'സ്മരണ വേണം', ഉണ്ണി മുകുന്ദന്റെ ആദ്യ സിനിമയെ ചൊല്ലി നിർമാതാവും സംവിധായകനും തമ്മിൽ തർക്കം!
മലയാള സിനിമയിലെ മസിൽ മാൻ എന്ന വിശേഷണമുള്ള നടനാണ് ഉണ്ണി മുകുന്ദൻ. 2011ൽ മലയാള സിനിമയിലേക്ക് കടന്നുവന്ന ഉണ്ണി മുകുന്ദൻ ഇന്ന് നടനെന്നതിലുപരി നിർമാതാവ് കൂടിയാണ്. മേപ്പടിയാൻ എന്ന സിനിമ നിർമിച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ നിർമാതാവിന്റെ കുപ്പായമണിഞ്ഞത്. ഈ വർഷം തുടക്കത്തിൽ പുറത്തിറങ്ങിയ സിനിമ കഴിഞ്ഞ ദിവസമാണ് നൂറാം ദിനം ആഘോഷിച്ചത്. വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ജനുവരി 14ന് ആണ് തിയേറ്ററുകളിൽ എത്തിയത്.
മേപ്പടിയാന്റെ ട്രെയ്ലർ, പാട്ടുകൾ തുടങ്ങിയവയ്ക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഒരു സ്ഥല കച്ചവടവും അതിനോട് അനുബന്ധിച്ച് നടന്ന പ്രശ്നങ്ങളുമാണ് മേപ്പടിയാൻ എന്ന സിനിമ ചർച്ച ചെയ്തത്. ലോക്ക് ഡൗൺ കാലത്തിന് ശേഷം ഷൂട്ടിങുകൾക്ക് വീണ്ടും അനുമതി ലഭിച്ച് തുടങ്ങിയ കാലത്താണ് മേപ്പടിയാൻ സിനിമ പരിമിതികൾക്കുള്ളിൽ നിന്ന് ചിത്രീകരിച്ചത്. ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു ചിത്രത്തിൽ നായകനായത്.

അഞ്ജു കുര്യനായിരുന്നു ചിത്രത്തിൽ നായിക. ഉണ്ണി മുകുന്ദൻ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമ കൂടിയായി തീർന്നിരിക്കുകയാണ് മേപ്പടിയാൻ. മേപ്പടിയാന്റെ നൂറാം ദിനാഘോഷത്തിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കാളികളായിരുന്നു. ആഘോഷ ചടങ്ങിനിടെ നടന്ന ചില രസകരമായ സംഭവങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പരിപാടിയിൽ അതിഥികളായി പങ്കെടുത്ത സംവിധായകൻ വൈശാഖും നിർമാതാവ് ജോബിയും തമ്മിൽ നടന്ന തർക്കമായിരുന്നു അതിൽ ഏറ്റവും രസകരമായതും സദസിനെ ചിരിപ്പിച്ചതും. ഉണ്ണി മുകുന്ദന്റെ ആദ്യ സിനിമയുടെ അവകാശം നേടാനുള്ള തർക്കമായിരുന്നു ഇരുവരും വേദിയിൽ വെച്ച് നടത്തിയത്.

'പതിനഞ്ച് ദിവസമാണ് തീയേറ്ററുകളിൽ സിനിമയോടുകയെന്ന് പറയുന്നൊരു കാലഘട്ടത്തിൽ നൂറ് ദിവസം ഒരു സിനിമ ആഘോഷിക്കപ്പെടുന്നത് തന്നെ വളരെ സന്തോഷമാണ്. മല്ലു സിംഗിൻറെ സ്ക്രിപ്റ്റ് വായിച്ച ശേഷം ഏത് ക്യാരക്ടറാണ് ഞാൻ ചെയ്യേണ്ടതെന്ന് ഉണ്ണി ചോദിച്ച ദിവസം ഇപ്പോഴും ഓർക്കുന്നു. മല്ലു സിംഗാണ് ആകേണ്ടതെന്ന് പറഞ്ഞപ്പോൾ അയ്യോ ഞാനോ എന്നാണ് ഉണ്ണി ചോദിച്ചത്. ഉണ്ണി നല്ലൊരു ഫൈറ്റർ കൂടിയാണ്. തോറ്റുപിന്മാറാതെ അതിന് വേണ്ടി പ്രയത്നിക്കാനുമുള്ള മനസാണ് ഉണ്ണിയുടെ മികവ്. ഈ നിമിഷം നടനെന്ന നിലയിലും നിർമ്മാതാവെന്ന നിലയിലും ഉണ്ണിയുടെ വളർച്ചയിൽ ഏറെ സന്തോഷമുണ്ട്. കാരണം ഉണ്ണിയുടെ തുടക്കം എൻറെ കൂടെയായതുകൊണ്ട്' എന്നാണ് ചടങ്ങിൽ പ്രസംഗിക്കവെ വൈശാഖ് പറഞ്ഞു.

പിന്നാലെ പ്രസംഗിക്കാനെത്തിയ ജോബി പക്ഷെ ഉണ്ണിയുടെ ആദ്യ സിനിമ വൈശാഖിനൊപ്പമായിരുന്നുവെന്ന വാദം അംഗീകരിച്ചില്ല. 'ഞാൻ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നരുത്. വൈശാഖിന് അറിവില്ലാത്തതുകൊണ്ടാണോ അതോ മറന്നതാണോ എന്നറിയില്ല... മറന്നാതായിരിക്കും. ഉണ്ണി മുകുന്ദൻ ആദ്യം അഭിനയിച്ചത് എൻറെ സിനിമയിലാണ്. സ്മരണ എപ്പോഴും നല്ലതാണ്. ഉണ്ണി എനിക്ക് അനുജനാണ്. ഇവിടെ വന്നത് ഉണ്ണിയോടുള്ള ഇഷ്ടം കൊണ്ടാണ്. ഈ പടത്തിൽ ഉണ്ണിയെ അഭിനനന്ദിക്കുന്നതോടൊപ്പം സംവിധായകൻ വിഷ്ണു മോഹനെയും അഭിനന്ദിക്കേണ്ടതുണ്ട്. രണ്ട് മണിക്കൂറിൽ ഒരു സെക്കൻറ് പോലും ലാഗ് അനുഭവപ്പെട്ടില്ല. എൻറെ സ്വന്തം സിനിമയുടെ സംവിധായകൻറെ കാല് പിടിച്ച് 15 മിനിറ്റ് കട്ട് ചെയ്യാൻ ഞാൻ പറഞ്ഞിരുന്നു അവൻ കേട്ടില്ല.'

'വിഷ്ണു മോഹൻ അഭിമാനമാണ്. ഞാൻ അടുത്ത സിനിമയ്ക്ക് അഡ്വാൻസ് തരാമെന്നും വിഷ്ണുവിനോട് പറഞ്ഞിട്ടുണ്ട്' നിർമ്മാതാവ് ജോബി ജോർജ് പറഞ്ഞു. ഇരുവരുടേയും വാക്കുകൾ സദസിലും ചിരിപടർത്തി. സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ കഥകൾ ആസ്‍പദമാക്കിയുള്ള ജയരാജിന്റെ ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിച്ച് പൂർത്തിയാക്കിയത്. സ്വർഗം തുറക്കുന്ന സമയം എന്ന സിനിമയാണ് ജയരാജ് സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദന് പുറമേ നെടുമുടി വേണു, ഇന്ദ്രൻസ്, സുരഭി ലക്ഷ്‍മി എന്നിവരും ചിത്രത്തിലുണ്ട്.


Click it and Unblock the Notifications











