'പണത്തെപറ്റി ചിന്തിക്കേണ്ട, എവിടെ കൊണ്ടുപോയിട്ടായാലും ഞാൻ ശരിയാക്കി തരും'; മഹേഷിനോട് ഗണേഷ് കുമാർ!
മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കലാകാരനായിരുന്നു മഹേഷ് കുഞ്ഞുമോൻ. അപകടത്തിന് ശേഷം ആശുപത്രിയിൽ എത്തിക്കും മുമ്പ് കൊല്ലം സുധി മരിച്ചു. നടൻ ബിനു അടിമാലിക്കും പരിക്കേറ്റിരുന്നു.
ഏറ്റവും കൂടുതൽ പരിക്കേറ്റ മറ്റൊരു വ്യക്തി മഹേഷ് കുഞ്ഞുമോനായിരുന്നു. അപകടം നടക്കുമ്പോൾ പിൻ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു മഹേഷ്. ഇടിയുടെ ആഘാതത്തിൽ മുഖം മുൻ സീറ്റിലിടിച്ച് ഗുരുതരമായി പരിക്കുകളുണ്ടാവുകയായിരുന്നു.
നിരവധി സർജറികൾക്ക് ശേഷമാണ് താരത്തിന്റെ മുഖം പഴയ രീതിയിലേക്ക് തിരികെ ലഭിച്ചത്. മുഖത്തിന്റെ പല ഇടങ്ങളിലും ഇപ്പോഴും നീരുണ്ട്. താടിയെല്ലുകൾക്കും പരിക്കേറ്റതിനാൽ ഭക്ഷണം കഴിക്കാനോ വായ തുറക്കാനോ സാധ്യമല്ല.
മുഖത്തെ പരിക്കുകൾക്കായി ഒമ്പത് മണിക്കൂർ നീളുന്ന ശസ്ത്രക്രിയയ്ക്കാണ് മഹേഷ് വിധേയനായത്. സ്റ്റേജുകളിൽ മഹേഷ് സജീവമാകാൻ തുടങ്ങിയത് ഒരു വർഷം മുമ്പാണ്. ജീവിതം കരുപിടിപ്പിച്ച് വരുന്നതിനിടയിലാണ് അപകടം നടന്നത്.

ഇപ്പോഴിതാ മഹേഷ് കുഞ്ഞുമോനെ കാണാൻ കെ.ബി ഗണേഷ് കുമാർ എത്തിയതിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. താൻ മഹേഷിന്റെ പ്രകടനം കണ്ട് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുള്ളതാണെന്നും അങ്ങനൊരാൾക്ക് സഹായം വേണ്ടപ്പോൾ എത്തേണ്ടത് കടമയാണെന്നും പറഞ്ഞാണ് കെ.ബി ഗണേഷ് കുമാർ മഹേഷിനോട് സംസാരിച്ച് തുടങ്ങിയത്.
തന്റെ ശബ്ദം വളരെ കുറച്ച് ആളുകൾ മാത്രമാണ് അനുകരിക്കാറുള്ളതെന്നും അതിലൊരാൾ മഹേഷാണെന്നും പത്തനാപുരത്ത് വെച്ച് മഹേഷിനെ മുമ്പ് കണ്ടിട്ടുണ്ടെന്നും ഗണേഷ് കുമാർ വില്ലേജ് വാർത്തയോട് സംസാരിക്കവെ പറഞ്ഞു. പല്ലിന്റെ ചികിത്സ ചെയ്യണമെങ്കിൽ അസ്ഥി ഉറക്കണമെന്നും ലിക്വിഡ് ഭക്ഷണം മാത്രമാണ് ഇപ്പോൾ കഴിക്കുന്നതെന്നും മഹേഷ് സംസാരിക്കവെ പറഞ്ഞു.
സ്റ്റേജിൽ സജീവമായിട്ട് ഒരു വർഷം പൂർത്തിയാകുന്നതെയുള്ളൂവെന്നും അതുകൊണ്ട് തന്നെ വരുമാനം ലഭിക്കാൻ തുടങ്ങിയിട്ടും അധിക കാലമായില്ലെന്നും മഹേഷ് പറയുന്നു. സേവിങ്സ് വെച്ച് ഒരു വീടൊക്കെ പണിയണമെന്ന സ്വപ്നം ഉണ്ടായിരുന്നുവെന്നും മഹേഷ് ഗണേഷ് കുമാറിനോട് പറഞ്ഞു. മുഖത്ത് മാറ്റം വന്നൂവെന്നെയുള്ളൂവെന്നും മനസിന്റെ ധൈര്യം പോയിട്ടില്ലെന്നും വൈകാതെ തിരികെ വരുമെന്നും മഹേഷ് പറഞ്ഞു.
തനിക്ക് പ്രിയപ്പെട്ട കലാകാരനായതിനാൽ എവിടെ കൊണ്ടുപോയിട്ടാണെങ്കിലും മഹേഷിനെ പഴയരീതിയിലേക്ക് കൊണ്ടുവരുമെന്ന ഉറപ്പ് നൽകിയാണ് ഗണേഷ് കുമാർ മടങ്ങിയത്. 'ഏറ്റവും കൂടുതൽ ഞാൻ ഇഷ്ടപ്പെടുന്നത് കലാഭവൻ മണിയെയും കോട്ടയം നസീറിനെയുമാണ്. അതുപോലെ തന്നെ മഹേഷിന്റെ പ്രകടനം കണ്ടും എനിക്ക് അത്ഭുതം തോന്നിയിരുന്നു.'

'അതുകൊണ്ട് അവന് ഒരു ആവശ്യം വരുമ്പോൾ ഞാൻ വരണമല്ലോ. പല്ലിനെ കുറിച്ച് വിഷമിക്കേണ്ട.... അത് എവിടെ കൊണ്ടുപോയിട്ടായാലും ഞാൻ ശരിയാക്കി തരും. പണത്തെപറ്റി ചിന്തിക്കേണ്ട. സമാധാനമായി ഇരിക്കൂ... എല്ലാം ഞാൻ ഏറ്റു. എന്നെ അനുകരിക്കുന്നവർ കുറവാണ്. അതിലൊരാൾ മഹേഷാണ്. നല്ല ചികിത്സ മഹേഷിന് ഞാൻ കൊടുക്കും. മനസിന് ധൈര്യമുണ്ടായാൽ മതി. പഴയ ആളായി മഹേഷ് തിരിച്ച് വരും.'
'ആരും പറയുന്നത് കേട്ട് അങ്ങോട്ടും ഇങ്ങോട്ടും ചികിത്സയ്ക്ക് പോകരുതെന്നും', ഗണേഷ് കുമാർ മഹേഷിനോട് പറഞ്ഞു. കൊവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രശസ്ത സിനിമാതാരങ്ങളുടെയും ശബ്ദം അനുകരിച്ച് ശ്രദ്ധേയനായ മിമിക്രി കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ.
വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബുരാജ് എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം പൂർണതയോടെ മഹേഷ് അവതരിപ്പിക്കാറുണ്ട്. വിക്രം സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി മഹേഷ് ഏവരെയും ഞെട്ടിച്ചിരുന്നു.


Click it and Unblock the Notifications











