മൊട്ടയടിക്കാനോ മീശ കളയാനോ താൽപര്യമില്ല, ആ ഗെറ്റപ്പ് ഇഷ്ടപ്പെട്ടില്ല; മലൈക്കോട്ടൈ വാലിബനെ കുറിച്ച് ജീവ!
ഇരുപത്തിനാല് വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ് നടൻ ജീവ. ഇക്കാലയളവിൽ മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും വരെ നടൻ സിനിമകൾ ചെയ്തു. മലയാളത്തിൽ ജീവ ചെയ്തതിൽ ഹിറ്റായ സിനിമ കീർത്തിചക്രയായിരുന്നു. സിനിമ കഴിഞ്ഞശേഷവും ജീവയുടെ കഥാപാത്രം പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്ന ഒന്നായി തീർന്നിരുന്നു. ബോളിവുഡ് സിനിമ 83ക്കുശേഷം നല്ലൊരു ഹിറ്റ് സൃഷ്ടിക്കാൻ ജീവയ്ക്ക് സാധിച്ചിട്ടില്ല.
അവസരങ്ങൾ നിരവധി വരാറുണ്ടെന്നും പല കഥാപാത്രങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ടാണ് ചെയ്യാത്തതുമെന്നും പറയുകയാണ് നടൻ. അടുത്തിടെ സിനിമ വികടന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

മോഹൻലാൽ സിനിമ മലൈക്കോട്ടൈ വാലിബനിലേക്ക് വരെ ക്ഷണം വന്നിരുന്നുവെന്നും എന്നാൽ താൻ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ജീവ പറഞ്ഞു. ലിജോയുടെ മലൈക്കോട്ടൈ വാലിബനിലേക്ക് എനിക്ക് ക്ഷണം വന്നിരുന്നു. ലാൽ സാറിനോടൊപ്പം അഭിനയിക്കാനുള്ള അവസരമായിരുന്നു. വില്ലൻ കഥാപാത്രമായിരുന്നു.
പക്ഷെ ആ കഥാപാത്രത്തിന്റെ ഗെറ്റപ്പ് എനിക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് താൽപര്യമില്ലെന്ന് ലിജോയോട് പറഞ്ഞു. എന്നെ ഒരുപാട് സംവിധായകർ വിവിധ റോളുകളിലേക്ക് വിളിക്കാറുണ്ട്. പക്ഷെ ആ കഥാപാത്രങ്ങൾക്കെല്ലാം വേണ്ടി ചിലപ്പോൾ തലയുടെ പാതി മൊട്ടയടിക്കേണ്ടി വരും അല്ലെങ്കിൽ പാതി മീശ എടുക്കേണ്ടി വരും. ഏറെയും അത്തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു.
ഇതൊന്നും ചെയ്താൽ വീട്ടിൽ കയറ്റില്ലെന്ന് സംവിധായകരോട് പറഞ്ഞ് ഞാൻ ഒഴിവായി. ഇത്തരത്തിലുള്ള നിരവധി ഓഫറുകൾ വന്നിരുന്നു. പക്ഷെ ഞാൻ ചെയ്തില്ല. ഹിന്ദിയിൽ നിന്നും അവസരങ്ങൾ വന്നിരുന്നു എന്നുമാണ് നടൻ പറഞ്ഞത്. ജീവയുടെ വാക്കുകളാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ചർച്ചയാകുന്നത്. മലൈക്കോട്ടൈ വാലിബനിൽ ഡാനിഷ് സെയ്റ്റ് ചെയ്ത വില്ലൻ റോളിലേക്കാകും ജീവയെ ക്ഷണിച്ചിട്ടുണ്ടാവുക എന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.
ഡാനിഷ് സെയ്റ്റിന്റെ ആദ്യ മലയാള സിനിമയായിരുന്നു മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ റിലീസുശേഷം ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ച കഥാപാത്രവും ഡാനിഷിന്റേതാണ്. പകുതി വടിച്ച താടിയും പാതി മുണ്ഡനം ചെയ്ത തലയുമായുമെല്ലാം ചിത്രത്തിൽ ഡാനിഷ് പ്രത്യക്ഷപ്പെട്ടിരുന്നു.

നല്ലൊരു അവസരം പാഴാക്കിയതിന് ഒരു വിഭാഗം ജീവയെ വിമർശിച്ചപ്പോൾ മറ്റൊരു വിഭാഗം നടന്റെ തീരുമാനം ശരിയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ജീവയ്ക്ക് ചിലപ്പോൾ കഥാപാത്രം ചെയ്ത് ഫലിപ്പിക്കാൻ കഴിയുമായിരുന്നില്ലെന്നാണ് നടന്റെ തീരുമാനത്തെ അനുകൂലിച്ചവർ കുറിച്ചത്. അതേസമയം ചലഞ്ചിങ് റോൾ ചെയ്യാത്തതിനാലാണ് കരിയറിൽ ഉയർച്ചകൾ സൃഷ്ടിക്കാൻ ജീവയ്ക്ക് കഴിയാത്തതെന്ന വിമർശനവും നടന്റെ പുതിയ അഭിമുഖം വൈറലായതോടെ പ്രേക്ഷകരിൽ നിന്നും ഉയരുന്നുണ്ട്.
ഇന്ത്യൻ സിനിമയിലെ ഭൂരിഭാഗം താരങ്ങളും അഭിനേതാവെന്ന രീതിയിൽ ചലഞ്ചിങ് റോൾ ചെയ്ത് കരിയറിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ മേക്കോവർ ഭയന്ന് ഓരേ രീതിയിലുള്ള കഥാപാത്രങ്ങൾ മാത്രം ചെയ്താൽ സിനിമയിൽ നിന്നും വൈകാതെ പുറത്താകുമെന്നും ആരാധകർ കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ വർഷമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കസ്റ്റഡി, സിംഗപ്പൂർ സലൂൺ, യാത്ര 2, ബ്ലാക്ക്, അഗാതിയ എന്നിവയാണ് അവസാനമായി റിലീസ് ചെയ്ത ജീവയുടെ സിനിമകൾ.
ചലച്ചിത്ര നിർമ്മാതാവ് ആർ. ബി ചൗധരിയുടെ ഇളയ മകനായ ജീവ പിതാവ് നിർമ്മിച്ച സിനിമകളിലൂടെയാണ് നടനായി അരങ്ങേറിയത്. അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ജീവ പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ അന്ന് പറഞ്ഞത്.


Click it and Unblock the Notifications











