കാവലിന് ഒടിടിയിൽ നിന്ന് വന്ന വൻ ഓഫര്‍ വേണ്ടെന്നുവെച്ചു, കാരണം വെളിപ്പെടുത്തി നിർമ്മാതാവ്
കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം സിനിമ മേഖല വീണ്ടും സജീവമാവുകയാണ്. മാസങ്ങൾക്ക് മുൻപ് തന്നെ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് സിനിമ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിച്ചിരുന്നില്ല. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ സജീവമായിരിക്കുകയാണ്. തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകരും എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വൻ താരനിര അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് കാവൽ. നംവംബർ 25 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം പുറത്ത് വരുന്ന സുരേഷ് ഗോപിയുടെ മാസ് ക്ലാസ് ചിത്രമാണ് കാവൽ. പഴയ സുരേഷ് ഗോപിയെ കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കാവൽ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കില്ലെന്നാണ് നിർമ്മാതാവ് ജോബി ജോർജ്ജ് പറയുന്നത്. കാവൽ മലയാളി പ്രേക്ഷകർക്ക് കാവൽ തന്നെയായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഏഷ്യനെറ്റ് ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കാവൽ ഒരു ആക്ഷൻ ഫാമിലി ചിത്രമാണെന്നാണ് നിർമ്മാതാവ് ജോബി ജോർജ്ജ് പറയുന്നത്. കൂടാതെ നല്ലൊരു കഥയും കഥാപാശ്ചാത്തലവുമായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകുന്നുണ്ട്. നിർമ്മാതാവിന്റെ വാക്കുകൾ ഇങ്ങനെ''ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ഒരു ആക്ഷൻ ഫാമിലി ചിത്രമാണ് 'കാവൽ'. പ്രേക്ഷകർ കാണാനാഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ മാസ് പരിവേഷം ചിത്രത്തിലുണ്ട്, നല്ലൊരു കഥയും പശ്ചാത്തലവും എല്ലാം തന്നെ ചിത്രത്തെ പ്രേക്ഷകരിലേയ്ക്ക് കൂടുതൽ അടുപ്പിക്കും. കാവൽ വലിയ പ്രതീക്ഷയാണ്, സിനിമ എന്നും മലയാള സിനിമ പ്രേമികൾക്ക് കാവൽ ആയിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കാവൽ ഒടിടിയ്ക്ക് നൽകാത്തതിന്റെ കാരണവും നിർമ്മാതാവ് അഭിമുഖത്തിൽ പറയുന്നുണ്ട്.''കാവലിന് ഒടിടിയിൽ നിന്ന് നല്ല ഓഫറാണ് വന്നത്.
എനിക്ക് വേണമെങ്കിൽ ചിത്രം അവർക്ക് കൊടുത്ത്, വലിയ രീതിയിൽ ലാഭം നേടാമായിരുന്നു. പക്ഷെ അത് ശരിയല്ലെന്ന് തന്നെയാണ് എന്റെ തീരുമാനം. നല്ല പടമാണ് കാവൽ, നല്ല പ്രതീക്ഷയുണ്ട്. ജനങ്ങൾ ഇപ്പോൾ തിയേറ്ററിലേയ്ക്ക് വരുന്ന സമയമാണ്, അവർക്ക് ഇഷ്‍ടപ്പെടുന്ന, ആഘോഷമാക്കാവുന്ന ചിത്രമാണ് കാവൽ. തിയേറ്ററുകളില്ലാതെ ഞാൻ എന്ന നിർമാതാവോ ഗുഡ്‌വിൽ എന്ന കമ്പനിയോ ഇല്ല. ഗുഡ്‌വിൽ എന്ന കമ്പനി വളർന്നത് തിയറ്ററുകളുടെയും സിനിമയെ സ്‍നേഹിക്കുന്ന പ്രേക്ഷകരുടെയും ബലത്തിലാണ്. തീയറ്ററുകൾ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഞാൻ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ല. തീയറ്റർ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ. ഒരുപാട് പേരുടെ അന്നമാണ് സിനിമ എന്നും അദ്ദേഹം പറയുന്നുണ്ട്.

