റിമയുടേത് പോലെയായിരുന്നില്ല എന്റെ സാഹചര്യം; വിവാഹം കൊണ്ടാണതെന്ന് കരുതുന്നില്ല; ജ്യോതിർമയി
സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി ജ്യോതിർമയി. അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ലയിൽ മികത്ത കഥാപാത്രമാണ് ജ്യോതിർമയിക്ക് ലഭിച്ചത്. ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ ചെയ്ത് പിന്നീട് സിനിമകളിൽ നിന്നും മാറി നിന്ന ജ്യോതിർമയിയുടെ തിരിച്ച് വരവിൽ ആരാധകർക്ക് പ്രതീക്ഷകളേറെയാണ്. നടി കരിയറിൽ സജീവമാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്നും മാറി നിന്ന കാലത്തെക്കുറിച്ചും തിരിച്ച് വരവിനെക്കുറിച്ചും സംസാരിക്കുകയാണ് ജ്യോതിർമയി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. എന്നേക്കാൾ എന്റെ അമ്മയ്ക്കും അമലിനും ഞാൻ സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. ഇവർ രണ്ട് പേരുടെ കുഷ്യനിംഗ് കൊണ്ട് കൂടിയാണ് ഇതൊക്കെ സംഭവിച്ചത്. നമ്മുടെ തന്നെ പ്രൊഡക്ഷൻ കമ്പനിയാണ്.

മോനെ നോക്കാനുള്ള സൗകര്യവുമുണ്ട്. എനിക്ക് നോ പറയാനുള്ള ഒന്നും ഇതിൽ ഇല്ല. പതിമൂന്ന് വർഷം എനിക്ക് ഒരു ഓഫറും വന്നിട്ടില്ല. വന്നിട്ടുള്ള ഒന്ന് രണ്ട് ഓഫറുകൾ ഇതെല്ലാം ത്യാഗം ചെയ്ത് ചെയ്യാൻ മാത്രമുള്ള സിനിമകളായിരുന്നില്ല അതെന്നും ജ്യോതിർമയി വ്യക്തമാക്കി. സംവിധായകൻ ആഷിഖ് അബുവിനെ വിവാഹം ചെയ്ത ശേഷം ഓഫറുകൾ ഒന്നും വരാതായെന്ന് റിമ കല്ലിങ്കൽ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ആ സാഹചര്യമായിരുന്നില്ല തനിക്കെന്നും ജ്യോതിർമയി വ്യക്തമാക്കി.
വിവാഹത്തിന് മുമ്പേയും എനിക്കങ്ങനെ പ്രൊജക്ടുകളൊന്നും വന്നിട്ടില്ല. കുറേക്കഴിയുമ്പോൾ മെക്കാനിക്കലായി തോന്നി. ഉള്ളിൽ അഭിനയത്തോടുള്ള ഇഷ്ടം ഇല്ലാതായി പോകരുത് എന്നുള്ളത് കൊണ്ട് അത്രയ്ക്ക് ഇഷ്ടമുള്ള പ്രൊജക്ട് വരുമ്പോഴേ ചെയ്യൂ എന്ന് ഞാൻ തീരുമാനിച്ചു. വിവാഹം കൊണ്ടാണ് തനിക്ക് അവസരങ്ങൾ ഇല്ലാതായെന്ന് കരുതുന്നില്ലെന്നും ജ്യോതിർമയി പറഞ്ഞു.

നീലവെളിച്ചം എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അഭിമുഖങ്ങളിൽ സംസാരിക്കവെയാണ് വിവാഹം കരിയറിനെ ബാധിച്ചതിനെക്കുറിച്ച് റിമ കല്ലിങ്കൽ സംസാരിച്ചത്. വിവാഹത്തിന് മുമ്പ് വരെ തുടരെ സിനിമകൾ ചെയ്യുകയായിരുന്നു. പെട്ടെന്ന് സ്ക്രിപ്റ്റ് പോലും വരാതായെന്നും റിമ കല്ലിങ്കൽ തുറന്ന് പറഞ്ഞു. വിവാഹത്തിന് മുമ്പ് ഞാൻ ചെയ്ത വർക്കൊന്നും പ്രധാനമല്ലേ. വിവാഹവും ഫെമിനിസവും മാത്രമല്ല ഐഡന്റിറ്റിയെന്നും റിമ കല്ലിങ്കൽ പറഞ്ഞു.


Click it and Unblock the Notifications











