'എല്ലാം നിമിഷനേരം കൊണ്ട് സംഭവിച്ചു, വിഷു നീറുന്ന ഓർമ'; അന്ന് മുതൽ ആഘോഷങ്ങളില്ല, നന്ദനയുടെ വേർപാടിന് 14 വയസ്!
പാട്ടിനെ സ്നേഹിക്കുന്നവർ പല തലമുറകളായി ആരാധിച്ച് പോരുന്ന പേരാണ് കെ.എസ് ചിത്ര എന്നത്. മധുരഗാനങ്ങളുടെ നറുനിലാവ് പൊഴിക്കുന്ന പാട്ടിൻ്റെ രാജഹംസം. തലമുറ വ്യത്യാസമില്ലാതെ ആ സ്നേഹത്തിന്റെ ആഴവും പരപ്പും ദൃഢതയും കൂടിവരുന്നതേയുള്ളൂ. മലയാളികൾ ഒന്നടങ്കം ഇത്രയും ഹൃദയം നിറച്ച് സ്നേഹിക്കുന്ന മറ്റൊരു ഗായികയുണ്ടോയെന്ന് സംശയമാണ്. മലയാളികൾ സ്വന്തമെന്ന് കരുതി സ്നേഹിക്കുന്ന ആരാധിക്കുന്ന മറ്റൊരു കലാകാരിയില്ല.
മലയാളി അത്രമേൽ നെഞ്ചിലേറ്റിയ ഗൃഹാതുരതയുടെ ആഘോഷമാണ് വിഷു. ഇന്ന് നാടും നഗരവുമെന്ന വ്യത്യാസമില്ലാതെ എല്ലാവരും വിഷു ആഘോഷിക്കുകയാണ്. എന്നാൽ 2011 മുതൽ വിഷു ചിത്രയ്ക്ക് ഒരു നീറുന്ന ഓർമയാണ്. പതിനാല് വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു വിഷു ദിനത്തിലാണ് ജീവന്റെ ജീവനായ ഏക മകൾ നന്ദനയെ ചിത്രയ്ക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടത്.

അന്ന് മുതൽ ഇന്ന് വരേയും എല്ലാ ഏപ്രിൽ പതിനാലിനും മകളോട് പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ നിറഞ്ഞ ഒരു കുറിപ്പും കുറച്ച് ചിത്രങ്ങളും ചിത്രയുടെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടും. തന്റെ ലോകം തന്നെ ശൂന്യമായി പോയതിന്റെ വേദന അനുഭവിക്കുന്ന ഒരു അമ്മയെ ആ കുറിപ്പുകളിൽ കാണാം. അതുകൊണ്ട് തന്നെ എല്ലാ മലയാളികളും വിഷു ആഘോഷിക്കുമ്പോൾ ചിത്രയ്ക്ക് അവർക്കൊപ്പം മനസുകൊണ്ട് സന്തോഷിക്കാൻ കഴിയാറില്ല.
മകളുടെ വേർപാടിനുശേഷം വിഷു അടക്കമുള്ളവ വീട്ടിൽ ആഘോഷിക്കുന്നതിൽ ഗായിക നിയന്ത്രണം വെച്ചിട്ടുണ്ട്. ഇപ്പോഴിതാ മകളുടെ പതിനാലാം ചരമ വാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് പ്രിയ താരം. മകളെ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാൻ കഴിയാത്തതാണെന്നും അവൾ തന്റെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്നും ചിത്ര കുറിച്ചു.
എനിക്ക് ഇനി നിന്നെ തൊടാൻ കഴിയില്ല. നിന്നെ കേൾക്കാൻ കഴിയില്ല. നിന്നെ കാണാൻ കഴിയില്ല. പക്ഷെ നീ എന്റെ ഹൃദയത്തിൽ ജീവിച്ചിരിക്കുന്നതിനാൽ എനിക്ക് നിന്നെ എപ്പോഴും അനുഭവിക്കാൻ കഴിയും. എന്റെ പ്രിയപ്പെട്ട കുഞ്ഞേ... നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും. നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാനാവാത്തതാണ്. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം.
സൃഷ്ടാവിന്റെ ലോകത്ത് നീ നന്നായി ജീവിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു... എന്നാണ് ചിത്ര മകളുടെ ഓർമകൾ പങ്കുവെച്ച് കുറിച്ചത്. നിരവധി ആരാധകരാണ് ചിത്രയ്ക്ക് ആശ്വാസ വാക്കുകളുമായി കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ എത്തിയത്. ഒരു അമ്മയുടെ വേദന മറ്റാർക്കും ഒരിക്കലും അനുഭവിക്കാനോ മനസിലാക്കാനോ കഴിയില്ല. ചേച്ചിക്ക് എല്ലാം കടന്ന് മുന്നോട്ട് പോകാൻ ദൈവം ശക്തി നൽകാൻ പ്രാർത്ഥിക്കുന്നു എന്നിങ്ങനെയാണ് ഏറെയും കമന്റുകൾ.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. ഭിന്നശേഷിക്കാരിയായ മകളെ അത്രയേറെ സ്നേഹവും പരിചരണവും നൽകിയാണ് ചിത്ര സംരക്ഷിച്ചിരുന്നത്. ഇരുവരുടേയും സന്തോഷവും ആഘോഷവും അധികനാള്‍ നീണ്ടുനിന്നില്ല. 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.
കാലം മുറിവുണക്കുമെന്ന് പറയാറുണ്ടെങ്കിലും ചിത്രയ്ക്ക് മകൾ ഇപ്പോഴും ഉണങ്ങാത്ത മുറിവാണ്. മകളുടെ മരണശേഷം സംഗീതം പോലും ഉപേക്ഷിച്ച് ഒരു മുറിയിലേക്ക് പ്രിയ ഗായിക ഒതുങ്ങിപ്പോയിരുന്നു. ഡിപ്രെഷനിലേക്ക് പോയ നാളുകൾ ഉണ്ടായിട്ടുണ്ടെന്നും അതിനെ എല്ലാം അതിജീവിക്കാൻ സഹായിച്ചത് സുഹൃത്തുക്കളും ഗുരുവായൂരപ്പനുമാണെന്ന് ചിത്ര തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.
മകളെ കാർട്ടൂൺ കാണാൻ ഇരുത്തി കുളിക്കാനായി കയറിയതാണ് ചിത്ര. എന്നാൽ ഡോർ തുറന്ന് നന്ദന പുറത്തിറങ്ങി. വാതിലിനോട് ചേർന്ന സ്വിമ്മിങ് പൂളിൽ വീണു. ഇതൊന്നും ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. പിന്നെ എല്ലാം സംഭവിച്ചത് മിനിട്ടുകൾക്ക് ഉള്ളിലാണത്രെ.


Click it and Unblock the Notifications











