വീട്ടിൽ കുറച്ച് നാൾ മാറിനിന്ന സമയം, പൊട്ടിക്കരഞ്ഞു, വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ അനിയത്തിയോട് പറഞ്ഞു: ജുവൽ
നടിയും ആങ്കറുമായ ജുവൽ മേരി ജീവിതത്തിൽ നേരിട്ട വിഷമഘട്ടങ്ങൾ ധന്യ വർമയുടെ അഭിമുഖത്തിലൂടെ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. കാൻസർ ബാധിച്ചതും ചികിത്സാ കാലയളവുമെല്ലാം അഭിമുഖത്തിൽ ജുവൽ ഓർത്തെടുത്തു. 2023 ലാണ് ജുവലിന് കാൻസർ സ്ഥിരീകരിച്ചത്. ഇന്ന് അസുഖം ഭേദമായി പഴയ ജീവിതം നയിക്കുകയാണ് ജുവൽ. വിവാഹമോചനത്തെക്കുറിച്ചും അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ ജുവൽ തുറന്ന് സംസാരിക്കുന്നുണ്ട്. 2015 ലാണ് ജുവൽ മേരി വിവാഹിതയായത്. ടെലിവിഷൻ പ്രൊഡ്യൂസർ ജെൻസൺ സക്കറിയ ആയിരുന്നു ഭർത്താവ്.
വിവാഹമോചനം നേടിയിട്ട് ഒരു വർഷം ആവുന്നേയുള്ളൂ. 2021 മുതൽ ഞാൻ സെപ്പറേറ്റഡ് ആയി ജീവിക്കാൻ തുടങ്ങിയെന്നും ജുവൽ മേരി പറയുന്നു. വേർപിരിയൽ എന്ന തീരുമാനം പൊരുത്തപ്പെട്ട് പോകാൻ ഒരുപാട് ശ്രമിച്ച ശേഷമായിരുന്നെന്ന് ജുവൽ പറയുന്നു. "സമാധാനമില്ലാത്ത മാര്യേജിൽ കൂടെ പോകുന്നവരുടെ മനസ് എപ്പോഴും കുറച്ച് ഫോഗ്ഡ് ആയിരിക്കും. അതിന് വലിയ ക്ലാരിറ്റി ഒന്നുമുണ്ടാകില്ല. കമാൻഡുകളും നമ്മളത് ചെയ്യുകയും ചെയ്യുന്ന മെക്കാനിസമാണ് പല കുടുംബങ്ങളിലും. നിങ്ങളുടെ വീടുകളിൽ നോക്കിയാൽ നിങ്ങൾക്കിങ്ങനെയുള്ള വ്യക്തികളെ കാണാൻ പറ്റും"

"പ്രോബ്ലംസ് നടക്കുമ്പോൾ പലതും ഞാൻ അമ്മയുടെ അടുത്ത് ഷെയർ ചെയ്യുന്നുണ്ട്. എല്ലാ അമ്മമാരും പറയുന്നതേ എന്റെ അമ്മയും പറഞ്ഞുള്ളൂ. പ്രാർത്ഥിക്ക് മോളേ, ശരിയാകും എന്ന്. എന്റെ അമ്മയ്ക്ക് അതിൽ കൂടുതൽ അറിവും വിദ്യഭ്യാസവും ഇല്ല. ഒരുപാട് കാലം ഞാൻ ഇത് തന്നെ ചെയ്ത് കൊണ്ടിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഞാൻ എന്റെ വീട്ടിലേക്ക് മാറേണ്ടി വന്നു. ഒരു ദിവസം ഞാൻ ഭയങ്കരമായി കരഞ്ഞു"
"സ്റ്റോർ ചെയ്ത് വെക്കുന്നത് പെട്ടെന്ന് റിലീസ് ചെയ്തത് പോലെയൊരു കരച്ചിൽ. അനിയത്തിയോട് ഞാൻ എന്റ പ്രശ്നങ്ങൾ മുഴുവൻ പറഞ്ഞു. അവളന്ന് വിവാഹിതയല്ല. ചേച്ചി ഇനി തിരിച്ച് പോകേണ്ട, പോയാൽ ശരിയാവില്ല എന്ന് അവളാണ് എന്നോട് പറഞ്ഞത്. പോയി ഉറങ്ങിക്കോ എന്നൊക്കെ പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. കരഞ്ഞതിന്റെ സമാധാനത്തിൽ ഞാൻ കിടന്ന് ഉറങ്ങി. ഈ കുട്ടി രാത്രി അച്ഛനും അമ്മയുടെയും അടുത്ത് പോയി വ്യക്തമായി പറഞ്ഞു. ചേച്ചി ഇനി പോയാൽ ശരിയാകില്ലെന്ന് പറഞ്ഞു. ആ കൊച്ച് എടുത്ത സ്റ്റാൻഡിൽ ആണ് എന്റെ കുടുംബം സമ്മതിച്ചത്. അപ്പോളവർക്ക് മനസിലായി. എന്റെ ഇമോഷണൽ ഔട്ട് ബർസ്റ്റിനെ മനസിലാകുന്നുണ്ടായിരുന്നില്ല," ജുവൽ മേരി പറഞ്ഞതിങ്ങനെ.

