ഷൂട്ടിനിടെ മോഹൻലാലും കമൽ ഹാസനും ചെയ്തത് ഒരു കാര്യം; പിന്നീട് മനസിലായി അതെന്തിനെന്ന്; ജീത്തു ജോസഫ്
മലയാള സിനിമയിൽ ത്രില്ലർ സിനിമകളുടെ സംവിധായകനായി അറിയപ്പെടുന്നയാളാണ് ജീത്തു ജോസഫ്. മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ത്രില്ലറുകളല്ലാത്ത ഫാമിലി സിനിമകൾ ചെയ്ത സംവിധായകനാണെങ്കിലും ജീത്തു ജോസഫിന്റെ ത്രില്ലറുകൾക്ക് എപ്പോഴും സിനിമാ ലോകത്ത് വലിയ ഹൈപ്പ് ലഭിക്കാറുണ്ട്.
മെമ്മറീസ്, ദൃശ്യം തുടങ്ങിയ സിനിമകളുടെ വിജയമാണ് ഇതിന് കാരണമായത്. ത്രില്ലറുകൾ മാത്രം ചെയ്യാൻ ഇഷ്ടപ്പെടുന്ന സംവിധായകനല്ല താനെന്ന് ജീത്തു ജോസഫ് തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. കൂമനാണ് ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സിനിമ. ആസിഫലി നായകനായ കൂമൻ നവംബർ നാലിനാണ് റിലീസ് ചെയ്തത്.

ജീത്തു ജോസഫിന്റെ കരിയറിൽ വലിയ വഴിത്തിരിവായ സിനിമ ആയിരുന്നു ദൃശ്യം. മലയാള സിനിമയിൽ വലിയ തോതിൽ ആഘോഷിക്കപ്പെട്ട സിനിമ പിന്നീട് തമിഴിലും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയുമുണ്ടായി. തമിഴിൽ ജീത്തു ജോസഫ് തന്നെ ആയിരുന്നു ഈ സിനിമ റീമേക്ക് ചെയ്തത്. കമൽഹാസൻ, ഗൗതമി തുടങ്ങിയവർ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഇപ്പോഴിതാ ദൃശ്യവും പാപനാശവും ചെയ്തപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. മോഹൻലാലിനെയും കമൽഹാസനെയും കുറിച്ച് ജീത്തു ജോസഫ് സംസാരിച്ചു.

'അദ്ദേഹം (മോഹൻലാൽ) ഷൂട്ടിന് ആദ്യം വന്ന് ജോയിൻ ചെയ്തത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. പുള്ളി മേക്കപ്പ് സഹിതമാണ് വന്നത്. ഞാൻ ഷോട്ട് ഒക്കെ റെഡി ആക്കി വെച്ചിരുന്നു. കാരവാനിലൊന്നും കയറാതെ എന്റെയടുത്ത് വന്നു. ഷോട്ട് എടുത്തു. മഞ്ഞ കാർ കാണുന്ന ഷോട്ട് ആയിരുന്നു. ഷോട്ട് കഴിഞ്ഞ് കാരവാനിലിരുന്നോ എന്ന് ഞാൻ പറഞ്ഞു. ഞാൻ ഇവിടെ ഇരുന്നോളാം എന്ന് പറഞ്ഞു. അവിടെ ഇരുന്ന് എന്തൊക്കെയോ വർത്തമാനം പറഞ്ഞു'

'ഇടയ്ക്ക് തമാശ പറഞ്ഞു, കഥയുടെ ചില കാര്യം സംസാരിച്ചു. പുള്ളി ആന്റണിയോട് സംസാരിക്കുമ്പോൾ ഞാൻ ഷോട്ട് എടുക്കുന്നുണ്ടാവും. ഞാൻ ഫ്രീ ആവുമ്പോൾ വീണ്ടും എന്റെയടുത്ത് വരും. പിന്നീടാണ് എനിക്ക് മനസ്സിലായത്. പുള്ളി എന്നെ കംഫർട്ടബിൾ ആക്കുകയായിരുന്നു. ഞാനാദ്യമായി ചെയ്യുമ്പോൾ ടെൻഷൻ ഉണ്ടാവുമെന്ന് പുള്ളിക്ക് അറിയാം. പുള്ളി ഭയങ്കര ജോളി ആയപ്പോൾ എനിക്ക് ആ ടെൻഷൻ അങ്ങ് മാറി'

'ദൃശ്യത്തിന് ഞാൻ എന്ത് ഷോട്ട് എടുത്തോ ആ ഷോട്ട് ആണ് പാപനാശത്തിലും എടുത്ത്. ഞങ്ങൾ പ്ലാൻ ചെയ്തത് വേറെ ഷോട്ട് ആയിരുന്നു. അത് നടന്നില്ല. കമൽ സർ രാവിലെ വരികയും ചെയ്തു. മോശമല്ലേ എന്ന് കരുതി ആ ലൊക്കേഷനിലെ വേറെ ഒരു ഷോട്ട് എടുത്തു. എടുത്ത് കഴിഞ്ഞപ്പോൾ ദൃശ്യത്തിൽ എടുത്ത ലാൽ സാറിന്റെ അതേ ഷോട്ട് അല്ലേ ഇതെന്ന്'

'ഷോട്ട് കഴിഞ്ഞ് കമൽ സർ എന്റെ കൂടെ നടന്നു. മുണ്ടുമുടുത്ത് ഷർട്ടുമിട്ട് ഒരു കുഞ്ഞ് മനുഷ്യൻ നടക്കുന്നത് പോലെ എന്റെ കൂടെ ഇങ്ങനെ നടക്കുകയായിരുന്നു. പഴയ കാലത്ത് ചെയ്ത മലയാള സിനിമ കഥകൾ പറഞ്ഞു. എന്നെ കംഫർട്ടബിൾ ആക്കുകയായിരുന്നു അദ്ദേഹം,' ജീത്തു ജോസഫ് പറഞ്ഞു.


Click it and Unblock the Notifications