ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൽ ലാഗ് കൊണ്ട് വന്നത് മനഃപൂർവം; കാരണം വ്യക്തമാക്കി ജീത്തു ജോസഫ്
മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു മോഹൻലാൽ ജീത്തു ജോസഫ് കൂട്ട്കെട്ടിൽ ഒരുങ്ങിയ ദൃശ്യം. 2015 ൽ റിലീസിനെത്തിയ ചിത്രം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു, മോഹൻലാലിനോടൊപ്പം പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മീന, സിദ്ദിഖ്, കലാഭവൻ ഷാജോൺ തുടങ്ങിയ താരങ്ങളാണ് അണിനിരന്നത്. മലയാളത്തിൽ വലിയ വിജയമായ ചിത്രം പിന്നീട് തമിഴ്,തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും പുറത്തെത്തിരുന്നു. ഇവയെല്ലാം വൻ വിജയവുമായിരുന്നു.
നാട്ടിൻ പുറത്തുകാരനായ ജോർജ്ജ് കുട്ടിയുടെ കുടുംബത്തിന് നേരിടേണ്ടിവരുന്ന ഒരു വലിയ പ്രശ്നത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. മകളുടെ കൈ കൊണ്ട് പോലീസ് ഐജിയുടെ മകൻ കൊല്ലപ്പെടുകയും ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളാണ് സിനിമയുടെ ഇതിവ്യത്തം. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റിയ ദൃശ്യത്തിന് കേൾകേണ്ടി വന്ന നെഗറ്റീവ് കമന്റിനെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫ്. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ദൃശ്യം ഇഷ്ടപ്പെട്ടില്ലെന്ന് എന്നോട് പറഞ്ഞിട്ടുള്ളവരുണ്ടെന്ന് ജീത്തു ജോസഫ് അഭിമുഖത്തിൽ പറയുന്നു. കുഴപ്പമില്ല നല്ല ചിത്രമാണ്. എന്നാൽ എല്ലാവരും ഇത്രയ്ക്ക് സംസാരവിഷയമാക്കേണ്ടതൊന്നും ആ ചിത്രത്തിലില്ലെന്നും അതിനേക്കാൾ മികച്ചത് മെമ്മറീസ് ആണെന്നും ചിലർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സംവിധായകൻ പറയുന്നു.

സാധാരണ ഒരു സീൻ എഡിറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഡയലോഗിൽ എവിടെയെങ്കിലും ഒരു ഗ്യാപ്പ് വന്നാൽ ഫിലിം മേക്കേഴ്‌സ് അത് ലാഗാണെന്ന് പറഞ്ഞ് കട്ട് ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ഞാൻ ലാഗ് ഇട്ടാണ് ചിത്രങ്ങൾ ചെയ്യാറുള്ളത്. ദൃശ്യത്തിന്റെ ആദ്യപകുതി കണ്ട് കഴിഞ്ഞപ്പോൾ പലരും ലാഗാകുന്നുണ്ടെന്ന് പറഞ്ഞു. ജോർജ് കുട്ടിയേയും കുടുംബത്തെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തി അവരുടെ മനസ്സിൽ ഇടം നേടിക്കൊടുക്കാനാണ് ആ ലാഗ് അവിടെ കൊണ്ടുവന്നത്. ആ കുടുംബത്തെ സ്നേഹിക്കുന്ന ഒരു അവസ്ഥയിൽ കൊണ്ടുനിർത്തിയിട്ട് പ്രശ്‌നത്തിലേക്ക് കടന്നാലേ കാണുന്നവർക്കും അത് ഫീൽ ചെയ്യാൻ കഴിയുകയുള്ളു.

ഇത് തന്നെയാണ് മെമ്മറീസിലും ചെയ്‌തിരിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യപകുതി ഒരു മണിക്കൂറും രണ്ടാം പകുതി ഒരു മണിക്കൂർ 45 മിനിറ്റുമാണുള്ളത്. എന്നാൽ ആദ്യപകുതിയാണ് കൂടുതൽ ഉള്ളതായി പലർക്കും തോന്നിയത്. തെലുങ്കിലും ഹിന്ദിയിലും ഈ ലാഗ് അവർ കുറച്ചിരുന്നു. എന്നാൽ ആ കുടുംബവുമായി ആളുകൾക്ക് ഒരു ബന്ധവും തോന്നിയില്ല. അതുകൊണ്ടുതന്നെ സിനിമയിൽ ലാഗ് ആവശ്യമാണ്. എന്റെ ഇനിയുള്ള സിനിമകളിലും ലാഗ് ഉണ്ടാകും. അങ്ങനെയേ ഞാൻ സിനിമ ചെയ്യുകയുള്ളുവെന്നും ജീത്തു ജോസഫ് അഭിമുഖത്തിൽ പറഞ്ഞു.

പൃഥ്വിരാജ് ചിത്രം മെമ്മറീസിന്റെ മുമ്പ് തന്നെ ജീത്തു ജോസഫ് ദൃശ്യത്തിന്റെ എഴുത്ത് പൂർത്തിയാക്കിയിരുന്നുവെന്ന് അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു ജീത്തു ജോസഫിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തപ്പെട്ടതായിരുന്നു ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദർശനത്തിനായി കാത്തിരിക്കുകയാണ്. ഒ.ടിടി റിലീസായിട്ടാണ് ചിത്രം എത്തുന്നത്. ആമസോൺ പ്രൈമിലൂടെ ഫെബ്രുവരിയിലാണ് ചിത്രം റിലീസിനെത്തുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2.
Recommended Video

ന്യൂയർ ദിനത്തിലായിരുന്നു ദൃശ്യം 2ന്റെ ടീസർ പുറത്തു വന്നത്. ഇതിന് പിന്നാലെയായിരുന്നു റിലീസിനെ കുറിച്ച് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. മോഹന്‍ലാലിനൊപ്പംആദ്യ ഭാഗത്തിലുണ്ടായ താരങ്ങളായ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്ത്, സിദ്ധിഖ് തുടങ്ങിയവരും രണ്ടാം ഭാഗത്തിലുണ്ട്. കൂടാതെ മുരളി ഗോപി, സായികുമാര്‍, കെബി ഗണേഷ് കുമാര്‍, ജോയ് മാത്യൂ തുടങ്ങിയ താരങ്ങളും ദൃശ്യം 2വില്‍ എത്തുന്നുന്നുണ്ട്.. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ചിത്രം നിര്‍മ്മിക്കുന്നത്


Click it and Unblock the Notifications