'ഭാര്യയെ പരിചയപ്പെട്ടത് മദ്യപിച്ച് സുഹൃത്ത് ഫോൺ ചെയ്തപ്പോൾ, സത്യയെ കണ്ടശേഷം ശപഥം ഇല്ലാതെയായി'; കാർത്തിക്!
തെന്നിന്ത്യൻ സിനിമയ്ക്ക് വ്യത്യസ്തമായ നിരവധി സൃഷ്ടികൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. ജി ഗർതണ്ട ഡബിൾ എക്സിന്റെ റിലീസിന് ശേഷം കേരളത്തിലും കാർത്തിക് സുബ്ബരാജിന് ആരാധകർ വർധിച്ചു. വലിയ ആർപ്പും ആരവവുമില്ലാതെ വന്ന് ഇപ്പോഴും തിയേറ്ററുകൾ നിറഞ്ഞോടുകയാണ് ജി ഗർതണ്ട ഡബിൾ എക്സ്. ചെറുപ്പം മുതൽ സിനിമാ മോഹിയായ കാർത്തിക് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്താണ് സിനിമയിലേക്കുള്ള വഴി തുറന്നെടുത്തത്. വിക്രം, രജിനികാന്ത് തുടങ്ങി തമിഴിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളും കാർത്തിക് സിനിമയുടെ ഭാ ഗമായിട്ടുണ്ട്.
എഞ്ചിനീയറിങ് ബിരുദധാരിയായ കാർത്തിക് നല്ലൊരു ജോലിയും ശമ്പളവും വേണ്ടെന്ന് വെച്ചാണ് സിനിമ പിടിക്കാൻ ഇറങ്ങിയത്. തമിഴ് സിനിമകളിൽ സഹനടനായി തിളങ്ങിയിട്ടുള്ള ഗജരാജിന്റെ മകനാണ് നാൽപ്പതുകാരനായ കാർത്തിക് സുബ്ബരാജ്. വിജയ് സേതുപതിയേയും രമ്യ നമ്പീശനേയും കേന്ദ്രകഥപാത്രങ്ങളാക്കി പിസ എന്ന സിനിമ സംവിധാനം ചെയ്താണ് കാർത്തികിന്റെ തുടക്കം.

പതിനൊന്ന് വർഷത്തെ കരിയറിനുള്ളിൽ കാർത്തിക് സംവിധാനം ചെയ്ത ഒട്ടുമിക്ക സിനിമകളും വിജയവും നിരൂപക പ്രശംസ നേടിയവയുമായിരുന്നു. എന്നും കാർത്തിക്കിന് പിന്തുണ ഭാര്യ സത്യയാണ്. ദന്തഡോക്ടറായ സത്യയെ കാർത്തിക് പ്രണയിച്ച് വിവാഹം ചെയ്തതാണ്. സത്യയെ ആദ്യമായി കാർത്തിക് പരിചയപ്പെടുന്നത് പോലും വളരെ വിചിത്രമായ ഒരു സംഭവത്തിലൂടെയാണ്.
ഇപ്പോഴിതാ തമിഴിലെ പ്രശസ്ത അവതാരകനായ ഗോപിനാഥിന് നൽകിയ അഭിമുഖത്തിൽ തന്റെ ഭാര്യയെ കുറിച്ച് കാർത്തിക് വാചാലനായിരിക്കുകയാണ്. മദ്യപിച്ച് സുഹൃത്ത് വിളിച്ചൊരു ഫോൺ കോളാണ് പ്രണയത്തിന് കാരണമെന്നാണ് കാർത്തിക്ക് പറയുന്നത്. 'ഐടി ഫീൽഡ് വിട്ടശേഷം സുഹൃത്തുക്കളെ കാണാനായി ഞാൻ ഇടയ്ക്കിടെ ബാം ഗ്ലൂർ പോകാറുണ്ട്.'
'അത്തരത്തിൽ ഒരു ദിവസം സുഹൃത്ത് സുരേന്ദ്രനെ കാണാനായി പോയി. അവന്റെ വീടിനുള്ളിലിരുന്ന് ഷോർട്ട് ഫിലിമുകളെ കുറിച്ചും സിനിമയെ കുറിച്ചുമെല്ലാം സംസാരിച്ചു. സംസാരത്തിനിടെ നീ ഉടനെ സിനിമ ചെയ്യുമോയെന്ന് അവൻ ചോദിച്ചു. അതിനുള്ള ശ്രമത്തിലാണെന്ന് ഞാൻ മറുപടി പറഞ്ഞതും സത്യ നിനക്ക് പെർഫെക്ട് മാച്ചാണെന്ന് പറഞ്ഞ് അവൻ ഒരു പെൺകുട്ടിയെ വിളിച്ച് എന്നെ കുറിച്ച് സംസാരിച്ചു.'
'അത് അവന്റെ സ്കൂൾ ഫ്രണ്ട് സത്യയായിരുന്നു. അവന്റെ സംസാരത്തിന് ശേഷം ആ ഫോൺ എനിക്ക് നേരെ നീട്ടി. സമയം അർധരാത്രിയായി. ഞാൻ ഉടൻ ഫോൺ വാങ്ങി സുരേന്ദ്രൻ മദ്യപിച്ചിട്ടുള്ള അബോധാവസ്ഥയിൽ പറഞ്ഞതാണെന്ന് സത്യയോട് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.'

