പണവും പോയി ദേശീയ അവാർഡ് എന്ന സ്വപ്നവും വൃഥാവിലായി, ആ വിഷമം ദിലീപിന് ഉണ്ടായിരുന്നു; നടൻ നിർമ്മാതാവായത് ഇങ്ങനെ!
നല്ല സിനിമകൾക്ക് വേണ്ടി എന്ത് റിസ്ക്കും എടുക്കുന്ന നടനും നിർമ്മാതാവുമെല്ലാമാണ് ദിലീപ്. പന്ത്രണ്ടോളം സിനിമകൾ ഇതുവരെ നടൻ നിർമ്മിച്ചിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കലക്ഷൻ ഉണ്ടാക്കിയ സിനിമ ട്വന്റി ട്വന്റിയായിരുന്നു. പലരും കയ്യൊഴിഞ്ഞ സിനിമ ധൈര്യപൂർവം നടൻ സ്വന്തം തോളിലേറ്റുകയായിരുന്നു. ഇപ്പോഴിതാ നടനായിരുന്ന ദിലീപ് നിർമ്മാണത്തിലേക്ക് തിരിയാനുള്ള കാരണത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ പല്ലിശ്ശേരി മനസ് തുറക്കുന്നു.
സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് ദിലീപെന്ന നടൻ നിർമ്മാതാവായ കഥ പല്ലിശ്ശേരി പങ്കുവെച്ചത്. നടൻ എന്ന രീതിയിൽ സംസ്ഥാന, ദേശീയ തലത്തിൽ അംഗീകരിക്കപ്പെടണമെന്ന ആഗ്രഹം നിർമ്മാണത്തിലേക്ക് തിരിഞ്ഞപ്പോൾ ദിലീപിനുണ്ടായിരുന്നുവെന്ന് പല്ലിശ്ശേരി പറയുന്നു. സിനിമയിലേക്ക് ആളുകൾ വരുന്നത് കാശ് കിട്ടാനും പേര് കിട്ടാനുമാണ്. ചിലർക്ക് നല്ല സിനിമയായിരിക്കണം, നല്ല റോൾ കിട്ടണം എന്നുള്ള ആഗ്രഹമുണ്ട്.

അങ്ങനെ വരുമ്പോൾ ആ സിനിമ ചിലപ്പോൾ ഓടണമെന്നില്ല. അടൂർ ഗോപാലകൃഷ്ണൻ ചെയ്ത സിനിമകളെ ഉദ്ദേശിച്ചല്ല ഞാൻ ഇത്രയും കാര്യം പറഞ്ഞത്. അടൂർ ഗോപാലകൃഷ്ണൻ നല്ല പടങ്ങൾ ചെയ്തയാളാണ്. ലോക പ്രശസ്തനാണ്. ഞാൻ പറയാൻ പോകുന്നത് ടിവി ചന്ദ്രനെ കുറിച്ചാണ്. അദ്ദേഹത്തിന്റെ സിനിമകൾ വ്യത്യസ്തമാണ്. പ്രശസ്തരായ പല നടന്മാരെയും അദ്ദേഹം സ്വന്തം സിനിമകളിലൂടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സംവിധായകനായി പ്രശസ്തനാകും മുമ്പ് അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്. കമ്പനി നദി ചുവന്നപ്പോൾ എന്നായിരുന്നു സിനിമയുടെ പേര്. യുവാക്കളുടെ ആവേശമായിരുന്നു ആ സിനിമ. പോപ്പുലറായ പല നടന്മാർക്കും ആഗ്രഹമുണ്ടാകും പേരും പ്രശസ്തിയുമുള്ള സംവിധായകരുടെ സിനിമയിൽ അഭിനയിച്ചാൽ കൊള്ളാമെന്ന്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയിൽ ഏതെങ്കിലും ഒരു സീനിലെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹിക്കാത്ത താരങ്ങളുണ്ടാവില്ല.
കഥയടക്കം എല്ലാം ചോദിച്ചശേഷം മാത്രം അഭിനയിക്കുന്നയാളാണ് മമ്മൂട്ടി. പക്ഷെ അടൂരിന്റെ സിനിമകളിൽ അഭിനയിക്കുന്നത് കഥയോ സീനോ പ്രതിഫലമോ മുൻകൂട്ടി ചോദിച്ച് നിശ്ചയിച്ചിട്ടാവില്ല. കിട്ടിയാൽ മേടിക്കും ഇല്ലെങ്കിൽ വേണ്ടെന്ന മനോഭാവത്തോടെയാകും. അടൂരിന്റെ പടത്തിൽ അഭിനയിച്ചു കെഎസ് സേതുമാധവന്റെ പടത്തിൽ അഭിനയിച്ചു ഭരതന്റെ പടത്തിൽ അഭിനയിച്ചുവെന്ന് പറയാനുള്ള താൽപര്യം കൊണ്ടാണ് പലരും മറ്റൊന്നും ചോദിക്കാതെ ഇവരുടെ സിനിമകളിൽ അഭിനയിക്കുന്നത്.
ദിലീപും അതുപോലെയാണ്. മിമിക്രി കളിച്ച് നടന്ന് സിനിമയിൽ എത്തിയയാളാണ് ദിലീപ്. ഒട്ടുമിക്ക സിനിമകളും ഹിറ്റായി കാശും വാരി. എന്നിരുന്നാലും അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ കരുണൻ, ശ്യാമ പ്രസാദ് തുടങ്ങിയവരുടെ പടത്തിൽ അഭിനയിക്കണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു. ആ സിനിമ ഓടി ഇല്ലെങ്കിലും അതിലൂടെ ശ്രദ്ധിക്കപ്പെടണം ഇന്നയാളുടെ സിനിമയിൽ അഭിനയിച്ചുവെന്ന് പറയാൻ പറ്റണമെന്നും ദിലീപിനുണ്ടായിരുന്നു.

