'ലാൽ സാർ സിനിമ ചെയ്യുമ്പോൾ അതിൽ ചെറിയൊരു ഹീറോയിസം വേണമെന്നത് ആന്റണിയുടെ ആഗ്രഹമാണ്'; ജീത്തു ജോസഫ്!
അഭിനയകലയുടെ പാഠപുസ്തകമാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച ചുരുക്കം ചിലനടന്മാരേ സിനിമാ ലോകത്ത്തന്നെ ഉള്ളു. വളരെ കുറഞ്ഞ സമയംകൊണ്ട് കഥാപാത്രത്തിനകത്തേക്ക് പ്രവേശിച്ച് എഴുത്തുകാരനും സംവിധായകനും സങ്കൽപ്പിച്ചതിനപ്പുറത്തേക്ക് കടന്ന് കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ മോഹൻലാലിന് അനായാസം സാധിക്കും.
ഒപ്പം അഭിനയിക്കുന്ന താരങ്ങളോടും സിനിമ മേഖലയിലെ മറ്റ് പ്രവർത്തകരോടും വളരെ സ്നേഹത്തോടും കരുതലോടും മാത്രം പെരുമാറുന്ന താരം തന്റെ സുഹൃത്ത് ബന്ധങ്ങളെ വളരെ പവിത്രമായി കാണുന്ന ആളാണ്. താരത്തിന്റെ ഡ്രൈവറായി എത്തിയ ആന്റണി പെരുമ്പാവൂർ ഇന്ന് താരത്തിന്റെ നിരവധി ചിത്രങ്ങൾ നിർമ്മിച്ച് ഹിറ്റാക്കിയ ഒരു നിർമാതാവാണ്.

ആന്റണിയെ കണ്ടുമുട്ടിയതിനെപ്പറ്റിയും ഇരുവരും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ഇരുവരും അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. മൂന്നാം മുറ എന്ന സിനിമയുടെ ഷൂട്ടിങ് നടന്ന സമയത്ത് വളരെ അപ്രതീക്ഷിതമായാണ് ആന്റണിയെ മോഹൻലാൽ പരിചയപ്പെട്ടത്. ഭാര്യ സുചിത്രയും ആന്റണിയും ഒരുമിച്ചാണ് തന്റെ ജീവിതത്തിലേക്ക് വന്നതെന്നാണ് മോഹൻലാൽ പറയാറുള്ളത്.
'ലാൽ സാറിന്റെ കാര്യങ്ങൾ നടത്താൻ നമ്മൾ പുറകിൽ നടക്കണം. ഷൂട്ടിംഗ് സ്ഥലത്തൊക്കെ എപ്പോഴും തിരക്കിലായിരിക്കും സ്വന്തം കാര്യങ്ങൾക്ക് ഏറ്റവും അവസാനം മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു താരമാണ് അദ്ദേഹം. രാവിലെ എഴുന്നേൽകണമെങ്കിൽപോലും ഞാൻ വിളിച്ച് എഴുന്നേൽപ്പിക്കണം.'
'ഒരാളെ സഹായിക്കുകയാണെങ്കിൽ അത് പുറത്ത് ആരും അറിയാതെ ചെയ്യണമെന്ന് കരുതുന്ന ആളാണ് മോഹൻലാൽ', എന്നുമാണ് ആന്റണി ഒരിക്കൽ മോഹൻലാലിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. അടുത്ത കാലത്ത് മോഹൻലാലിന്റെ സിനിമകൾ നിരന്തരമായി പരാജയപ്പെട്ടിരുന്നു.
മോഹൻലാൽ കഥ കേൾക്കാറില്ലെന്നും ആന്റണി കഥകേട്ട് അതിന് അനുസരിച്ച് മോഹൻലാൽ സിനിമകൾ കമ്മിറ്റ് ചെയ്യുകയാണ് ചെയ്യാറുള്ളതെന്നും അതാണ് തുടരെ തുടരെ പരാജയങ്ങൾ മോഹൻലാലിന് സംഭവിക്കാൻ കാരണമെന്നുമാണ് ആരാധകർ പറയാറുള്ളത്. മോഹൻലാൽ അഭിനയിക്കുന്ന ഒട്ടുമിക്ക സിനിമകളും നിർമിക്കുന്നത് ആന്റണിയുടെ ആശിർവാദ് സിനിമാസാണ്. അതിൽ ഏറ്റവും പുതിയത് റിലീസിനൊരുങ്ങുന്ന നേരാണ്.

വക്കീൽ വേഷത്തിൽ മോഹൻലാൽ എത്തുന്ന സിനിമ ജീത്തു ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാൽ-ആന്റണി കോമ്പോയെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ലാൽ സാർ സിനിമ ചെയ്യുമ്പോൾ അതിൽ ചെറിയൊരു ഹീറോയിസം വേണമെന്നത് ആന്റണിയുടെ ആഗ്രഹമാണെന്നാണ് ജീത്തു ജോസഫ് ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട അഭിമുഖത്തിൽ പറഞ്ഞത്.
'ആശിർവാദ് സിനിമാസ് സിനിമ നിർമിക്കുമ്പോൾ ആന്റണിക്കൊരു ബേസിക്കുണ്ട്... ലാൽ സാർ സിനിമ ചെയ്യുമ്പോൾ അതിൽ ചെറിയൊരു ഹീറോയിസം വേണമെന്ന് ആന്റണിക്കുണ്ട്. ഹീറോയിസത്തിന് പല ഫോമുണ്ട്. ആക്ഷനിലൂടെയുണ്ട്. നേര് സിനിമയിൽ ഹീറോയിസമുണ്ട്. ദൃശ്യത്തിലുമുണ്ട് ഹീറോയിസം. പക്ഷെ അതിന്റെ ഫോം വേറെയാണ്', എന്നാണ് ആന്റണി പെരുമ്പാവൂരിനെ കുറിച്ച് സംസാരിച്ച് ജീത്തു ജോസഫ് പറഞ്ഞത്. നേരിന്റെ വൺ ലൈൻ കേട്ടപ്പോൾ തന്നെ നിർമാണത്തിന് തയ്യാറാണെന്ന് ആന്റണി പറഞ്ഞിരുന്നുവെന്നും ജീത്തു ജോസഫ് പറയുന്നു.


Click it and Unblock the Notifications