മകളുടെ ട്രോളിനേക്കാൾ വലുതല്ല പുറത്തുള്ളത്, മിമിക്രി ഇവിടെ വെച്ച് നിർത്താൻ പറഞ്ഞ ഗുരുനാഥൻ...: ജയറാം
ജയറാമിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ കുറച്ച് നാളുകളായി നടക്കുന്നുണ്ട്. അമിത വിനയമെന്ന പേരിൽ വ്യാപകമായി ജയറാമിന് നേരെ ട്രോളുകൾ വരുന്നു. ഇതിനിടെ ജയറാമിന്റെ മകൻ കാളിദാസ് ജയറാമിനെ വെച്ച് സിനിമ ചെയ്ത നിർമാതാവ് ഹസീബിന്റെ ഇന്നത്തെ സാഹചര്യവും ഇതുമായി ബന്ധപ്പെട്ട് വന്ന തുറന്ന് പറച്ചിലുകളും ജയറാമിന് നേരെയുള്ള വിമർശനം ശക്തമാക്കി. ഇതിനിടെ പുതിയ അഭിമുഖത്തിൽ ജയറാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഞാനും അശ്വതിയും (പാർവതി ജയറാം) വയസാകാത്തതിന് കാരണം ഞങ്ങളുടെ രണ്ട് പിള്ളേർ കാരണമാണ്. അവരെപ്പോഴും ഇടപഴകുന്നത് കൊണ്ട് അവരുടെ പ്രായത്തിലേക്ക് പോകും. അശ്വതി എപ്പോഴും പറയുന്നത് അവരുടെ കൂടെയാണ് ഞാൻ വളർന്നതെന്നാണ്. മോളുടെ ട്രോൾ നോക്കിയാൽ പുറമേയുള്ള ട്രോൾ ഒന്നുമല്ലെന്നും ജയറാം പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ആദ്യത്തെ സിനിമയ്ക്ക് പോകുമ്പോൾ എന്റെ ഗുരുനാഥനായ പത്മരാജൻ സർ പറഞ്ഞ കാര്യമുണ്ട്. മിമിക്രി ഇവിടെ വെച്ച് നിർത്തുക. വേറെ ഒരാളെ പോലെ നടക്കുക, അനുകരിക്കുക. സ്വന്തം ഐഡന്റിറ്റി ഇല്ലാതായിപ്പോകും. മിമിക്രി ഇനി കൊണ്ട് നടക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വെെകുന്നേരം ആരെങ്കിലും അതിഥികൾ വരുമ്പോൾ മിമിക്രി കാണിക്കാൻ സർ പറയും. സാറല്ലേ കാണിക്കരുതെന്ന് പറഞ്ഞതെന്ന് ചോദിക്കുമ്പോൾ കാണിക്കെടാ, വല്ലപ്പോഴും ആകാം എന്ന് പറയും.
ആനയെ കണ്ടാൽ ഏത് ആനയാണെന്ന് തിരിച്ചറിയാനുള്ള തന്റെ കഴിവിനെക്കുറിച്ചും ജയറാം സംസാരിച്ചു. അത് പ്രത്യേക കഴിവല്ല. തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്ന് ഒരു ലക്ഷം പോരെ ഞാനിത് പോലെ കൊണ്ട് നിർത്താം. അങ്ങനെ ആനയെ തിരിച്ചറിയാൻ പറ്റുന്ന എത്രയോ പേരുണ്ട്. ആനപ്രേമികളായ എല്ലാവർക്കും സാധിക്കുന്ന കാര്യമാണത്. ഓരോ ആനയ്ക്കും ഛായയിൽ വ്യത്യാസമുണ്ടാകും.
നാടൻ ആനകളും കർണാടക ആനകളും ആസാം ആനകളും നമ്മുടെ നാട്ടിലുണ്ട്. കുട്ടിക്കാലം തൊട്ട് ആനയെ അത്രയും ഇഷ്ടമായത് കൊണ്ട് ശ്രദ്ധിച്ചു. എന്റെ വീടിന് അടുത്താണ് ആനയെ പിടിച്ചിരുന്ന സ്ഥലം. കോടനാട്. അതിന് തൊട്ടടുത്താണ് ഞങ്ങളുടെ തറവാട്. കുട്ടിക്കാലം തൊട്ട് ആനയെ പിടിച്ച് വാരിക്കുഴിയിൽ നിന്ന് കയറ്റി ഒരു വർഷം കൊണ്ട് നാട്ടാനയാക്കി മാറ്റുന്നത് കണ്ടിട്ടുണ്ട്. 1977 ലാണ് അത് നിർത്തലാക്കുന്നത്. ആനകളുടെ എണ്ണം കൂടി. നാട്ടിലേക്ക് ഒരു പ്രാവശ്യം വന്ന് കഴിച്ചാൽ പിന്നെയും അത് നാട്ടിലേക്ക് വരും. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പ്രശ്നം ഇനി കൂടുകയേ ഉള്ളൂ. അതിന് പരിഹാരം സർക്കാർ തീരുമാനിക്കണം. താനതിൽ അഭിപ്രായം പറയാൻ ആളല്ലെന്നും ജയറാം പറഞ്ഞു.


Click it and Unblock the Notifications

