കലാഭവന്‍ മണിച്ചേട്ടനെ എനിക്ക് ഷ്ടമായിരുന്നു! മരണം വല്ലാത്ത നൊമ്പരമുണ്ടാക്കിയെന്ന് ജോണ്‍ ഡിറ്റോ
നടന്‍ കലാഭവന്‍ മണി വേര്‍പിരിഞ്ഞിട്ട് നാല് വര്‍ഷത്തോളമായി. ഇന്നും മണി ഉണ്ടാക്കിയ സ്‌നേഹത്തെ കുറിച്ച് മലയാള പ്രേക്ഷകര്‍ വാതോരാതെ സംസാരിക്കാറുണ്ട്. മണിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരു സിനിമ വിനയന്‍ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. 2018 ലാണ് നടന്‍ സെന്തിലിനെ നായകനാക്കി വിനയനൊരുക്കിയ ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്.
ഇപ്പോഴിതാ കലാഭവന്‍ മണിയായി ഈ സിനിമയില്‍ അഭിനയിക്കാന്‍ തനിക്കും താല്‍പര്യമുണ്ടായിരുന്നുവെന്ന് പറയുകയാണ് എഴുത്തുകാരനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ പി ആര്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലായിരുന്നു സംവിധായകന്‍ വിനയനുമായി സംസാരിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ജോണ്‍ ഡിറ്റോയുടെ കുറിപ്പ്
കലാഭവന്‍ മണിച്ചേട്ടനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ വല്ലാത്ത നൊമ്പരമുണ്ടായി. വര്‍ഷങ്ങള്‍ കഴിഞ്ഞു. സംവിധായകന്‍ വിനയന്‍ സര്‍ കലാഭവന്‍ മണിയെക്കുറിച്ച് ഒരു സിനിമാ എടുക്കുന്നു എന്ന് വാര്‍ത്ത വന്നു. അന്നുവരെയില്ലാത്ത ഒരു മോഹം എനിക്ക് തോന്നി. വിഷയം രഹസ്യമായി പി.ആര്‍.ഒ. അ എസ് ദിനേഷ് പിആര്‍ഒ ചേട്ടനോട് പറഞ്ഞു.
വിനയന്‍ സാറിന്റെ വാട്ട്‌സാപ്പ് നമ്പര്‍ തന്നു. ഫോട്ടോയും ഡിറ്റെയില്‍സും അയക്കാന്‍ പറഞ്ഞു. കലാഭവന്‍ മണിയായി ഞാന്‍ അഭിനയിക്കുന്നത് സാഹസമാണെങ്കിലും ഗൂഢമായ ഒരാത്മവിശ്വാസം എന്നില്‍ പ്രവര്‍ത്തിച്ചു. അഭിനയിക്കണമെന്ന് ഒരു തോന്നല്‍ ഇത്ര കാലം ഉണ്ടായിട്ടുമില്ല. മാക്റ്റയില്‍ വലിയ സംഘര്‍ഷമുണ്ടാവുകയും വിനയന്‍ സാറിനെ പുറത്താക്കുകയും ചെയ്തപ്പോള്‍ ഗുരുക്കന്‍മാരെല്ലാം എതിര്‍ പക്ഷത്തു നിന്നപ്പോള്‍ വിനയന്‍ സാറിനൊപ്പം ധീരമായി പരസ്യമായി ഞാന്‍ നിലയുറപ്പിച്ചിരുന്നു.

അദ്ദേഹം ഓര്‍ക്കുന്നുണ്ടാവില്ലായിരിക്കാം. പിന്നീട് അക്കാര്യം മറന്നു. ഒരു ദിവസം എന്നെ ഞെട്ടിച്ചു കൊണ്ട് വിനയന്‍സര്‍ വിളിക്കുന്നു. 'ജോണ്‍ തനിക്ക് പ്രായം കൂടിപ്പോയി. ഏകദേശം 30 ആണ് വേണ്ടത്. 'ഞാന്‍ നന്ദി പറഞ്ഞു. മലയാള സിനിമയില്‍ മണിച്ചേട്ടന്‍ എന്ന ഹീറോയാകാനുള്ള എന്റെ മോഹം പ്രായം എന്ന അപരിഹാര്യമായ വിധിയില്‍ത്തട്ടി അവിടെപ്പൊലിഞ്ഞു.
പിന്നീട് സെന്തില്‍ എന്ന മിടുക്കന്‍ ആ റോള്‍ ഗംഭീരമാക്കി. ഈ കോവിഡ് കാലത്ത് അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ചാലക്കുടിയിലും പരിസരത്തും എന്തെല്ലാം വിധത്തില്‍ പ്രവര്‍ത്തിച്ചേനെ.ലോക് ഡൗണിലിരിക്കുന്ന മലയാളികള്‍ക്ക് നാടന്‍ പാട്ടു കൊണ്ട് മനഃസുഖം നല്‍കിയേനെ.


Click it and Unblock the Notifications











