പണം വാങ്ങുന്നതല്ലേ, നിർമാതാവ് വിളിച്ചാൽ ചെല്ലണം, ബിജു മേനോനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്...; ജീത്തു ജോസഫ്!
ജീത്തു ജോസഫ് ഒരുക്കിയ വലതു വശത്തെ കള്ളന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിൽ ബിജു മേനോന്‍ പങ്കെടുത്തില്ലെന്നത് വലിയ വിവാദമായിരുന്നു. കരാറുണ്ടായിട്ടും പ്രൊമോഷന് വന്നില്ലെന്നും നടന്‍ കാരണം നിര്‍മാതാവിന് 25 ലക്ഷം നഷ്ടം വന്നുവെന്നുമാണ് ബി ഉണ്ണികൃഷ്ണന്‍ അന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ജീത്തു ജോസഫ്.
പണം വാങ്ങുന്നതല്ലേയെന്നും അതിനാൽ നിർമാതാവ് വിളിച്ചാൽ ചെല്ലാൻ എല്ലാവരും ബാധ്യസ്ഥനാണെന്ന് ജീത്തു ജോസഫ് പറഞ്ഞു. ഇന്റസ്ട്രിയിൽ പ്രശ്നങ്ങളുണ്ട്. അത് വ്യക്തമായി പലയിടത്തും അഡ്രസ് ചെയ്തിട്ടുമുണ്ട്. പക്ഷെ ഇവിടെ ഒന്നും സംഭവിക്കുന്നില്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ല.

ചില പ്രോജക്ടുകളിൽ ആ ഒരു അച്ചടക്കം നടക്കുന്നുണ്ട്. എല്ലാ പ്രോജക്ടുകളിലും ആ ഒരു അച്ചടക്കം നടക്കാറില്ല. ഈയിടെ ഒന്ന്, രണ്ട് അതുപോലുള്ള സംഭവങ്ങൾ ഉണ്ടായല്ലോ. വലത് വശത്ത് കള്ളൻ സിനിമയുടെ പ്രമോഷന് പങ്കെടുക്കുന്നതിനെ കുറിച്ച് സംസാരിക്കാൻ ഞാൻ ബിജുവിനെ വിളിച്ചിരുന്നു. അപ്പോൾ പറഞ്ഞത് എടാ... ജീത്തു ഞാൻ അങ്ങനെ പോകാറില്ലെന്നും ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞു.
അങ്ങനെ പറയുമ്പോൾ പിന്നെ അതിനകത്ത് എനിക്കൊന്നും പറയാനില്ല. ഒരു പ്രസ്മീറ്റുണ്ട് അതിന് എങ്കിലും വരണമെന്ന് പറഞ്ഞു. അദ്ദേഹം വന്ന് പങ്കെടുത്തിട്ട് പോയി. നമ്മളെ വെച്ച് ഒരു പ്രൊഡ്യൂസർ പണം മുടക്കുകയാണ്. ആ ഒരു വ്യക്തിയാണ് എല്ലാവർക്കും പണം കൊടുക്കുന്നത്. ബാക്കി എല്ലാവരും പൈസ മേടിക്കുകയാണ്.
എന്നെ വിശ്വസിച്ച് ഒരാൾ പൈസ മുടക്കാൻ വന്ന് കഴിഞ്ഞാൽ ഞാൻ അയാളുടെ കൂടെ നിൽക്കണ്ടേ?. ആ സിനിമ ഇറങ്ങി അതിന്റെ വരുമാനം വരുന്നത് വരെ?. മുഷുപ്പിക്കുന്ന സിറ്റുവേഷൻസ് ഉണ്ടാകും. ഒരു ദിവസം പതിമൂന്നും പതിനാലും ഇന്റർവ്യൂസ് കൊടുത്തിട്ട് കൊഴഞ്ഞുപോയ സിറ്റുവേഷൻസ് ഉണ്ടായിട്ടുണ്ട്. പറഞ്ഞത് തന്നെ പറഞ്ഞ് പറഞ്ഞ് മടുക്കും. അങ്ങനെ മൂന്ന് ദിവസമൊക്കെ നമ്മൾ ഇരുന്ന് കൊടുത്തിട്ടുണ്ട്. പക്ഷെ അതൊന്നും നോക്കിയിട്ട് കാര്യമില്ല.
അതെല്ലാം ചെയ്യാൻ ഞാൻ ബാധ്യസ്ഥനാണ്. ഞാൻ മാത്രമല്ല ടെക്നീഷ്യൻസാണെങ്കിലും താരങ്ങൾ ആണെങ്കിലും നിർമാതാവ് വിളിച്ചാൽ ചെല്ലണം. അതാണ് ശരിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു പ്രൊഡ്യൂസർ പ്രമോഷന് പൈസ മുടക്കിയിട്ടുണ്ടെങ്കിൽ... ആ പണം ഞാൻ വാങ്ങിയിട്ടുണ്ടെങ്കിൽ പ്രമോഷന് ചെല്ലണം.

ഞാൻ പോകും. എത്ര ദിവസമാണെങ്കിലും അയാളുടെ കൂടെ നിൽക്കും. വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം എന്നതിൽ എനിക്കൊരു പ്രോബ്ലമുണ്ട്. എന്റെ വാക്ക് പാലിക്കാൻ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. ഞാൻ ഒരു തീരുമാനം എടുത്താൽ മതി. പക്ഷെ എന്നോട് പറയുന്ന വാക്ക് ഒരാൾ മാറിയാൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും?. അപ്പോൾ ഞാൻ അപ്സറ്റാകും ഇറിറ്റേറ്റഡാകും. എന്നാൽ ആ വ്യക്തി ഒരു ആർട്ടിസ്റ്റാണെങ്കിൽ നമുക്ക് ഒന്നും മിണ്ടാനും കഴിയില്ല.
കാരണം അയാൾ പെർഫോം ചെയ്യേണ്ട വ്യക്തിയാണ്. ഒരു ഉദാഹരണം പറയാം... ഒരു സിനിമയുടെ ഷൂട്ട് നടക്കുകയാണ്. നാളെ വരേണ്ട ഒരു ആർട്ടിസ്റ്റുണ്ട്. രാവിലെ പത്ത് മണിക്ക് വരണം അപ്പോൾ ഷോട്ട് എടുക്കാമെന്ന് പറയുന്നു. രാവിലെ വിളിച്ചപ്പോൾ പുള്ളി വേറൊരു ലൊക്കേഷനിലേക്ക് പോവുകയാണ്. വരാമെന്ന് ഞങ്ങളോട് ഉറപ്പ് പറഞ്ഞ വ്യക്തിയാണ്. സീനിയറായ ആക്ടറാണ്.
ഞാൻ പുള്ളിയെ വിളിച്ചു. തെണ്ടിത്തരമാണ് നിങ്ങൾ കാണിച്ചതെന്ന് പറഞ്ഞു. വരാൻ കഴിയില്ലെങ്കിൽ അത് പറയണമായിരുന്നുവെന്നും പറഞ്ഞു. എനിക്ക് ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അതിന്റേതായ ബുദ്ധിമുട്ട് എനിക്കുണ്ടെന്നും പറഞ്ഞു എന്നും സിനിമയിൽ വന്നശേഷമുള്ള അനുഭവങ്ങൾ പങ്കിട്ട് ജീത്തു ജോസഫ് പറഞ്ഞു.


Click it and Unblock the Notifications


