സിനിമാ ഫീൽഡിൽ വരുമ്പോൾ ചില പൊരുത്തക്കേടുകൾ ഉണ്ട്; ഞാൻ ഇറിറ്റേറ്റഡ് ആകുന്ന കാര്യം; ജിത്തു ജോസഫ്
സിനിമാ പ്രേക്ഷകർക്ക് ജിത്തു ജോസഫിന്റെ സിനിമകളിൽ എപ്പോഴും കൗതുകമുണ്ടാകാറുണ്ട്. ദൃശ്യം എന്ന സിനിമയ്ക്ക് ശേഷമാണ് ജിത്തു ജോസഫിന്റെ കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടായത്. മെമ്മറീസ്, ദൃശ്യം തുടങ്ങിയ സിനിമകളിലൂടെ ത്രില്ലർ സിനിമകൾക്ക് പുതിയ മാനം നൽകിയ സംവിധായകനായി ജിത്തു ജോസഫിനെ പ്രേക്ഷകർ വാഴ്ത്തി. അതേസമയം ദൃശ്യം തന്നെ സംബന്ധിച്ച് ഒരു കുടുംബ ചിത്രമാണെന്നാണ് മുമ്പൊരിക്കൽ ജിത്തു ജോസഫ് പറഞ്ഞത്. ദൃശ്യത്തിന് ശേഷം ത്രില്ലർ സിനിമകൾ മാത്രം ജിത്തു ജോസഫിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് സംവിധായകന് പലപ്പോഴും കരിയറിൽ പ്രതിസന്ധിയായിട്ടുണ്ട്.
പിന്നീട് വന്ന പല സിനിമകളുടെയും പ്രൊമോഷനിൽ ഇതൊരു ത്രില്ലർ സിനിമയല്ല എന്ന് ജിത്തു ജോസഫിന് ആവർത്തിക്കേണ്ടി വന്നു. നേര് ആണ് ജിത്തു ജോസഫിന്റെ പുതിയ സിനിമ. കോർട്ട് റൂം ഡ്രാമിൽ മോഹൻലാലാണ് നായകനായെത്തുന്നത്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ജിത്തു ജോസഫ്. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെയും ജീവിതത്തിലെയും വഴിത്തിരിവുകളെക്കുറിച്ച് സംസാരിക്കുകയാണ് ജിത്തു ജോസഫ്.

എന്റെ അച്ഛൻ എംഎൽഎയായിരുന്നു. റബ്ബർ കർഷകരായിരുന്നു ഞങ്ങൾ. അമ്മ എന്നെ സംബന്ധിച്ച് ഭയങ്കര മോട്ടിവേറ്ററാണ്. തോട്ടത്തിന്റെ ഒരു മൂല വിറ്റ് നമ്മൾ സിനിമ പിടിക്കും, നമ്മൾ ചെയ്തിരിക്കും എന്ന് അമ്മച്ചി പണ്ട് പറഞ്ഞിരുന്നെന്നും ജിത്തു ജോസഫ് ഓർത്തു. ഇന്ന് ഞാൻ അധ്വാനിച്ചുണ്ടാക്കിയത് കാണുമ്പോൾ ഒരു സന്തോഷം തോന്നും. ഞാനൊരു നാട്ടിൻപുറത്തുകാരനാണ്.
അച്ഛൻ കൈപ്പുണ്യമുള്ള കൃഷിക്കാരനാണെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്. അദ്ദേഹം വളമിട്ടാൽ മഴ പെയ്തിരിക്കും. കർഷക പശ്ചാത്തലത്തിൽ നിന്നും വന്ന തനിക്ക് സിനിമാ ഫീൽഡിൽ വരുമ്പോൾ ചില പൊരുത്തക്കേടുകൾ ഉണ്ട്. നമ്മൾ ഒരു വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം. സിനിമയിൽ അങ്ങനെയല്ല. ഞാൻ ഇറിറ്റേറ്റഡ് ആകും. ഒരു ആർട്ടിസ്റ്റ് ഇന്ന സമയത്ത് വന്ന് ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കണം. ഇപ്പോൾ അതുമായി പൊരുത്തപ്പെടുകയാണെന്നും ജിത്തു ജോസഫ് വ്യക്തമാക്കി.

ദൃശ്യം മോഡലിൽ കുറ്റകൃത്യം നടന്നത് കേൾക്കുമ്പോൾ ആദ്യമാെക്കെ അമ്പരപ്പായിരുന്നു. ഇന്ന് ചിരിച്ച് തള്ളും. സിനിമ ജനങ്ങളെ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. പക്ഷെ ഏത് എടുക്കണമെന്നതിലാണ് കാര്യം. ദൃശ്യം ഒരു കുറ്റകൃത്യം ഒളിപ്പിക്കുന്ന സിനിമയാണെന്ന് അന്ന് വിമർശനം വന്നു. ആ തലത്തിൽ ചിന്തിച്ചാൽ അങ്ങനെയാണ്.
വേറെ ചിലർ ചൂണ്ടിക്കാണിച്ചത് മകൾ ഒരു വിഷയം നടന്നപ്പോൾ അമ്മയോട് പറഞ്ഞു എന്നാണ്. അതൊരു പോസിറ്റീവ് ആംഗിൾ ആണ്. സിനിമയെന്നത് പ്രേക്ഷകരെ വിശ്വസിപ്പിക്കലാണ്. അതൊന്നും യഥാർത്ഥ ജീവിതത്തിൽ നടത്തില്ല. ഇങ്ങനെയുള്ള ക്രെെമുകൾ ജീവിതത്തിൽ ഫോളോ ചെയ്താൽ എപ്പോൾ അകത്ത് പോയി എന്ന് ചോദിച്ചാൽ മതി.
പ്രത്യേകിച്ചും കേരളത്തിലെ പൊലീസ് ഫോഴ്സ് രാജ്യത്തിലെ ബ്രില്യന്റ് ഫോഴ്സുകളിലൊന്നാണ്. സിനിമയിൽ കാണുന്നത് ആസ്വദിച്ച് പോകുകയല്ലാതെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നോക്കരുതെന്നും ജിത്തു ജോസഫ് വ്യക്തമാക്കി. ഡിസംബർ 21 നാണ് നേര് റിലീസ് ചെയ്യുന്നത്. മോഹൻലാലിന് പുറമെ സിദ്ദിഖ്, പ്രിയാമണി തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്. ട്വൽത്ത് മാൻ ആണ് ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഇതിന് മുമ്പ് വന്ന സിനിമ.


Click it and Unblock the Notifications