'പ്രധാന കഥാപാത്രം ചെയ്തിരുന്നയാളാണ് എന്നിട്ടും ആ സംഭവത്തിനുശേഷം അയാളെ ഞാൻ കട്ട് ചെയ്ത് കളഞ്ഞു'; ജൂഡ് ആന്റണി!
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം ഇതുവരെ മൂടിവെക്കപ്പെട്ടിരുന്ന എല്ലാ ചൂഷണ കഥകളും പുറംലോകം അറിഞ്ഞ് തുടങ്ങി. സീനിയർ നടന്മാർക്കും സംവിധായകർക്കും എതിരെ വരെയാണ് ആരോപണങ്ങൾ ഉയരുന്നത്. സിദ്ദിഖ്, മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, സുധീഷ്, സംവിധായകൻ രഞ്ജിത്ത്, സംവിധായകൻ തുളസീദാസ് തുടങ്ങിയവർക്കെതിരെയെല്ലാം പരാതികൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ സംവിധായകൻ ജൂഡ് ആന്റണി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്.
തന്റെ ഹിറ്റ് സിനിമ 2018ന്റെ സെറ്റിൽ വെച്ച് ഒരു നടൻ മൂലം ജൂനിയർ ആർട്ടിസ്റ്റിനുണ്ടായ ദുരനുഭവമാണ് ജൂഡ് ആന്റണി 24 ന്യൂസിനോട് വെളിപ്പെടുത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആ നടനെ മാറ്റി പകരം മറ്റൊരാളെ വെച്ചാണ് സിനിമ പൂർത്തിയാക്കിയതെന്നും ജൂഡ് ആന്റണി പറയുന്നു.

തെളിവുണ്ടെങ്കിൽ അതും പുറത്തുവരണമെന്നും തെറ്റ് ചെയ്തവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും ജൂഡ് ആന്റണി ആവശ്യപ്പെട്ടു. എല്ലാവരുടെയും പേര് പുറത്ത് പറയണമെന്നാണ് എനിക്ക് പറയാനുള്ളത്. കാട് അടച്ച് വെടി വെക്കുന്നത് മാറ്റി കൃത്യം കൃത്യമായി പറയണം. അവർക്കെതിരെ തെളിവുണ്ടെങ്കിൽ അതും പറയണം.
എന്റെ സിനിമയായ 2018ലും ഒരു സംഭവമുണ്ടായി. ഒരു ദിവസം ഞങ്ങളുടെ സിനിമയിലുണ്ടായിരുന്ന ഒരാൾ ജൂനിയർ ആർട്ടിസ്റ്റായിരുന്ന ഒരു സ്ത്രീയോട് വളരെ മോശമായി സംസാരിച്ചതിന്റെ പേരിൽ അയാളുടെ സീൻ പോലും സിനിമയിൽ നിന്നും ഞാൻ കട്ട് ചെയ്ത് കളഞ്ഞു. അയാളെയും കട്ട് ചെയ്ത് കളഞ്ഞു. പിന്നെ ആ പടത്തിൽ അയാളുണ്ടായിട്ടില്ല. ഞങ്ങളുടെ പടത്തിൽ ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നയാളാണ്.
കൺടിന്യുവിറ്റിയും ഉണ്ടായിരുന്നു. അതിനുശേഷം മറ്റൊരാളെ വെച്ചാണ് ഞാൻ സിനിമ തീർത്തത്. ശ്രദ്ധിച്ചാൽ അറിയാം ഒരു ക്യാരക്ടറിൽ നിന്നും തുടങ്ങി കുറച്ച് നേരം കഴിയുമ്പോൾ ആ ക്യാരക്ടർ തന്നെ മാറി വേറൊരാളാണ് അഭിനയിച്ചിരിക്കുന്നത്. അതുപോലെ സിനിമ മേഖലയിലും ലഹരി ഉപയോഗമുണ്ട്. ശക്തമായ അന്വേഷണം വേണം. കേവലം ഒരു വിഷയത്തിൽ മാത്രം ചർച്ച ഒതുങ്ങി പോകരുത്.
ഞാൻ അഭിനയിച്ച സിനിമയിൽ നായകന് വേണ്ടി മണിക്കൂറുകളോളം കാത്തിരുന്നു. ഡയറക്ടറുടെ നിർദേശമനുസരിച്ച് ഞാൻ എട്ടുമണിക്ക് സെറ്റിൽ എത്തിയിരുന്നു. എന്നാൽ നായകൻ എത്തിയത് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ്. വൈകി എത്തിയിട്ടും അദ്ദേഹത്തിന്റെ സീൻ ആദ്യം എടുത്ത് തീർക്കാൻ ശ്രമിച്ചതിൽ ഞാൻ പ്രതിഷേധം അറിയിച്ചിരുന്നു.

ഇയാൾ വീണ്ടും കാശ് ആവശ്യപ്പെട്ടതായി നിർമ്മാതാവും പരാതി പറഞ്ഞുവെന്നും ജൂഡ് ആന്റണി വെളിപ്പെടുത്തി. എന്നാൽ പേര് പുറത്ത് പറയാൻ ജൂഡ് ആന്റണിയും തയ്യാറായിട്ടില്ല. അതേസമയം നടന്മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ രംഗത്ത് എത്തിയിട്ടുണ്ട്. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് മിനു മുനീര്‍ വെളിപ്പെടുത്തി.
സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ച ശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു.
കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചതെന്നും മിനു പറഞ്ഞിരുന്നു. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗീക ചുവയോടെ സംസാരിച്ചുവെന്നും ഇവര്‍ വെളിപ്പെടുത്തി. അതേസമയം ആരോപണങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല.


Click it and Unblock the Notifications











