസമേതം നടന്റെ താമസം. ജയറാം എന്ത് ചെയ്യുന്നു എവിടെയാണ് എന്നതെല്ലാം എല്ലാവർക്കും അറിയാം. കാരണം മക്കളായ കാളിദാസും മാളവികയും സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ്. മുകേഷ്, ഇന്നസെന്റ്, ശ്രീനിവാസൻ എന്നിവർക്കെന്നതുപോലെ നറേഷനിൽ അപാര കഴിവാണ് ജയറാമിന്.
ആരും കേട്ടിരുന്ന് പോകുന്ന രീതിയിലാണ് ഓരോ കാര്യങ്ങളും അവതരിപ്പിക്കുന്നത്. കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. കുഞ്ഞുനാളിൽ ഒരുപാട് മുത്തശ്ശി കഥകൾ കേട്ടിട്ടുണ്ട്. അങ്ങനെ കണ്ടും കേട്ടും വളർന്നതുകൊണ്ടാകും ഇങ്ങനെയൊക്കെ സംസാരിക്കാൻ പറ്റുന്നതെന്നാണ് ജയറാമിന്റെ മറുപടി.

ഈ കാലഘട്ടത്തിൽ ചിരിക്കാനുള്ള സമയമാണ് വളരെ കുറവ്. പുറമെ കാണുമ്പോൾ ക്യാമറയുടെ മുന്നിൽ ചിരിക്കുമെങ്കിലും എല്ലാവരും ഓരോ ടെൻഷനിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ചിരിക്കാനുള്ള സമയം കണ്ടെത്തണം. അങ്ങനെയാണ് ഞാൻ ചെയ്യാറുള്ളത്. സെറ്റിൽ പോയാൽ പോലും അങ്ങനെയാണ്. കാരവാനിൽ ഇരിക്കാറേയില്ല. ചുറ്റുപാടും നിരീക്ഷിച്ച് ചിരിക്കാനുള്ള വഴി കണ്ടെത്തി കൊണ്ടിരിക്കും.
ഏത് പൊതുവേദിയിൽ എത്തിയാലും ചിരിച്ച് നിൽക്കാൻ നമ്മളെപ്പോലുള്ളവർ ശ്രമിക്കണം. അല്ലെങ്കിൽ ആളുകൾ ചോദിക്കും. അവർക്ക് നമ്മുടെ ടെൻഷൻ അറിയേണ്ട കാര്യമില്ലല്ലോ. കാരവാൻ സംസ്കാരം തെറ്റാണെന്ന് ഞാൻ പറയില്ല. സ്ത്രീ അഭിനേതാക്കൾക്ക് എല്ലാ കാര്യത്തിലും ഒരു സൗകര്യം വേണ്ടേ?. പണ്ട് ഇതൊന്നും ഉണ്ടായിരുന്നില്ലല്ലോ ജയറാം പറഞ്ഞു.
സൗഹൃദങ്ങളെ കുറിച്ച് നടൻ പറഞ്ഞത് ഇങ്ങനെയാണ്... സൗഹൃദങ്ങൾ എന്നും സൂക്ഷിക്കുന്നയാളാണ് ഞാൻ. എന്നിരുന്നാലും ആരെയും എന്നും വിളിച്ച് ശല്യപ്പെടുത്താനൊന്നും നിൽക്കാറില്ല. അതുകൊണ്ട് തന്നെ എത്രകാലം കഴിഞ്ഞ് വിളിച്ചാലും ആ സൗഹൃദത്തിൽ ഒരു സന്തോഷം എപ്പോഴും ഉണ്ടാകും. എന്നും നമ്മൾ വിളിക്കുന്നത് ചിലർക്ക് ഇഷ്ടമാവില്ല. കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളുമായി ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നു. പിന്നെ ഭാര്യ എന്റെ നല്ല സുഹൃത്താണ്.
എന്റെ ഡെയ്ലി ലൈഫിലെ കാര്യങ്ങൾ പാർവതിയോടും മക്കളോടുമാണ് പങ്കുവെയ്ക്കുന്നത്. നേരിട്ട് കാര്യങ്ങൾ ഹാന്റിൽ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നിയതുകൊണ്ടാണ് മാനേജറെല പോലും വെയ്ക്കാത്തത്. മറ്റൊരാൾ വഴി കമ്യൂണിക്കേഷൻ നടത്തിയാൽ വിചാരിച്ചതുപോലെ കാര്യങ്ങൾ ആളുകളിലേക്ക് എത്തുകയില്ല. തെറ്റിദ്ധരിക്കപ്പെട്ട് പോകുമെന്നും നടൻ പറയുന്നു.

