ജീവന്‍ തിരിച്ചു കിട്ടിയപ്പോള്‍ അവന്‍ ആദ്യം പറഞ്ഞത് ഇതാണ്; അപകടത്തെ കുറിച്ച് കെപിഎസി ലളിത
മലയാളി പ്രേക്ഷകര്‍ ഏറെ വേദനയോടെ ശ്രവിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഫെബ്രുവരി 22 ന് ആയിരുന്നു ചമയങ്ങള്‍ ഇല്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. മകന്‍ സിദ്ധാര്‍ത്ഥിന്റെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം. ഇനിയും പ്രിയപ്പെട്ട താരത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതിനോടകം തന്നെ 550 ല്‍ പരം സിനിമകളില്‍ കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കും നവ്യ നായര്‍ക്കൊപ്പമായിരുന്നു ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു താരം. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുതവണയും ലളിതയ്ക്ക് ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സനായിരുന്നു.
സിനിമയില്‍ എല്ലാവരോടും വളരെ അടുത്ത ബന്ധമായിരുന്നു കെപിഎസി ലളിതയ്ക്കുണ്ടായിരുന്നത്. നല്ല ഓര്‍മകളായിരുന്നു സഹപ്രവര്‍ത്തകര്‍ പങ്കുവെച്ചത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് താരത്തിന്റെ ഒരു പഴയ അഭിമുഖമാണ്. കടന്നു വന്ന സാഹചര്യത്തെ കുറിച്ചും മകനെ കുറിച്ചുമായിരുന്നു പറഞ്ഞത്. ജെബി ജംഗ്ഷനിലായിരുന്നു മനസ് തുറന്നത്. തന്റെ ജീവിതം തകര്‍ത്ത സാധനമാണ് മദ്യം എന്നാണ് കെപിഎസി ലളിത പറയുന്നത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ...എന്റെ ജീവിതം തകര്‍ത്ത സാധനമാണ് മദ്യം. എനിക്ക് അതിന്റെ മണം പോലും പറ്റില്ല. പെട്ടെന്ന് മനസിലാവുകയും ചെയ്യും. മകനൊക്കെ ഉപദേശം കൊടുത്തിട്ടില്ലേയെന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചപ്പോള്‍ ഉപദേശമൊക്കെ കൊടുത്തിട്ടുണ്ടെന്നായിരുന്നു കെപിഎസി ലളിതയുടെ മറുപടി. ഇടയ്ക്ക് ചെറുതായിട്ട് വഴിതെറ്റിയിരുന്നു, ഈശ്വരനൊരു കൊട്ടുകൊടുത്ത് നേര്‍വഴിയിലേക്ക് തിരിച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥിന് അന്ന് പറ്റിയ അപകടത്തെ കുറിച്ചു കെപിഎസി ലളിത പറയുന്നുണ്ട്. ''അപകടം സംഭവിച്ച അന്ന് അവന്‍ കഴിച്ചിട്ടില്ലായിരുന്നു. അതാണ് ഏറ്റവും വലിയ രസം. പിറ്റേ ദിവസം അമ്മയുടെ ശ്രാദ്ധമാണ്, നേരത്തെ വീട്ടില്‍ വരണമെന്നും നോണ്‍വെജ് കഴിക്കരുതെന്നും രാവിലെ പോയി ബലി ഇടണമെന്നും പറഞ്ഞിരുന്നു. അതിന് വേണ്ടി വന്നതാണ്. അന്നത്തെ ദിവസമാണ് അത് സംഭവിച്ചത്. അതൊരു വല്ലാത്ത അഗ്‌നിപരീക്ഷണമായിരുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ സുഖത്തേക്കാള്‍ കൂടുതല്‍ ദു:ഖമാണ് ഞാന്‍ അനുഭവിച്ചിട്ടുള്ളതെന്നും'' താരംകൂട്ടിച്ചേര്‍ത്തു.

ദൈവം കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ക്കാണ് വേദനകള്‍ നല്‍കുന്നത് എന്ന് വിശ്വസിക്കുന്നയാളാണ് താന്‍. അതോണ്ടായിരിക്കും ഈ പരീക്ഷണങ്ങള്‍. 48 മണിക്കൂര്‍ കഴിഞ്ഞ് പറയാമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എനിക്ക് ബോധമുണ്ടായിരുന്നോ, ഞാന്‍ എങ്ങനെ അവിടെ ഇരുന്നു, ആരൊക്കെ വന്നു, ആരൊക്കെ പോയി, എന്തൊക്കെ സംസാരിച്ചു ഒന്നും എനിക്കോര്‍മ്മയില്ല. ഇപ്പോഴും എനിക്കത് സ്വപ്നം പോലെയാണ് തോന്നുന്നത്. അന്ന് ആരോ വന്ന് ഡോക്ടര്‍ വിളിക്കുന്നു എന്ന് പറഞ്ഞു. പോയി അവനെ കണ്ടപ്പോള്‍ ആദ്യം സോറി അമ്മാ എന്നൊരു വാക്ക് പറഞ്ഞത്; കെപിഎസി ലളിത അഭിമുഖത്തില്‍ പറഞ്ഞു.
Recommended Video

10ാമത്തെ വയസിലാണ് അച്ഛന്‍ എന്നെ ഡാന്‍സ് പഠിക്കാന്‍ വിട്ടത്. എന്റെ 16ാമത്തെ വയസിലാണ് അച്ഛന് അസുഖമായത്. ഇനി ഡാര്‍ക്ക് റൂമില്‍ കയറ്റരുത് എന്നായിരുന്നു അന്ന് ഡോക്ടര്‍ പറഞ്ഞത്. ഇതേ ജോസ് എന്ന് പറയുന്ന ഡോക്ടറായിരുന്നു. അന്ന് മുതല്‍ കുടുംബത്തിന്റെ ചുമതല എനിക്കായിരുന്നുവെന്ന് പറഞ്ഞ് വികാരഭരിതയായിരുന്നു കെപിഎസി ലളിത. ചേച്ചിയുടെ ചിരിച്ച മുഖം കാണാനാണ് ഇഷ്ടമെന്ന് പറഞ്ഞായിരുന്നു ബ്രിട്ടാസ് ആശ്വസിപ്പിച്ചത്.


Click it and Unblock the Notifications











