സീരിയലുകളിൽ പ്രശ്നമായി തോന്നിയത് ഇതാണ്, എല്ലാവർക്കും നിരാശയുണ്ട്, ജൂറി പറയുന്നു...
സീരിയലുകൾക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നിഷേധിച്ചത് വലിയ ചർച്ചയായിരുന്നു. പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്നും അതിൽ ആശങ്കയുണ്ടെന്നും ജൂറി പരാമർശിച്ചിരുന്നു. ഇതിനെതിരെ സിനിമ സീരിയൽ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത സീരിയലുകളുടെ ന്യൂനത ചൂണ്ടി കാണിച്ചു കൊണ്ട് സംസ്ഥാന ടിവി അവാർഡ് ജൂറി ചെയർമാനും സംവിധായകനുമായ ശരത് രംഗത്ത് എത്തിയിട്ടുണ്ട്. അവാർഡിന് എത്തിയ ടിവി സീരിയലുകളിൽ സാഹിത്യമോ സാങ്കേതിക മികവോ സംഗീതമോ കാണാനില്ലെന്നും പിന്നെങ്ങനെ അവാർഡ് കൊടുക്കുമെന്നും അദ്ദേഹം മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

സീരിയലുകളിലും സ്ത്രീകളെയും കുട്ടികളെയും വളരെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് അദ്ദേഹം പ്രധാന പ്രശ്നമായി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ'' പല സീരിയലുകളിലും സ്ത്രീകളെയും കുട്ടികളെയും വളരെ മോശമായി ചിത്രീകരിക്കുകയാണ്. ആൺകുട്ടികൾക്കൊപ്പമോ അതിനേക്കാൾ ഉപരിയായോ സ്നേഹം കൊടുത്തു പെൺകുട്ടികളെ വളർത്തുന്നവരാണു മലയാളികൾ. അവർക്കു മുന്നിലാണു യുക്തിക്കു നിരക്കാത്ത കണ്ണീർക്കഥകൾ വിളമ്പുന്നത്. നമ്മുടെ എല്ലാ പുരോഗമന ചിന്താഗതികളെയും പിന്നോട്ടടിക്കുന്ന ഇതിവൃത്തമാണ് സീരിയലുകൾക്ക് ഉള്ളത്. മിക്ക സീരിയലുകളിലും സ്ത്രീകളുടെ പ്രധാന ജോലി വീട്ടിനുള്ളിൽ വഴക്കുണ്ടാക്കുന്നതാണ്. അവർക്ക് സ്വന്തമായി തൊഴിലോ വീടു വിട്ട് എന്തെങ്കിലും പ്രവർത്തനമോ ഇല്ല. അവരുടെ നല്ല വശങ്ങൾ ഒന്നും കാണിക്കുന്നില്ല.
പിന്നെയുള്ള ചില കഥാപാത്രങ്ങൾ കരയാനുള്ളതാണ്. ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ സഹായത്തോടെ സകല സമയത്തും കരഞ്ഞു മുന്നേറുകയാണ് അവർ. ദുഷ്ടത കാട്ടാൻ മാത്രം ചില കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ഒരിക്കൽ പോലും അവർ നേരായ വഴിക്കു ചിന്തിക്കുകയോ പ്രതികരിക്കുകയോ ഇല്ല. കരയുകയും പ്രസവിക്കുകയും ആണ് സ്ത്രീയുടെ പ്രധാന ജോലിയെന്ന് ഇത്തരം കഥാപാത്രങ്ങൾ വിളിച്ചു പറയുന്നു. വീട്ടിനുള്ളിൽ തമ്മിലടിക്കുന്ന സ്ത്രീകളെ കരയിക്കുന്നതാണു പുരുഷന്റെ പണി. ഈ ജോലി വിജയിപ്പിക്കാൻ ദുഷ്ട കഥാപാത്രങ്ങളായ സ്ത്രീകളും ഒപ്പമുണ്ടാകും. സിനിമയിൽ ഇതൊന്നും നടക്കില്ല. നമ്മുടെ സിനിമ ഒരുപാട് മാറി. അവിടെ നിരന്തരം പരീക്ഷണങ്ങൾ നടക്കുന്നു.
