'ആ നടന്റെ കാലിൽ വീഴേണ്ടിവരുമെന്ന് തോന്നി, മാർപ്പാപ്പയുടെ കാലിൽ പോലും ഞാൻ വീണിട്ടില്ല അതുകൊണ്ട് ഓടി'
ജിസ് ജോയ് എന്ന സംവിധായകനെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത് അല്ലു അർജുന്റെ സിനിമകൾ മലയാളത്തിലേക്ക് മൊഴി മാറ്റിയപ്പോൾ ശബ്ദം നൽകാൻ തുടങ്ങിയത് മുതലാണ്. ഒരുപക്ഷെ അല്ലു അർജുൻ ചിത്രങ്ങൾക്ക് മലയാളത്തിൽ ഇത്രയേറെ സ്വീകാര്യത വന്നതിന് ആ ശബ്ദം കൂടി ഒരു കാരണമാണെന്ന് പറയാതിരിക്കാനാവില്ല. കായംകുളം കൊച്ചുണ്ണി സീരിയലിന് വേണ്ടി ജിസ് ജോയ് ഡബ്ബിങ് ചെയ്തിരുന്നു അവിടെ നിന്നാണ് അല്ലു അർജുൻ സിനിമകൾക്ക് ഡബ്ബ് ചെയ്യാനുള്ള അവസരം ജിസ് ജോയ്ക്ക് തുറന്ന് കിട്ടുന്നത്.
അല്ലു അർജുൻ അഭിനയിച്ച് ജിസ് ജോയ് ശബ്ദം കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ് വേറെ തന്നെയാണ്. ഡബ്ബിങ് ആർട്ടിസ്റ്റ് എന്നതിലുപരി മലയാളത്തിന് ഒട്ടനവധി ഫീൽ ഗുഡ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുളള സംവിധായകൻ കൂടിയാണ് ജിസ് ജോയ്. 2013ൽ ആസിഫ് അലിയെ നായകനാക്കി ബൈസിക്കിൾ തീവ്സ് സംവിധാനം ചെയ്തുകൊണ്ടായിരുന്നു തുടക്കം. നല്ല പാട്ടുകൾ ഉള്ള ഒരു ഫീൽഗുഡ് സിനിമയായിരുന്നു അത്.

പക്ഷെ അർഹിച്ച വിജയം നേടിയെടുക്കാൻ ആ ചിത്രത്തിനായില്ല. എങ്കിലും ജിസ് ജോയ് എന്ന സംവിധായകന്റെ കയ്യൊപ്പ് മലയാള സിനിമയിൽ പതിഞ്ഞു. പിന്നീട് നാല് വർഷത്തെ ഇടവേളയ്ക്കുശേഷം ആസിഫ് അലിയെ തന്നെ നായകനാക്കി സൺഡെ ഹോളിഡേ എന്ന ഹിറ്റ് സിനിമ സംവിധാനം ചെയ്തു. അതും ഒരു ഫീൽ ഗുഡ് സിനിമ ആയിരുന്നു.
പാട്ടുകൾ എല്ലാം ഹിറ്റ് ആവുകയും ചെയ്തു. 2019ൽ പിന്നെയും ആസിഫ് നായകനായി വിജയ് സൂപ്പറും പൗർണമിയും സംവിധാനം ചെയ്തു. അതായിരുന്നു2019ലെ ആദ്യത്തെ ഹിറ്റ് സിനിമ. സൺഡേ ഹോളിഡേയിലെയും വിജയ് സൂപ്പറിലെയും ഗാനങ്ങൾ എഴുതിയതും ജിസ് ജോയ് തന്നെയായിരുന്നു.
ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി മോഹൻ കുമാർ ഫാൻസും ആസിഫ് അലിയെ നായകനായി ഇന്നലെ വരെയും സംവിധാനം ചെയ്തു. രണ്ട് വലിയ വിജയം നേടാതെ പോയി. സിനിമ സംവിധാനം ചെയ്യും മുമ്പ് നിരവധി പരസ്യ ചിത്രങ്ങളുടെ പിന്നണിയിലും ജിസ് ജോയ് പ്രവർത്തിച്ചിരുന്നു. അവസാനം തിയേറ്ററുകളിലെത്തിയ അല്ലു അർജുൻ ബിഗ് ബജറ്റ് സിനിമ പുഷ്പയുടെ മലയാളം വേർഷന് ശബ്ദം നൽകിയതും ജിസ് ജോയ് തന്നെയാണ്.
ഇപ്പോഴിതാ അടുത്തിടെ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ് പങ്കിട്ട രസകരമായ ഒരു അനുഭവത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. തെലുങ്കിലെ ഹാസ്യ നടന്റെ കാലിൽ വീഴേണ്ടി വരുമെന്ന് കരുതി രക്ഷപ്പെട്ട് ഓടി കഫറ്റീരിയയിൽ ഒളിച്ച കഥയാണ് ജിസ് ജോയ് വെളിപ്പെടുത്തിയത്.

