'അതുവരെ പലവിധ നുണ പറഞ്ഞാണ് പിടിച്ചുനിന്നത്, ആളുകൾക്ക് എന്റെ നാക്കിനെ പേടിയാണ്, നേരിട്ട് വന്ന് സംസാരിക്കില്ല'
കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി ടെലിവിഷനിലും സിനിമയിലും ഒരുപോലെ സജീവമായി നിൽക്കുന്ന അവതാരകയും നടിയുമാണ് ജുവൽ മേരി. അടുത്തിടെ വിവാഹമോചനം, കാൻസർ അതിജീവനം എന്നിവയെ കുറിച്ച് ജുവൽ നടത്തിയ വെളിപ്പെടുത്തൽ വൈറലായിരുന്നു. ആ തുറന്ന് പറച്ചിലിനുശേഷം ഒരു മോചനം കിട്ടിയ ഫീലിങ്ങാണ് തനിക്കെന്ന് പറയുകയാണ് മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ ജുവൽ മേരി. റിയൽ ലൈഫിൽ ഹീറോയിസം ഫീൽ ചെയ്യുന്ന അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും നടി പറയുന്നു.
ധന്യ വർമയെ അങ്ങോട്ട് വിളിച്ചാണ് ഞാൻ ആ ഇന്റർവ്യു കൊടുത്തത്. ഞാൻ ഒരു ഇന്റർവ്യു തരാം. എനിക്ക് കുറച്ച് കഥ പറയാനുണ്ട് എന്ന രീതിക്കാണ് അന്ന് ധന്യയോട് ഞാൻ സംസാരിച്ചത്. അതിൽ പറഞ്ഞ പ്രകാരമുള്ള ജീവിതത്തിനുശേഷം അല്ലെങ്കിൽ കാര്യങ്ങൾ തുറന്ന് പറഞ്ഞശേഷം ഒരു മോചനം കിട്ടിയ ഫീലിങ്ങാണ് എനിക്ക്.

കാരണം അതുവരെ കുറേ നുണ പറഞ്ഞാണ് എല്ലായിടത്തും ഞാൻ സർവൈവ് ചെയ്തിരുന്നത്. പ്രധാനമായും തൊണ്ടയിലെ പാടിനെ കുറിച്ച്. അത് മറക്കാൻ വേണ്ടി ഞാൻ എപ്പോഴും പബ്ലിക്ക് സ്പേസിൽ പോകുമ്പോൾ ചോക്കേഴ്സ് ഇടുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം വരുന്നതും ചർച്ചകൾ നടക്കുന്നതും എനിക്ക് ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല ഇതിനെ കുറിച്ച് തുറന്ന് സംസാരിക്കാനും എനിക്ക് ബുദ്ധിമുട്ടായിരുന്നു.
പിന്നീട് അത് തുറന്ന് സംസാരിക്കാനുള്ള കരുത്താർജ്ജിച്ചശേഷമാണ് എല്ലാം വെളിപ്പെടുത്തിയത്. ആ ഇന്റർവ്യൂവിനുശേഷം നമുക്ക് റിയൽ ലൈഫിൽ ഹീറോയിസം ഫീൽ ചെയ്യുന്ന അവസ്ഥയുണ്ടാകുമല്ലോ. അങ്ങനൊരു തലത്തിലായിരുന്നു ഞാൻ. അതുപോലെ സന്തോഷം തോന്നിയ ചില കാര്യങ്ങളും സംഭവിച്ചു. കാൻസർ സർജറിക്ക് തയ്യാറെടുക്കുന്നവർ, ട്രീറ്റ്മെന്റിൽ ഇരിക്കുന്നവരൊക്കെ എനിക്ക് മെസേജ് അയക്കാൻ തുടങ്ങി.
അവർ വേറൊരു രീതിയിലാണ് ഇപ്പോൾ ട്രീറ്റ്മെന്റിനെ അപ്രോച്ച് ചെയ്യുന്നതെന്ന് ആ മെസേജുകളിലൂടെ എനിക്ക് മനസിലായി. അതുപോലെ ഒരു എഴുത്തുകാരി... അവരുടെ പേര് ഞാൻ മറന്ന് പോയി. അവർ എന്റെ ഇന്റർവ്യു കണ്ടശേഷം പോയി പരിശോധന നടത്തി. തൈറോയ്ഡ് കാൻസറാണെന്ന് കണ്ടെത്തി. ട്രീറ്റ്മെന്റ് ചെയ്ത് സർവൈവ് ചെയ്തു.
അതുപോലെ തന്നെ ഡിവോഴ്സും. ഒരുപാട് സ്ത്രീകൾ വിവാഹമോചനത്തെ കുറിച്ചും അവരുടെ അവസ്ഥയെ കുറിച്ചും എനിക്ക് മെസേജ് അയക്കാറുണ്ട്. അവർ അനുഭവിക്കുന്ന വേദന അതിന്റെ പാരമ്യത്തിൽ ഞാൻ അനുഭവിച്ചതാണെങ്കിലും അത് എന്നെ അക്കാര്യത്തിൽ മാസ്റ്ററാക്കുന്നില്ല. ഞാൻ തെറാപ്പിസ്റ്റല്ലെന്നും ഞാൻ ചെയ്തതുപോലെ ഒരു തെറാപ്പിസ്റ്റിനെ കാണാനും പറയാറുണ്ട്.

അല്ലാതെ അവരുടെ പ്രശ്നങ്ങൾ ഞാൻ ഏറ്റെടുത്താൽ അത് കൊളമാകും. അവരെ പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയും എനിക്ക് വരും. അതുപോലെ കുറേപ്പേർ എന്നെ വിളിച്ച് ഉപദേശിച്ചിരുന്നു. പല മനുഷ്യർക്കും സഹാനുഭൂതിയോടെ സംസാരിക്കാൻ അറിയില്ല. കുറേ വർത്തമാനം പറയാൻ അറിയാം. എന്റെ പരിമിതികൾ അറിയാം എനിക്ക്. അതുകൊണ്ടാണ് ആരുടേയും ലൈഫിൽ നേരിട്ട് കയറി ഞാൻ ഇടപെടാത്തത്.
പക്ഷെ അവർക്കൊക്കെ ഒരു വഴികാട്ടി വെളിച്ചം എന്നപോലെ എന്റെ ജീവിതം ഞാൻ ഷോക്കെയ്സ് ചെയ്യുന്നുണ്ട്. ഞാൻ നിൽക്കുന്ന ഇപ്പോഴത്തെ സ്റ്റേജ് വെച്ച് ഒരുമാതിരിപ്പെട്ട ആളുകൾക്കൊക്കെ എന്നെ പേടിയാണ്. നേരിട്ട് എന്റെ അടുത്ത് വരില്ല. എന്റെ നാക്കിനെ അവർക്ക് പേടിയാണ്. ഒന്ന് രണ്ട് അനുഭവത്തിൽ നിന്ന് പലരും അത് മനസിലാക്കി.
എന്നെ ദ്രോഹിക്കുമെന്ന് തോന്നുന്നവർക്ക് ഞാൻ കണ്ണുപോലും കൊടുക്കാറില്ല. പണ്ടാരക്കാലി ഒന്ന് നോക്കുന്നുപോലുമില്ലല്ലോയെന്ന് കരുതി അവർക്ക് വിഷമം വരുമെന്നും അവരാരും നമ്മുടെ നല്ലത് ആഗ്രഹിച്ച് സംസാരിക്കാൻ വരുന്നവരല്ലെന്നും ജുവൽ പറയുന്നു.


Click it and Unblock the Notifications