മത്സരത്തിന് എത്തിയ രണ്ടു പരമ്പരകളിലെ ക്ലൈമാക്സ് ഒന്നായിരുന്നു. ആദ്യത്തെ സീരിയലിൽ അഭിനയിച്ച 5 പേർ രണ്ടാമത്തെ സീരിയലിലും ഉണ്ട്. ആദ്യ സീരിയലിന്റെ ക്ലൈമാക്സ് വീടിനുള്ളിൽ വച്ചാണെങ്കിൽ രണ്ടാമത്തേത് വീടിനു പുറത്താണെന്ന മാറ്റമേയുള്ളൂ. ഇതാണ് ഇന്നത്തെ സീരിയലുകളുടെ ദയനീയാവസ്ഥ. മലയാള ഭാഷയെ ഇത്രമാത്രം മോശമാക്കുന്ന മറ്റൊരു മാധ്യമം ഇല്ല. ടിവി പരമ്പരകളിലേതു നല്ല മലയാളം അല്ല. കുട്ടികൾ അതു കണ്ടും കേട്ടും പഠിച്ചാൽ കഷ്ടമാണ്.കാമുകനോടൊപ്പം ഒളിച്ചോടിയ പെൺകുട്ടി എല്ലാം നഷ്ടപ്പെട്ടു തിരികെ സ്വന്തം വീട്ടിൽ വരുമ്പോൾ അവളുടെ അച്ഛന്റെ പ്രതികരണം ഒരു സീരിയലിൽ കണ്ടു. സ്ത്രീയുടെ ജന്മം കരയാനുള്ളതാണ്, സ്ത്രീകൾ പ്രസവിക്കാനുള്ളതാണ് എന്നായിരുന്നു ആ കഥാപാത്രത്തിന്റെ ഡയലോഗ്. ഇത് എന്തു സന്ദേശമാണു സമൂഹത്തിനു നൽകുന്നത്. ആരെങ്കിലും ഇങ്ങനെ പറയുമോ? ശരത് ചോദിക്കുന്നു.
നല്ല സീരിയലുകൾ ഇല്ലാത്തതിന്റെ ഖേദവും ജൂറി പ്രകടിപ്പിക്കുന്നുണ്ട്.''ഏഴെട്ടു വർഷം മുൻപ് ഇതേ പോലെ ടിവി അവാർഡ് ജൂറിയുടെ ചെയർമാനായിരുന്നു ഞാൻ. അന്നു കുറേ നല്ല സൃഷ്ടികൾ മത്സരിച്ചിരുന്നു. ദൂരദർശനും മറ്റുമാണ് അവ ഒരുക്കിയത്. വർഷങ്ങൾക്കു ശേഷം വീണ്ടും ജൂറി ചെയർമാനായപ്പോൾ സ്ഥിതി വളരെ മോശമാണെന്നു മനസ്സിലായി. ഒരു സാഹിത്യ സൃഷ്ടി പോലും ഇല്ലായിരുന്നു. 8 ദിവസം രാവിലെ മുതൽ രാത്രി വരെ കണ്ടിട്ടും നിരാശ ആയിരുന്നു ബാക്കി. ജൂറിയിൽ നടി ലെന അംഗമായിരുന്നു. മികച്ച നടിക്കുള്ള ടിവി അവാർഡ് വാങ്ങിയ ആളാണ് ലെന. ഇപ്പോഴത്തെ അവസ്ഥയിൽ അവർക്കും മറ്റു ജൂറി അംഗങ്ങൾക്കും വലിയ നിരാശ ഉണ്ടെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications