'അവളുടെ കുഞ്ഞുടുപ്പുകൾ ഇപ്പോഴും അലമാരയിലുണ്ട്'; നീറുന്ന അമ്മ മനസുമായി മകളുടെ പിറന്നാൾ ദിനത്തിൽ ചിത്ര!
മലയാളിയുടെ പല തലമുറകൾക്ക് ഏറ്റവും പ്രിയപ്പെട്ട പേരാണ് കെ.എസ് ചിത്ര എന്നത്. ആ ഗാനപ്രപഞ്ചത്തിലൂടെ ഒരു ദിവസം ഒരൊറ്റ തവണയെങ്കിലും കടന്നുപോകാതെ ഒരു ദിവസം സംഗീത പ്രേമികൾക്ക് പൂർണമാകാറില്ല. അത്രയേറെ ജീവിതത്തിൽ അലിഞ്ഞുപോയൊരു സ്വരമാണത്. ആ മധുര സ്വരം അടുത്തിടെയാണ് പതിനാറാം പിറന്നാൾ ആഘോഷിച്ചത്. മലയാളികൾ ഒന്നടങ്കം ഇത്രയും ഹൃദയം നിറച്ച് സ്നേഹിക്കുന്ന ആരാധിക്കുന്ന സ്വന്തമെന്ന് കരുതുന്ന മറ്റൊരു കലാകാരിയുണ്ടോയെന്ന് സംശയമാണ്.
അറുപത് വർഷത്തെ ജീവിതത്തിനിടയിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായി ചിത്ര കണ്ടിരുന്നത് മകൾ നന്ദനയെയാണ്. എന്നാൽ ആ സന്തോഷം അധികകാലം ചിത്രയ്ക്കൊപ്പമുണ്ടായിരുന്നില്ല. വിവാഹശേഷം പതിനഞ്ച് വര്‍ഷം കാത്തിരുന്ന് 2002ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയ്ശങ്കറിനും പെൺകുഞ്ഞ് ജനിച്ചത്.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് മകൾ പിറന്നത്. അതുകൊണ്ട് തന്നെ കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദനയെന്ന് പേരും നൽകി. മകളെ ചിത്രയ്ക്ക് നഷ്ടമായത് ഒരു വിഷു ദിനത്തിലായിരുന്നു. 2011ലെ ഒരു വിഷുനാളിൽ ദുബായിയിൽ വെച്ച് നീന്തൽക്കുളത്തിൽ വീണ് നന്ദന മരിക്കുകയായിരുന്നു.
എട്ട് വയസായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം. അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ മകൾ നന്ദനയുടെ ഓർമ്മകളിലാണ് കെ.എസ് ചിത്ര ഇപ്പോഴും ജീവിക്കുന്നത്. മകൾ വേർപിരിഞ്ഞിട്ട് പന്ത്രണ്ട് വർഷം പിന്നിടുമ്പോഴും നീറുന്ന അമ്മ മനസുമായാണ് ചിത്ര ജീവിക്കുന്നത്. ഇപ്പോഴിതാ മകളെ കുറിച്ച് ചിത്ര പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
നന്ദനയുടെ പിറന്നാൾ ദിനത്തിലാണ് മകളെ കുറിച്ചുള്ള കുറിപ്പും ചിത്രവുമായി ചിത്ര എത്തിയത്. തന്റെ ഹൃദയത്തിൽ ഒരു വലിയ വിള്ളൽ ഉണ്ടാക്കിയാണ് പൊയ്‌പോയത് എന്നാണ് ചിത്ര മകളെ കുറിച്ച് പറഞ്ഞത്. 'എന്റെ ഹൃദയത്തിൽ നീ ഒരു വലിയ വിള്ളൽ ഉണ്ടാക്കിയാണ് മോളെ പൊയ്‌പോയത്. ആ വിടവ് നികത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. എനിക്ക് ഓരോ ദിവസവും നിന്നെ കൂടുതൽ കൂടുതൽ മിസ് ചെയ്യുകയാണ്', എന്നാണ് ചിത്ര കുറിച്ചത്.
മകളുടെ കുട്ടിക്കാലത്തെ ഒരു ചിത്രവും പ്രിയ ഗായിക പങ്കുവെച്ചിട്ടുണ്ട്. നന്ദനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നും ചിത്രയെ വാക്കുകൾക്കൊണ്ട് ആശ്വസിപ്പിച്ചും നിരവധി പേരാണ് കമന്റുകൾ കുറിച്ചത്. നന്ദന വീണ്ടും ജനിച്ച് ചിത്രാമ്മയെ പോലെ പ്രശസ്ത ഗായികയാകട്ടെ... ജൂനിയർ ചിത്ര എന്നറിയപ്പെടട്ടെ എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

അവൾ ചേച്ചിയുടെ ഹൃദയത്തിൽ തന്നെ അമ്മയുടെ ഹൃദയമിടിപ്പായി കൂടെയുണ്ട്..... എന്നെന്നും എപ്പോഴും, ഞങ്ങളെല്ലാം നിങ്ങളുടെ മക്കളാണ് ചിത്രമ്മേ... ഞങ്ങൾ എല്ലാവരും എപ്പോഴും നിങ്ങളോടൊപ്പമുണ്ട്... ജന്മദിനാശംസകൾ നന്ദന എന്നൊക്കെയായിരുന്നു പോസ്റ്റിന് വന്ന മറ്റ് കമന്റുകൾ. 'ജീവന് തുല്യം സ്നേഹിച്ച മകളെ അപ്രതീക്ഷിതമായി ദൈവം തിരിച്ച് വിളിച്ചപ്പോൾ അത് സത്യമാണോ ദുസ്വപ്നമാണോയെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിലുള്ള ഒരു മരവിപ്പായിരുന്നു.'
'അവൾക്ക് സമ്മാനമായി കിട്ടിയ കുഞ്ഞുടുപ്പുകൾ ഇന്നും എന്റെ അലമാരയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഓര്‍മയുള്ളിടത്തോളം കാലം നന്ദന എന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും', എന്നാണ് മകളെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ ചിത്ര പറഞ്ഞത്.
ഏറെ വർഷം നടത്തിയ പ്രാർത്ഥനയുടെയും ചികിത്സയുടെയും ഫലമായിരുന്നു ചിത്രയ്ക്ക് മകൾ. പത്ത് വർഷത്തോളം ഒരു കുഞ്ഞിനായുള്ള ട്രീറ്റ്മെൻ്റ് നടത്തിയിരുന്നു. ആരോഗ്യമുള്ള ദീർഘായുസുള്ള ഒരു കുഞ്ഞിനെ തരണേ എന്നായിരുന്നു പ്രാർത്ഥന പക്ഷെ അതിൽ ദൈവം എന്നോട് പിശുക്കുകാട്ടിയെന്നും മുമ്പ് ചിത്ര പറഞ്ഞിരുന്നു. മകളുടെ വേർപാടിന് ശേഷം എല്ലാത്തിൽ നിന്നും വിട്ട് വീട്ടിൽ ഒതുങ്ങിയ ഗായികയെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.


Click it and Unblock the Notifications