ഡിവോഴ്സിന് ശ്രമിക്കുന്നത് ഞാൻ പരമാവധി ആളുകളിൽ നിന്ന് മറച്ച് പിടിച്ചു. അതൊരു നല്ല സ്റ്റെപ്പ് ആയിരുന്നു. കുറേ പൊല്യൂഷൻ കുറഞ്ഞ് കിട്ടി. പലപ്പോഴും ഐസൊലേറ്റഡ് ആയി പല കൗൺസിലർമാരുടെ മുന്നിലും ഇരിക്കേണ്ടി വരും. ഇവർ ചോദിക്കുന്ന ചോദ്യങ്ങൾ വെർബൽ റേപ്പ് പോലെയായിരിക്കും. ഇത്രയും ആൾക്കാർക്ക് മുഖമറിയാവുന്ന എന്നോട് ഇങ്ങനെയുള്ള സംസാരങ്ങൾ. അത്രയും പേഴ്സണലായ വിവരങ്ങൾ അയാൾ അറിയേണ്ട കാര്യമില്ല. ഒരു പുരുഷനാണ് എന്റെ മുന്നിൽ ഇരിക്കുന്നത്. എന്തിനാണ് അത് ചോദിക്കുന്നത്, അത് വേണ്ട എന്ന് ഞാൻ പറഞ്ഞു. അത് പറയാനുള്ള ആർജവം പല സ്ത്രീകൾക്കും ഇല്ലെന്നും ജുവൽ മേരി പറയുന്നു. പ്രിവിലേജും വിദ്യഭ്യാസവും ഇല്ലാത്ത സ്ത്രീകൾ ഇതെല്ലാം നേരിടേണ്ടി വരുന്നല്ലോ എന്നും ജുവൽ മേരി ചൂണ്ടിക്കാട്ടി.
വിവാഹം കഴിപ്പിച്ച് വിടുന്നതല്ലാതെ ഒരു പ്രശ്നം വന്നാൽ എങ്ങനെ നേരിടണമെന്ന് പെൺകുട്ടികളെ പഠിപ്പിക്കുന്നില്ലെന്നും ജുവൽ മേരി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്ത് വില കൊടുത്തും കുടുംബം സംരക്ഷിക്കാനാണ് നമ്മളെ പഠിപ്പിക്കുന്നത്. അല്ലാതെ ആരോഗ്യകരമായ ഒരു കുടുംബം എങ്ങനെ ഉണ്ടാക്കണമെന്നോ മെയിന്റെയിൻ ചെയ്യണമെന്നോ അല്ല. എന്ത് വില കൊടുത്തും കുടുംബത്തെ പ്രൊട്ടക്ട് ചെയ്യണമെന്നാണ്. അതിന് നിങ്ങളുടെ ആരോഗ്യം, മാനസികാരോഗ്യം, വ്യക്തിത്വം എന്നിവയെല്ലാം കോംപ്രമെെസ് ചെയ്യാം എന്നാണ് പഠിപ്പിക്കുന്നതെന്നും ജുവൽ പറഞ്ഞു.


Click it and Unblock the Notifications