രഞ്ജി പണിക്കർ സിനിമയിൽ എത്തിയതിനെ കുറിച്ചും നിർമ്മാതാവ് പറയുന്നുണ്ട്. ലാലിന് പകരമാണ നടൻ ഈ ചിത്രത്തിൽ എത്തുന്നത്. കൂടാതെ രഞ്ജിപണിക്കർ- സുരേഷ് ഗോപി കൂട്ടുകെട്ടിലുണ്ടായ വിജയം നിഥിൻ രഞ്ജിപണിക്കർ സുരേഷ് ഗോപി കൂട്ടുകെട്ടിലും ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു.
''കസബയ്ക്ക് ശേഷം നിഥിൻ രഞ്ജിപണിക്കർക്കൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണ് 'കാവൽ'. നിഥിൻ രഞ്ജിപണിക്കരുടെ പിതാവും സംവിധായകനുമായ രൺജിപണിക്കരും ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യം ഈ വേഷം ലാലിന് കൊടുക്കാനായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഡേറ്റ് പ്രശ്‍നം ആയപ്പോൾ രഞ്ജിപണിക്കർ എത്തുകയായിരുന്നു. രഞ്ജിപണിക്കർ- സുരേഷ് ഗോപി കൂട്ടുകെട്ടിലുണ്ടായ വിജയം നിഥിൻ രഞ്ജിപണിക്കർ സുരേഷ് ഗോപി കൂട്ടുകെട്ടിലും ഉണ്ടാവുമെന്നാണ് നിർമ്മാതാവ് പറയുന്നത. ചിത്രത്തിൽ സുരേഷ് ഗോപി തമ്പനായി എത്തുമ്പോൾ
ആന്റണി എന്ന ഉറ്റ സുഹൃത്തായി എത്തുന്നത് രഞ്ജി പണിക്കരാണ്.
Recommended Video

കാവലും മരയ്ക്കാറും അടുത്ത ദിവസങ്ങളിലാണ് തിയേറ്ററുകളിൽ എത്തുന്നത്. മരയ്ക്കാറിന്റെ റിലീസ് ഡേറ്റ് വന്നതിന് പിന്നാലെ കാവലിന്റെ റിലീസ് നീട്ടി വയ്ക്കുമോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിൽ പ്രതികരിച്ച് നിർമ്മാതാവ് ജോബി ജോർജ്ജ് എത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും വലിയ വാർത്തയായിരുന്നു. അതിനെ കുറിച്ചും ജോബി ജോർജ്ജ് പ്രതികരിച്ചിരുന്നു.ഒരു സിനിമ വിജയിക്കണമെന്നുണ്ടെങ്കിൽ ആര് എന്ത് ചെയ്തലും ഓടുമെന്നാണ് അദ്ദേഹം പറയുന്നത്. ഇവിടെ ഡീഗ്രേടിംഗ് ചെയ്യപ്പെട്ടതിന്റെ പേരിൽ ഒരു സിനിമയും തകർന്നടിഞ്ഞട്ടില്ല. പബ്ലിസിറ്റി കൊടുത്തതിന്റെ പേരിൽ വൻ വിജയം ആയിട്ടും ഇല്ലാ. ഒരിക്കലും മരക്കാർ സിനിമ വരുന്നത് കൊണ്ട് കാവലിനോ, കാവലുള്ളതുകൊണ്ട് മരക്കാറിനോ ഒന്നും സംഭവിക്കില്ല. രണ്ട് സിനിമയും അതിന്റെ വഴിക്ക് പോവും.. സീസറിനുള്ളത് സീസർക്ക് ദൈവത്തിനുള്ളത് ദൈവത്തിന് എന്ന് പറയുന്നത് പോലെ മരക്കാറിനുള്ളത് മരക്കാറിന്, കാവലിനുള്ളത് കാവലിന്.


Click it and Unblock the Notifications