അടൂരിന്റേയും ടിവി ചന്ദ്രന്റേയും സിനിമകളിൽ ആഗ്രഹം പോലെ അഭിനയിക്കാൻ ദിലീപിന് കഴിഞ്ഞു. ഒരു സീനിലെങ്കിലും നിങ്ങളുടെ സിനിമയിൽ അഭിനയിക്കണമെന്ന് ടിവി ചന്ദ്രനോട് ദിലീപ് പറയുമായിരുന്നു. താൻ എടുക്കുന്ന സിനിമ ഓടുമോ പരാജയപ്പെടുമോ എന്നതൊന്നും വിഷയമാക്കുന്ന ആളല്ല ടിവി ചന്ദ്രൻ. ചെയ്യേണ്ട കാര്യം വ്യക്തമായി ചെയ്യും. അങ്ങനെയാണ് കഥാവശേഷനിൽ ദിലീപ് അഭിനയിക്കുന്നത്.
സിനിമയ്ക്ക് വേണ്ടി ടിവി ചന്ദ്രൻ കഥ എല്ലാം തയ്യാറാക്കി എങ്കിലും നിർമ്മാതാവിനെ കിട്ടിയില്ല. നായകൻ തുടക്കത്തിൽ തന്നെ കഥാവശേഷനിൽ ആത്മഹത്യ ചെയ്യും. അതിനാൽ അത്തരം സിനിമകൾക്ക് നിർമ്മാതാക്കളെ കിട്ടിയില്ല. അവസാനം ദിലീപ് നിർമ്മിക്കാമെന്ന് തീരുമാനിച്ചു. നാഷണൽ അവാർഡ് സ്വപ്നം കണ്ടാണ് ദിലീപ് ഈ സിനിമ നിർമ്മിച്ചതും അഭിനയിച്ചതും. സിനിമയ്ക്ക് നല്ല അഭിപ്രായം കിട്ടി. പക്ഷെ ബോക്സ് ഓഫീസ് കലക്ഷൻ ഉണ്ടായിരുന്നില്ല. അതുമാത്രമല്ല ദിലീപ് ആഗ്രഹിച്ചതുപോലെ മികച്ച നടനുള്ള അവാർഡ് കിട്ടിയില്ല.
ആ ഒരു വിഷമം ഉണ്ടായിരുന്നു. അതിനുശേഷം അടൂരിന്റെ പിന്നെയും സിനിമയിലും ദിലീപ് അഭിനയിച്ചു. അതും നിർമ്മിച്ചത് ദിലീപാണ്. അവാർഡ് സ്വപ്നം കണ്ട് തന്നെയായിരുന്നു നിർമ്മിച്ചത്. പക്ഷെ അടൂർ സിനിമകളിൽ ഏറ്റവും മോശം സിനിമയായി അത് വിലയിരുത്തപ്പെട്ടു. തട്ടിക്കൂട്ട് പടം പോലെയായി. ആ രണ്ട് സിനിമകളും നിർമ്മിച്ചുവെങ്കിലും ദിലീപിന് നേട്ടങ്ങളൊന്നും ഉണ്ടായില്ലെന്നും പല്ലിശ്ശേരി പറയുന്നു.


Click it and Unblock the Notifications