'യഥാർത്ഥത്തിൽ അവൻ മദ്യപിച്ചിരുന്നു. പിറ്റേന്ന് സത്യയുടെ ഫോൺ നമ്പർ വാങ്ങി ഞാൻ സോറി അയച്ചു. അവിടെ തുടങ്ങിയ പരിചയമാണ്. ഇതിനെല്ലാം ശേഷം പിന്നീട് സുരേന്ദ്രന്റെ വീട്ടിൽ വെച്ച് സത്യയെ ആദ്യമായി കണ്ടു. അന്ന് വൈകിട്ട് ഞങ്ങൾ ഒരു കോഫി ഡേറ്റിന് പോയി. അതിനുശേഷം പ്രണയം ആരംഭിച്ചു.'
'സത്യയെ ഫോൺ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് വിവാഹം ആലോചിച്ച് തുടങ്ങട്ടേയെന്ന് അച്ഛൻ എന്നോട് ചോദിച്ചിരുന്നു. അന്ന് ദേഷ്യപ്പെടുകയും ഒരു സിനിമ സംവിധാനം ചെയ്തിട്ട് മാത്രമെ വിവാഹം ചെയ്യുകയുള്ളൂവെന്ന് ശപഥം ചെയ്യുകയും ചെയ്തിരുന്നു. സത്യയുമായി പ്രണയത്തിലായശേഷം ശപഥം ഇല്ലാതെയായി.'
'വീട്ടിൽ ഞാൻ കാര്യം അവതരിപ്പിച്ചു. എന്റെ ജോലിയെ കുറിച്ച് സത്യയുടെ ബന്ധുക്കൾക്ക് ആശങ്കയുണ്ടായിരുന്നു. കുടുംബം നല്ലതാണെന്ന് മനസിലായപ്പോൾ ഞങ്ങളുടെ പ്രപ്പോസൽ സത്യയുടെ കുടുംബം സ്വീകരിച്ചു. ഞാൻ ജോലി ഉപേക്ഷിച്ച് സിനിമയ്ക്ക് ശ്രമിക്കുമ്പോഴെല്ലാം എനിക്ക് പിന്തുണ നൽകിയത് ഭാര്യ സത്യയായിരുന്നു.'
'അവൾ മാനസികമായി വളരെ ശക്തയായ സ്ത്രീയാണ്. ഞാൻ പൊട്ടിക്കരയുമ്പോഴെല്ലാം അവൾ എന്റെ കൂടെയുണ്ടാവുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്യാറുണ്ടെന്നാണ്', പ്രണയകഥ വെളിപ്പെടുത്തി കാർത്തിക് സുബ്ബരാജ് പറഞ്ഞത്.


Click it and Unblock the Notifications











