സുരേഷ് ഗോപി അന്ന് മൂത്ത പ്രണയത്തിലാണ്, മൂന്ന് മണിവരെ ഫോൺ വിളി; ഓർമ്മകൾ പങ്കുവെച്ച് ജയറാം
മലയാള സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ച് വരവിനുള്ള ഒരുക്കത്തിലാണ് ജയറാം. നടന്റെ പുതിയ ചിത്രം എബ്രഹാം ഒസ്ലർ റിലീസിന് ഒരുങ്ങുകയാണ്. മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രത്തിൽ ജയറാം നായകനായെത്തുമ്പോൾ ആരാധകർക്കുള്ള പ്രതീക്ഷ ചെറുതല്ല. ഒരു കാലത്ത് തുടരെ ഹിറ്റ് സിനിമകളുമായെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ മാറിയ ജയറാം കുറച്ച് നാളായി മലയാളത്തിൽ നിന്നും ഇടവേളയെടുത്തതായിരുന്നു. ജയറാമിന്റെ ശ്രദ്ധേയ സിനിമകളിലൊന്നാണ് 1990 ൽ പുറത്തിറങ്ങിയ ഇന്നലെ. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി എന്നിവരും പ്രധാന വേഷം ചെയ്തു.
സിനിമയെക്കുറിച്ചും സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയാണ് ജയറാമിപ്പോൾ. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് നടൻ ഓർമ്മകൾ പങ്കുവെച്ചത്. റിലീസിന്റെ അന്ന് ഞാൻ പത്മരാജൻ സാറുടെ വീട്ടിലിരിക്കുകയാണ്. ടെൻഷനുണ്ടോടാ എന്ന് ചോദിച്ചു. പേടിക്കേണ്ടെടാ, അവസാനം ശോഭന നിന്റെ കൂടെ വരണം എന്ന് ആളുകളിൽ 50 ശതമാനത്തിൽ കൂടുതൽ ആഗ്രഹിച്ചാൽ പടം ഓടും. സുരേഷ് ഗോപിയുടെ കൂടെ പോകണം എന്നാഗ്രഹിച്ചാൽ ചിലപ്പോൾ വേറെ തരത്തിലേക്ക് പോകാമെന്ന് അദ്ദേഹം പറഞ്ഞത്. ഒരുപക്ഷെ കൂടുതൽ ആളുകൾ ആളുകൾ ആഗ്രഹിച്ചത് എന്റെ കൂടെ വരണം എന്നായിരിക്കും.

കുറേ പേർക്ക് സുരേഷ് ഗോപിയുടെ കൂടെ പോകണം എന്ന് തോന്നി. ഷൂട്ട് ചെയ്തപ്പോൾ ഇയാളുടെ കൂടെ പോകണമെന്ന് എനിക്ക് തോന്നി. സുരേഷ് ഗോപിയുടെ റിയാക്ഷൻ ബ്രില്യന്റാണ്. നിങ്ങൾ ഉദ്ദേശിച്ച ആൾ ഇതല്ലല്ലോ എന്ന് ചോദിക്കുമ്പോൾ ഒരു ഫോട്ടോ എടുത്ത് ഡയറിക്കുള്ളിൽ മറച്ച് അല്ല എന്ന രീതിയിൽ തലയാട്ടും. ആ ഷോട്ട് കഴിഞ്ഞ് സുരേഷിനെ കെട്ടിപ്പിടിച്ചിട്ടുണ്ട്.
ആ ഷോട്ട് കൂടെ കഴിഞ്ഞ് ഷൂട്ടിംഗ് തീരുകയാണ്. സുരേഷിന്റെ കല്യാണമാണ്. ഉള്ളിലോട്ടാണ് ഷൂട്ടിംഗ്. ഫോൺ ചെയ്യണമെങ്കിൽ എസ്റ്റിഡി ബൂത്തുള്ളത് ടൗണിലാണ്. ഇവൻ കല്യാണം നിശ്ചയിച്ച് പ്രണയം മൂത്ത് കിടക്കുന്ന സമയമാണ്. കല്യാണം നിശ്ചയിച്ച ശേഷം പ്രണയം തുടങ്ങിയതാണ്. ആ ബൂത്തിന്റെ ഭാഗത്ത് ഞാൻ ധർമ്മക്കാർ കിടക്കുന്നത് പോലെ കിടക്കും. രാത്രി ഒന്നര മണിക്കും രണ്ട് മണിക്കുമെല്ലാമാണിത്. കണ്ണ് തുറന്ന് നോക്കുമ്പോൾ സുരേഷ് ഗോപി ഫോണിൽ തകർക്കുകയായിക്കും.

ഒരു മൂന്ന് മണിയാകുമ്പോൾ ഫോൺവിളി കഴിഞ്ഞ് സുരേഷ് ഗോപി മടങ്ങി വരുമായിരുന്നെന്നും ജയറാം ഓർത്തു. തന്റെ സിനിമകളിലെല്ലാം ഒരു കാലത്ത് ഹിറ്റ് പാട്ടുകളായിരുന്നെന്നും ജയറാം ചൂണ്ടിക്കാട്ടി. ജോൺസൺ മാഷുടെ ഏറ്റവും കൂടുതൽ പാട്ടുകളിൽ അഭിനയിക്കാൻ ഭാഗ്യമുണ്ടായി. ചെറുപ്പം തൊട്ടെ ദാസേട്ടന്റെ വലിയ ആരാധകനായിരുന്നു താനെന്ന് ജയറാം പറയുന്നു. ദാസേട്ടന്റെ പാട്ടിനായി ആകാശവാണിക്ക് കത്തയക്കും. ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന പാട്ട് വെക്കാൻ ആലപ്പുഴ റേഡിയോ സ്റ്റേഷനിലേക്ക് കത്തയച്ചിട്ടുണ്ട്.
പാലക്കാട് ചെമ്പെെ സംഗീതോത്സവത്തിൽ മിമിക്രി കാണിക്കാൻ വിളിച്ചിരുന്നു. ഉദ്ഘാടനത്തിന് ദാസേട്ടൻ വന്നു. മിമിക്രി നിർത്തി ഇറങ്ങിപ്പോകാൻ കമ്മിറ്റിയിലുള്ളവർ പറഞ്ഞു. മാറ്റരുത് എനിക്ക് കേൾക്കണമെന്ന് അദ്ദേഹം പറഞ്ഞു. അര മണിക്കൂറോളം ദാസേട്ടന് മുന്നിൽ മിമിക്രി കാണിക്കാൻ ഭാഗ്യമുണ്ടായി. 1980 ലാണ് അത് നടന്നത്. എന്താണ് മോന്റെ പേര് എന്ന് ചോദിച്ചു. എന്റെ കൂടെ വരുന്നോ പ്രോഗ്രാമിന് എന്നും ചോദിച്ചു. അയ്യോ, പിന്നെന്താ എന്ന് ഞാൻ. ആ പ്രോഗ്രാമിന് പോയി മിമിക്രി അവതരിപ്പിക്കാൻ കഴിഞ്ഞെന്നും ജയറാം ഓർത്തു.


Click it and Unblock the Notifications