യാത്രകളെ കുറിച്ചും എപ്പോഴും ലാളിത്വം സൂക്ഷിക്കാനുള്ള കാരണവും ജയറാം പങ്കുവെച്ചു. നാൽപ്പത് വർഷം മുമ്പ് സിനിമയിലേക്ക് വന്നിട്ടുള്ളവരിൽ ഭൂരിഭാഗവും ചെറിയ കാര്യങ്ങളിൽ പോലും സന്തോഷിക്കുന്നവരാണെന്ന് തോന്നിയിട്ടുണ്ട്. ഒരു വാച്ച് കിട്ടിയാലോ ഓണത്തിനോ വിഷുവിനോ പുതിയ ഡ്രസ് കിട്ടിയാലോ ഉള്ള സന്തോഷം എനിക്ക് ഇപ്പോഴും ഉണ്ടാകാറുണ്ട്. എന്ത് കിട്ടിയാലും എഞ്ചോയ് ചെയ്യുന്നയാളാണ് ഞാൻ. എല്ലാത്തിന്റേയും വാല്യു അറിഞ്ഞ് വന്നതുകൊണ്ടാകും.
ഇന്ന് ദാരിദ്രം എന്നത് എവിടേയും ഇല്ലല്ലോ. പണ്ട് സാധാരണക്കാരൻ ഒരു ആപ്പിളോ ഓറഞ്ചോ കഴിക്കുന്നത് പോലും ലക്ഷ്വറിയായിരുന്നു. ചെറിയ കാര്യങ്ങളെ ഞാൻ ഇന്നും വിലമതിക്കുന്നുവെന്ന് നടൻ പറഞ്ഞു. മക്കൾ മുതിർന്നശേഷമാണ് ജയറാമും പാർവതിയും യാത്രകൾ കൂടുതലായി ചെയ്ത് തുടങ്ങിയത്. യാത്രകൾക്കിടയിലാണ് ഞങ്ങൾ തമ്മിൽ വഴക്കും തല്ലും. ഞാനാണ് അവരുടെ കൂടെ ഒട്ടും സെറ്റാകാത്തയാൾ.
ആറ് മണി കഴിഞ്ഞാൽ എനിക്ക് ഉറങ്ങാൻ പറ്റില്ല. എവിടെയാണെങ്കിലും ഞാൻ ഉറക്കമുണരും. അവർ പക്ഷെ എത്ര നേരവും ഉറങ്ങാൻ റെഡിയാണ്. ആറ് മണിക്ക് എഴുന്നേറ്റാൽ ഞാൻ അവരെ വിളിച്ച് ഉണർത്താൻ ശ്രമിക്കും. അവർക്ക് അതിഷ്ടമല്ല. ഇതിനാണെങ്കിൽ വീട്ടിൽ കിടന്ന് ഉറങ്ങിയാൽ പോരേയെന്ന് ഞാൻ ചോദിക്കും. അതുപോലെ ലോകത്ത് എവിടെ പോയാലും ഞാൻ മുണ്ട് കൊണ്ടുപോകും. അതിന്റെ പേരിലും വഴക്കുണ്ടാകും.
മക്കളുടെ വിവാഹശേഷം ഞങ്ങൾ ഫിൻലാന്റിൽ പോയിരുന്നു. അവിടെ അന്ന് മൈനസ് 28 ഡിഗ്രിയായിരുന്നു. എന്നിട്ടും ഞാൻ മുണ്ടുടുത്ത് നടന്നു. അന്ന് ഹോട്ടൽ ഉടമ എനിക്ക് സ്വർണ്ണം സമ്മാനമായി തന്നു എന്നും കുടുംബത്തോടൊപ്പമുള്ള യാത്രകളെ കുറിച്ച് സംസാരിച്ച് നടൻ പറഞ്ഞു.


Click it and Unblock the Notifications











