'നന്നായി നോക്കിക്കോളാം'; ചക്കിക്ക് വന്ന മറ്റാെരു വിവാഹാലോചന; അവൻ സെന്റിമെന്റ് ഇറക്കി; ജയറാം
ഇടവേളയ്ക്ക് ശേഷം എബ്രഹാം ഒസ്ലർ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് നടൻ ജയറാം. തുടരെ വന്ന പരാജയ സിനിമകൾക്ക് ശേഷമാണ് കുറച്ച് കാലത്ത് മോളിവുഡിൽ നിന്നും മാറി നിൽക്കാൻ ജയറാം തീരുമാനിച്ചത്. അതേസമയം മറ്റ് ഭാഷകളിൽ നടൻ സജീവമായിരുന്നു. കരിയറിനപ്പുറം ജയറാമിന്റെ കുടുംബത്തിലും ഇന്ന് വിശേഷങ്ങൾ ഏറെയാണ്. അടുത്തിടെയാണ് നടന്റെ രണ്ട് മക്കളുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. മോഡലായ തരിണിയെയാണ് മകൻ കാളിദാസ് വിവാഹം ചെയ്യുന്നത്.
യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീതിനെയാണ് മകൾ മാളവിക വിവാഹം ചെയ്യുന്നത്. വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി. കാളിദാസ് ബാലതാരമായി മലയാളത്തിൽ ജനപ്രീതി നേടിയെങ്കിലും നായകനായപ്പോൾ തമിഴകത്താണ് നടൻ കൂടുതൽ സജീവമായത്. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് ജയറാം. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. മക്കൾക്ക് എന്ത് സംസാരിക്കാനുള്ള അന്തരീക്ഷം കുടുംബത്തിൽ ചെറുപ്പം മുതലേ ഉണ്ടായിരുന്നെന്ന് ജയറാം പറയുന്നു.

കുട്ടിക്കാലം തൊട്ട് തന്നെ മക്കൾക്ക് വീട്ടിൽ എന്തും അമ്മയോടും അച്ഛനോടും വന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് അവർക്ക് സുഹൃത്തുക്കളോട് പറയേണ്ട കാര്യമില്ല. എന്തുകാര്യമുണ്ടെങ്കിലും ഓടി അമ്മയോട് പറയും. അത് കഴിഞ്ഞ് തന്നോട് പറയുമെന്ന് ജയറാം ചൂണ്ടിക്കാട്ടി. മുമ്പൊരിക്കൽ മകളെ വിവാഹ കഴിക്കാൻ ഒരാൾ ആഗ്രഹം പ്രകടിപ്പിച്ച രസകരമായ സംഭവവും ജയറാം പങ്കുവെച്ചു.
കെനിയയിൽ ഒരു ടെന്റിൽ താമസിച്ചിരുന്നു. ഇവനാണ് ഗൈഡായി ഞങ്ങളെ സ്ഥലങ്ങൾ കാണിക്കുന്നത്. അവന്റെ മുഖത്ത് പാടുകളുണ്ട്. ഇതെന്താണെന്ന് ചോദിച്ചപ്പോൾ പശുക്കളുമായി പോകുന്ന വഴി സിംഹം അറ്റാക്ക് ചെയ്തതാണെന്ന് അവൻ. സിംഹത്തെ കോല് വെച്ച് കുത്തി പശുക്കളെ രക്ഷപ്പെടുത്തിയ ധീരമായ കഥയൊക്കെ പറഞ്ഞു.

അവന് ഞാൻ സിംഹമെന്ന് പേര് വെച്ചു. അവൻ ഞങ്ങളെ ഗ്രാമത്തിലേക്ക് കൊണ്ട് പോയി. പതിനഞ്ച് പശുക്കൾ സ്വന്തമായുണ്ടെങ്കിൽ കല്യാണം കഴിക്കാമെന്നതാണ് അവിടത്തെ രീതി. രണ്ട് പേരെ അവൻ അപ്പോൾ തന്നെ കല്യാണം കഴിച്ചിട്ടുണ്ട്. പോകാൻ നേരത്ത് അവൻ മാറി നിന്ന് എന്നെ വിളിച്ചു. ഞാൻ നന്നായി നോക്കിക്കോളാം, പതിനഞ്ച് പശുക്കളെ കൂടി മേടിക്കാം, മോളെ കെട്ടിച്ച് തരാമോയെന്ന് ചോദിച്ചു. ചക്കിയന്ന് പത്താം ക്ലാസിലോ മറ്റോ പഠിക്കുകയാണ്.
പോടായെന്ന് ഞാൻ. തിരിച്ച് വരുമ്പോൾ അവൻ സെന്റിമെന്റലായി പാതി കരഞ്ഞ് നിൽക്കുകയാണ്. അങ്ങനെയെങ്കിലും മനസ് മാറിയാലോ എന്നവൻ കരുതിയെന്നും ജയറാം ചിരിച്ച് കൊണ്ട് ഓർത്തു.കുട്ടിക്കാലം മുതലുള്ള ആനക്കമ്പത്തെക്കുറിച്ചും ജയറാം സംസാരിച്ചു. സാംഗ്ലി എന്ന സ്ഥലമുണ്ട്. ബോംബെയിൽ നിന്നും പൂനെയിലേക്ക് പോയി അവിടെ നിന്നും പോകണം. പതിനൊന്ന് അടിയുള്ള ആന അവിടെയുണ്ടെന്ന് പറഞ്ഞു.
അതിനെ കാണാൻ ഫ്ലെെറ്റ് ടിക്കറ്റും മുടക്കി അവിടെ പോയി. ഒരാഴ്ച കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ ഇനി മേലാൽ ആനയെ കാണാനെന്ന് പറഞ്ഞ് പൈസയും മുടക്കി പോകരുതെന്ന് ഭാര്യ പറഞ്ഞെന്നും ജയറാം വ്യക്തമാക്കി. ആന പ്രേമത്തെ പോലെ ചെണ്ടമേളത്തോടും പശു വളർത്തലിനോടുമുള്ള താൽപര്യത്തെക്കുറിച്ചും ജയറാം സംസാരിച്ചു. കുട്ടിക്കാലം മുതലയുള്ള ആഗ്രഹങ്ങളാണ് അതെല്ലാം. അതിപ്പോഴും കൊണ്ട് നടക്കുകയാണെന്നും ജയറാം വ്യക്തമാക്കി.


Click it and Unblock the Notifications