കല്യാണം കഴിഞ്ഞയുടനെ കുട്ടികൾ വേണമെന്ന പ്ലാനിംഗ്; ഇന്ന് എനിക്ക് വരുന്ന അവസരങ്ങൾ; വിഷമമുണ്ടെന്ന് ജ്യോതിക
കാതൽ ദ കോർ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ജ്യോതിക. അഭിനയ രംഗത്തേക്കുള്ള തിരിച്ച് വരവിൽ ജ്യോതികയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് കാതലിലേത്. നിരൂപക പ്രശംസകൾ ഏറെ ലഭിച്ച ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. തമിഴകതതെ താര റാണിയായി നിലനിൽക്കെയാണ് 2005 ൽ നടൻ സൂര്യയെ വിവാഹം ചെയ്ത് ജ്യോതിക അഭിനയ രംഗം വിടുന്നത്. പിന്നീട് 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തുന്നത്. രണ്ടാം വരവിൽ സിനിമാ രംഗത്ത് വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജ്യോതിക.
ഇപ്പോഴും വലിയ സിനിമകൾ എനിക്ക് വരുന്നുണ്ട്. പക്ഷെ ഇത് ദുഖകരമാണ്. പറഞ്ഞേ പറ്റൂ. പടങ്ങൾ വരുന്നുണ്ടെങ്കിലും കാര്യമായ റോളില്ല. എന്തിനാണ് ഇങ്ങനെയുള്ള റോളുകളുമായി സമീപിക്കുന്നത്, രണ്ട് സീനെങ്കിലും തരൂ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. 25 വർഷമായി സിനിമാ രംഗത്തുണ്ടായിട്ടും അങ്ങനെ ചോദിക്കേണ്ടി വരുന്നത് കേവലമാണ്. വെറുതെ നായകനൊപ്പം നിൽക്കുന്ന റോൾ ചെയ്യാൻ താൽപര്യമില്ല. അത് ബഹുമാനമില്ലായ്മയാണെന്ന് ഞാൻ കരുതുന്നു.

പക്ഷെ മലയാള സിനിമാ രംഗത്ത് മമ്മൂട്ടിക്കൊപ്പം ഏറെക്കുറെ തുല്യമായ സ്പേസ് തന്നു. കാതൽ എന്ന സിനിമ ചെയ്തപ്പോൾ തനിക്ക് ബഹുമാനിക്കപ്പെട്ടതായി തോന്നിയെന്നും ജ്യേതിക തുറന്ന് പറഞ്ഞു. താൻ ചെയ്യുന്ന സിനിമകൾ സ്ത്രീകളെ സ്വാധീനിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജ്യോതിക വ്യക്തമാക്കി. പുരുഷൻമാർക്ക് സൂപ്പർസ്റ്റാറുകളുടെ സിനിമകൾ കാണുമ്പോൾ ആഘോഷമാണ്. അതേപോലെ സ്ത്രീകൾക്കും സിനമ കണ്ട് പുറത്തിറങ്ങിയാൽ അതേക്കുറിച്ച് സംസാരിക്കാനുണ്ടാകണമെന്നും ജ്യോതിക വ്യക്തമാക്കി.
സ്ത്രീ കേന്ദ്രീകൃത സിനിമകൾ കാണാൻ പ്രേക്ഷകർ തയ്യാറാകണം. കാരണം നായകനേക്കാൾ പത്തിരട്ടി പരിശ്രമം ഇത്തരം സിനിമകളിൽ നായികമാർ എടുക്കുന്നുണ്ട്. വലിയ സംവിധായകനോ, ക്യാമറമാനോ മ്യൂസിക് ഡയറക്‌ടറോ നായികാ പ്രാധാന്യമുള്ള സിനിമയ്ക്ക് ഉണ്ടാകില്ല. അവർ തന്നെയായിരിക്കും ആ സിനിമയെ താങ്ങി നിർത്തുന്നത്. ആ പരിശ്രമം വളരെ വലുതാണെന്നും ജ്യോതിക ചൂണ്ടിക്കാട്ടി. സൂര്യയുമായി ഇത്തരം കാര്യങ്ങളെല്ലാം സംസാരിക്കാറുണ്ടെന്നും ജ്യോതിക വ്യക്തമാക്കി.

അദ്ദേഹത്തിന്റെ എൺപത് ശതമാനം സിനിമകളിലും നായികമാർക്ക് നല്ല റോളുണ്ട്. ലൈലയുടെ നല്ല സിനിമകളെല്ലാം സൂര്യക്കൊപ്പമാണ്. ജയ് ഭീമിൽ ലിജോമോൾക്ക് സൂര്യയേക്കാളും വലിയ റോളാണ്. സൂരറെെ പോട്രിൽ നായകനും നായികയ്ക്കും പ്രാധാന്യമുണ്ട്. രണ്ട് പേർക്കും ദേശീയ പുരസ്കാരവും ലഭിച്ചു. അത് സൂര്യയുടെ ബോധപൂർവമുള്ള തീരുമാനമാണെന്ന് കരുതുന്നു. യഥാർത്ഥത്തിൽ സൂര്യക്കാണ് കഷ്ടം. ആരാധകരെ തൃപ്തിപ്പെടുത്തുകയും ഒപ്പം നല്ല സിനിമകൾ ചെയ്യുകയും വേണം. ഒപ്പം നായികമാർക്ക് നല്ല റോളും വേണം. അദ്ദേഹം ചെയ്യുന്ന സിനിമകളിൽ എനിക്ക് അഭിമാനമുണ്ട്.
വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും ജ്യോതിക സംസാരിച്ചു. കല്യാണം കഴിഞ്ഞയുടനെ ഞങ്ങൾക്ക് കുട്ടികൾ വേണമായിരുന്നു. ആദ്യ വിവാഹ വാർഷികത്തിന് മുമ്പേ ദിയ പിറന്നു അത് ഞങ്ങളുടെ പ്ലാനായിരുന്നു. അതുകൊണ്ടാണ് ഗ്യാപ്പ് വന്നത്. ഇളയ മകന് നാലഞ്ച് വയസുള്ളപ്പോൾ മുപ്പത്തിയാറ് വയതിനിലേ എന്ന സിനിമ ചെയ്തു പിന്നീട് ഒരു വർഷത്തിന് ശേഷമാണ് അടുത്ത സിനിമ ചെയ്തത്.
കുട്ടികളുടെ കാര്യവും സിനിമയുമെല്ലാം ബാലൻസ് ചെയ്ത് കൊണ്ട് പോയി. മക്കൾ വളർന്നതിനാൽ ഇപ്പോൾ കുറേക്കൂടെ ഫ്ലെക്സിബിൾ ആയി ജോലി ചെയ്യാൻ പറ്റുന്നുണ്ടെന്നും ജ്യോതിക പറയുന്നു. കല്യാണത്തിന് ശേഷമാണ് തമിഴ് സംസാരിക്കാൻ പഠിച്ചത്. അതിന് മുമ്പ് ഡയലോഗ് മനപ്പാഠം ചെയ്യുകയും പ്രോംപ്റ്റിംഗ് ചെയ്യുകയോ ആയിരുന്നെന്നും ജ്യോതിക തുറന്ന് പറഞ്ഞു.


Click it and Unblock the Notifications