എന്നെ കൂടുതല്‍ വിഷമിപ്പിച്ചിട്ടുള്ളത് ചമ്മലാണ്! പാടുമ്പോള്‍ ചില എക്‌സ്പ്രഷന്‍ കൊടുക്കാന്‍ മടിയാണെന്ന് ചിത്ര
മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ് ചിത്ര. നിരവധി ഹിറ്റ് പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും വളരെ ഒതുങ്ങി ജീവിക്കുന്ന ആളാണ് ചിത്ര. പാട്ട് പാടുമ്പോള്‍ പോലും തനിക്ക് ചില അബദ്ധങ്ങള്‍ പറ്റാറുണ്ടെന്ന് ചിത്ര പറഞ്ഞിട്ടുണ്ട്. അതുപോലെ വളരെ റൊമാന്റിക് ആയിട്ടും ഡബിള്‍ മീനിങ്ങുള്ള പാട്ടുകള്‍ പാടുന്നതും വളരെ ബുദ്ദിമുട്ടുള്ള കാര്യമാണെന്നാണ് ഗായിക പറയുന്നത്.
ചിത്ര പാട്ട് പാടുന്പോൾ കാണിക്കുന്ന പ്രണയം, ദുഖം, സന്തോഷം തുടങ്ങിയ എക്‌സ്‌പ്രഷൻസ് അത്യന്തം പ്രശംസനീയമാണ്. എന്നാൽ ഇതൊന്നും താൽപര്യത്തോടെയല്ലെന്നാണ് ചിത്ര പറയുന്നത്. മുന്‍പൊരിക്കല്‍ പാട്ട് പാടാന്‍ തെലുങ്കിലേക്ക് പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും ചിത്ര പറയുകയാണ്. കോഫി വിത് ധന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ഗായിക.

പാട്ട് പാടുമ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചിട്ടുള്ളത് ചമ്മലാണ്. ചില എക്‌സ്പ്രഷന്‍സ് കൊടുക്കാന്‍ എനിക്ക് ഭയങ്കര മടിയാണ്. അങ്ങനെയുള്ള പാട്ടുകള്‍ വരുമ്പോള്‍ ഒരു പ്രശ്‌നമാണ്. ഒരിക്കല്‍ തെലുങ്കില്‍ പാടാന്‍ പോയപ്പോഴും സമാനമായൊരു അനുഭവം ഉണ്ടായിട്ടുണ്ട്. കല്യാണത്തിനൊക്കെ മുന്‍പാണ്. ഞാനും അച്ഛനും കൂടിയാണ് റെക്കോര്‍ഡിങ്ങിന് പോകുന്നത്.
അവിടെ എത്തിയതിന് ശേഷം പാട്ട് സ്‌ക്രീനില്‍ ഇട്ട് കാണിച്ചു. ആ പാട്ട് തമിഴില്‍ നിന്നും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതാണ്. എസ്പിബി സാറും ജാനകിയമ്മയുമാണ് അത് പാടിയത്. ആദ്യ പല്ലവി മെയില്‍ സൗണ്ടും അതിന് ശേഷമാണ് ഫീമെയില്‍ സൗണ്ട്. എസ്പിബി സാര്‍ പാടുന്നതിനൊപ്പം ജാനകിയമ്മ ചിരിക്കുന്നുണ്ട്. ഒരു രീതിയിലല്ല, പല വെറൈറ്റി ചിരികളാണ് ജാനകിയമ്മയുടേത്.
ഇക്കിളിയാക്കുന്ന സീനില്‍ അതിന് അനുസരിച്ച് ഡെവലപ്പ് ചെയ്ത് പോകുന്ന വേറിട്ട ചിരികളാണ്. അത് കണ്ടതോടെ എന്റെ അടപ്പിളകി. ഞാനാകെ അസ്വസ്ഥയായി. ഇതെങ്ങനെ പാടുമെന്ന് ഓര്‍ത്ത് ടെന്‍ഷനായി. എനിക്കിത് പാടാന്‍ പറ്റൂല്ല, നമുക്ക് പോകാമെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു. പക്ഷേ അച്ഛന്‍ സമ്മതിച്ചില്ല.

ഒരു സ്റ്റുഡിയോയില്‍ നീ കമ്മിറ്റ് ചെയ്തിട്ട് വന്നതാണ്. നീ പാടിയിട്ട് അവര്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ മാറ്റിക്കോട്ടെ, അത് കുഴപ്പമില്ല. പക്ഷേ ഒരു വര്‍ക്ക് ഏറ്റെടുത്തിട്ട് പാടാതെ പോകാന്‍ പാടില്ലെന്ന് അച്ഛന്‍ പറഞ്ഞു. കമ്മിറ്റ്‌മെന്റ് ചെയ്തിരിക്കണം. അങ്ങനെ ശ്രമം നടത്തി. അത് ശരിയായിരുന്നോ എന്ന് അവരോട് ചോദിക്കണം. പക്ഷേ ആ പാട്ട് എവിടെയോ കിടപ്പുണ്ട്. അവര്‍ വേറെ ആര്‍ക്കും കൊടുത്തില്ലെന്നും ചിത്ര പറയുന്നു.
പിന്നണി ഗായികയായി ഒരു പ്രൊഫഷനിലേക്ക് എത്തും എന്നൊന്നും ഞാന്‍ കരുതിയിട്ടില്ല. പക്ഷേ എനിക്കൊപ്പം സംഗീതം ഉണ്ടാവുമെന്ന് മാത്രം അറിയാമായിരുന്നു. പഠിച്ചതൊക്കെ പഠിക്കാന്‍ വേണ്ടി മാത്രമായിരുന്നു. എങ്ങനെയോ എസ്എസ്എല്‍സി വിജയിച്ചെന്ന് പറയാം. സംഗീതം ഇഷ്ടമുള്ളത് കൊണ്ട് അത് പഠിപ്പിക്കുന്നൊരു ടീച്ചറുടെ ജോലിയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാം എന്നായിരുന്നു അന്ന് മനസില്‍. എന്തെങ്കിലും ജോലി വേണമെന്നേയുള്ളു.
മാതാപിതാക്കള്‍ ടീച്ചേഴ്‌സ് ആയിരുന്നത് കൊണ്ട് ടീച്ചിങ്ങ് തന്നെയായിരുന്നു എന്റെയും ലക്ഷ്യം. അതിനാണ് മ്യൂസിക് മെയിന്‍ എടുത്ത് പഠിച്ചത്. നമ്മുടെ തലയില്‍ എന്തേലും വര ഉണ്ടെങ്കില്‍ അത് കറങ്ങി തന്നെ വരും. അങ്ങനെയാണ് തിരുവനന്തപുരത്ത് ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോ വരുന്നത്. അവിടെ തന്നെയുള്ള കുട്ടികളായ ഞാനടക്കമുള്ളവരെ കൊണ്ട് പോയി പാടിപ്പിക്കുകയായിരുന്നു. കടംകഥ പോലെയുള്ള പാട്ടാണ് ഞാനാദ്യമായി പാടുന്നത്.


Click it and Unblock the Notifications