ജിസ് ജോയിയുടെ വാക്കുകളിലേക്ക്... 'ബദ്രീനാഥ് എന്ന സിനിമയ്ക്ക് ഡബ്ബ് ചെയ്യാൻ വേണ്ടി പോയിരുന്നു. ആ ഒരു സിനിമയ്ക്ക് വേണ്ടി മാത്രമാണ് ഞാനും പ്രകാശ് രാജും അല്ലു അർജുനും ഒരു മൈക്കിൽ നിന്ന് ഡബ്ബ് ചെയ്തിരിക്കുന്നത്. കാരണം നാല് ദിവസം കൂടി കഴിഞ്ഞാൽ പടം റിലീസാണ്. ഡബ്ബ് ചെയ്യുന്നത് കറക്ഷൻസാണ്. അതുപോലെ സ്റ്റുഡിയോയുടെ തൊട്ടുവെളിയിൽ ഷൂട്ട് നടക്കുന്നു. ഞാൻ ഡബ്ബ് ചെയ്യും അല്ലു ഷൂട്ട് കഴിഞ്ഞ് വരുമ്പോൾ ഞാൻ മാറി കൊടുക്കും.'
'പ്രകാശ് രാജ് വരുമ്പോൾ ഞങ്ങൾ രണ്ടുപേരും മാറി കൊടുക്കും. അത്ര ടൈറ്റ് ഷെഡ്യൂളാണ്. അങ്ങനെ ഞാൻ സ്റ്റുഡിയോയ്ക്ക് സമീപമുള്ള മുളയൊക്കെയുള്ള സ്ഥലത്ത് നിൽക്കുകയാണ്. അപ്പുറത്ത് ഷൂട്ട് നടക്കുന്നുണ്ട്. അപ്പോൾ അല്ലുവിന്റെ ഒട്ടുമിക്ക പടങ്ങളിലുമുള്ള നമ്മുടെ ഇവിടെ ജഗതി ശ്രീകുമാറിന്റെ ഇമേജ് തെലുങ്കിലുള്ള നടനാണ്. പേര് ഞാൻ മറന്നുപോയി. പൊക്കം കുറഞ്ഞ ഒരാളാണ്.'
'അദ്ദേഹം കാറിൽ വന്ന് ഇറങ്ങിയപ്പോൾ യൂണിറ്റുകാർ ഓടി വന്ന് അദ്ദേഹത്തിന്റെ കാലിൽ വീഴുകയാണ്. എന്റെ സമീപം നിന്നവരെല്ലാം ഓടിപ്പോയി അദ്ദേഹത്തിന്റെ കാലിൽ വീഴുകയും കാൽതൊട്ട് വന്ദിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. അപ്പോൾ എനിക്ക് മനസിലായി പത്ത് സെക്കന്റിനകം അദ്ദേഹം എന്റെ അടുത്ത് വരുമെന്ന്.'
'ഞാനാണെങ്കിൽ മാർപ്പാപ്പയെ കണ്ടിട്ടുപോലും കാലിൽ വീണിട്ടില്ല. മാക്സിമം മോതിരം മുത്തിയിട്ടുണ്ട് അത്രമാത്രം. അതുകൊണ്ട് തന്നെ ഞാൻ അവിടുന്ന് ഓടി കഫ്റ്റീരിയയിൽ കയറി', എന്നാണ് ജിസ് ജോയി രസകരമായ സംഭവം വെളിപ്പെടുത്തി പറഞ്ഞത്. തെലുങ്ക് താരം ബ്രഹ്മാനന്ദത്തെ കുറിച്ചാണ് ജിസ് ജോയ് പറഞ്ഞതെന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്.


Click it and Unblock the Notifications











