അർധരാത്രി ഫാഷൻ ചാനൽ കാണാൻ ചങ്കിടിപ്പോടെ കാത്തിരുന്ന ഭൂതകാലം; സുമേഷ് & രമേഷിനെ കുറിച്ച് ജെനിത് കാച്ചിപ്പിള്ളി
ബാലു വര്‍ഗീസിനെയും ശ്രീനാഥ് ഭാസിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സനൂപ് തൈക്കുടം സംവിധാനം ചെയ്ത സിനിമയാണ് സുമേഷ് ആന്‍ഡ് രമേഷ് ഡിസംബര്‍ പത്തിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. സിനിമ കണ്ടതിന് ശേഷമുള്ള തന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ജെനിത് കാച്ചിപ്പിള്ളി. ഇടത്തരം മലയാളി ജീവിതത്തിന്റെ ഫോട്ടോ കോപ്പികളില്‍ ഏറ്റവും മുന്‍നിരയില്‍ തന്നെ വെക്കാവുന്നതാണ് സുമേഷ് & രമേഷ് എന്ന സിനിമയെന്നാണ് ജെനിത് പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
ചില സിനിമകള്‍ എത്ര രസകരമായാണ് ജീവിതം പറയുന്നത്. എത്ര ലളിതമായാണ് നമ്മളെ സ്‌ക്രീനിനകത്തേക്ക് കൊണ്ട് പോകുന്നത്.
സുമേഷിനെയും രമേഷിനെയും കുറിച്ച് പറയാം. സുമേഷും രമേഷും തുടങ്ങുന്നത് സുമയുടെയും രമയുടെയും അമ്മ ഉണര്‍ന്നെണീറ്റ് ദിവസം തുടങ്ങുന്നതിലൂടെയാണ്. പണി തീരാത്ത വീട്ടിലെ ഹാളിലേക്ക് വരുമ്പോള്‍ ഓഫ് ആക്കാന്‍ മറന്നു പോയ ടിവി അപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. രസമെന്തെന്നാല്‍ അതില്‍ ഫാഷന്‍ ചാനലാണ്. അര്‍ധരാത്രി ഫാഷന്‍ ചാനല് കാണാന്‍ ചങ്കിടിപ്പോടെ കാത്തിരുന്ന, അവസരം കിട്ടിയാല്‍ അവിടേയ്ക്ക് ചാനല് മാറിയിരുന്ന ഒരു ഭൂതകാലം എത്ര പെട്ടന്നാണ് മിന്നിയത്.

ആ വീട്ടില്‍ ഉള്ളത് ഞാന്‍ തന്നെയാണ് എന്നൊരു തോന്നല്‍. ഞാന്‍ എന്നെക്കാണാന്‍ കാത്തിരിക്കുകയാണ് പിന്നെ... ആ നിമിഷത്തില്‍ മനസ്സില്‍ കയറിയ സിനിമയാണ് സുമേഷ് & രമേഷ്. മാത്രമല്ല കഥാപാത്രത്തിലേക്ക് ഒന്ന് ഇറങ്ങി നോക്കിയാല്‍ രമയില്‍ ഉള്ള അച്ഛനേയും സുമയില്‍ ഉള്ള അമ്മയേയും കാണാം. രമേഷ് സുമേഷ് എന്ന താളം തെറ്റിച്ച് സുമേഷ് രമേഷ് എന്നാവുന്നതില്‍ പോലും നീതിയുണ്ട്. കഴിഞ്ഞ ദിവസം ലിജീഷ് ഏട്ടന്‍ പറഞ്ഞ പോലെ ഇഷ്ടം പറയാന്‍ പേടിയാണെന്ന് പറയുന്ന സുമേഷിനോട് 'പ്രേമിക്കുന്ന പെണ്ണിനോട് ഇഷ്ടം പറയാന്‍ പേടിയാണെന്ന് നീ ഇത് എവിടെ ഇരുന്നാണ് പറയുന്നതെന്ന് അറിയാമോ?' എന്ന് ചോദിക്കുമ്പോ പുറകോട്ട് റിവീല്‍ ആകുന്ന ക്യാമറ കാണിക്കുന്നത് കയറില്‍ കെട്ടിയ മുളങ്കമ്പില്‍ ഇരുന്ന് കൊണ്ട് വേറെ ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ പെയിന്റ് അടിക്കുന്ന സുമേഷിനെയും കൂട്ടുകാരനെയുമാണ്. എത്ര ഗംഭീരമായാണ് അവിടെയെല്ലാം ജീവിതം പറയുന്നത്.
ഇടത്തരം മലയാളി ജീവിതത്തിന്റെ ഫോട്ടോ കോപ്പികളില്‍ ഏറ്റവും മുന്‍നിരയില്‍ തന്നെ വെക്കാവുന്നതാണ് സുമേഷ് & രമേഷ് എന്നതിന് ഡീറ്റെയിലിങ്ങുകള്‍ ഇനിയുമേറെയുണ്ട്. എന്നാല്‍ സുമേഷും രമേഷും മാത്രമല്ല ജാനേമനില്‍ മോനിച്ചനോട് ഒറ്റപ്പെടലിന്റെ കഥ പറയുന്ന ജോയ്‌മോനും, ഭൂരിപക്ഷ മലയാളി ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുണ്ടാകാന്‍ സാധ്യതയുള്ള വഴി പ്രശ്‌നം തീര്‍ക്കുന്ന ഭീമന്റെ വഴിയിലെ ഭീമനുമൊക്കെ എത്ര മനോഹരമായി മലയാളത്തെ ഉയര്‍ത്തി പിടിക്കുന്നുണ്ടെന്നോ? ബജറ്റിന്റെ വലിപ്പമോ, പ്രതീക്ഷകളുടെ ഭാരമോ ഒന്നും ഇല്ലാതെയുള്ള ആ ലളിത സുന്ദര നിലാവെളിച്ചത്തില്‍ തെളിയുന്നത് തിങ്ങി നില്‍ക്കുന്ന സ്വന്തം തൊടിയിലെ മുരിങ്ങയാണ്. നാളത്തെ കറിയ്ക്ക് ആവശ്യത്തിനുള്ളത്... എന്നുമാണ് ജെനിത് പറയുന്നത്.


Click it and Unblock the Notifications











