'അബീക്ക സിനിമയിൽ സൂപ്പർസ്റ്റാറാകുമെന്ന് കരുതി, അന്ന് കാലുകൾ കൂട്ടികെട്ടാൻ ജീവനക്കാരെ സഹായിച്ചത് ഞാനാണ്'
കലയേയും സിനിമയേയും സ്നേഹിക്കുന്നവരെ ഏറെ വിഷമിപ്പിച്ച രണ്ട് മരണങ്ങളായിരുന്നു അബിയുടേയും കലാഭവൻ മണിയുടേയും. രണ്ടപേരും മിമിക്രി വേദികളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഗോഡ്ഫാദേഴ്സ് ഇല്ലാതെ സിനിമയിലെത്തിയവരായതുകൊണ്ട് തന്നെ മിമിക്രിയും സിനിമയും മാത്രമായിരുന്നു ഇരുവരുടെയും ലോകം. രക്തസംബന്ധമായ അസുഖം മൂലം 2017ൽ ചികിത്സയിലിരിക്കെയാണ് അബി മരിച്ചത്. മലയാളത്തിൽ വലിയൊരു നടനായി മാറണമെന്ന ആഗ്രഹം ബാക്കിയാക്കിയായിരുന്നു നടന്റെ വേർപാട്.
ഇന്ന് അബി ആഗ്രഹിച്ചതെല്ലാം മകൻ ഷെയ്ൻ നിഗം നേടിയെടുത്ത് കഴിഞ്ഞു. അതുപോലെ തന്നെയാണ് കലാഭവൻ മണിയുടെ വേർപാടും. ഇന്നും കലാഭവൻ മണിയുടെ വേർപാടുണ്ടാക്കിയ വിടവ് നികത്താൻ ആരും മലയാള സിനിമയിൽ വന്നിട്ടില്ല. 2016 മാർച്ച് അഞ്ചിനാണ് വീടിന് സമീപത്തെ അതിഥി മന്ദിരമായ പാഡിയിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്.

ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ദുരൂഹതകൾ ഏറെ ബാക്കിയാക്കിയാണ് മണി കടന്നുപോയത്. മലയാള സിനിമയിലെ സകലകലാവല്ലഭന്മാരായ മണിയേയും അബിയേയും കുറിച്ച് അവരുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്ന കെ.എസ് പ്രസാദും നടി തെസ്നി ഖാനും ഓർമകൾ പങ്കുവെക്കുകയാണിപ്പോൾ.
അമൃത ടിവിയിലെ റെഡ് കാർപ്പറ്റ് എന്ന ഷോയിൽ അതിഥികളായി എത്തിയപ്പോഴാണ് ഇരുവരും പ്രിയ സുഹൃത്തുക്കളെ കുറിച്ച് വാചാലരായത്. അബിയുമായി അടുത്ത സൗഹൃദമുള്ള തെസ്നി ഖാനാണ് ആദ്യം സംസാരിച്ചത്. ഒരു സമയത്ത് അബി മലയാളത്തിലെ സൂപ്പർസ്റ്റാറാകുമെന്ന് താനും സുഹൃത്തുക്കളും കരുതിയിരുന്നുവെന്ന് തെസ്നി ഖാൻ പറയുന്നു.
അബീക്കയെ കണ്ട കാലം മുതൽ ഞങ്ങൾ വിചാരിച്ചത് മലയാള സിനിമയിലെ സൂപ്പർസ്റ്റാർ അബീക്കയായിരിക്കും എന്നാണ്. അത്രയും കഴിവാണ്. ഭാവനയിൽ സ്വന്തമായി കുറേ കലകൾ കൊണ്ടുവന്നൊരാളാണ്. എല്ലാവരും കടം മേടിച്ചല്ലേ പറയുന്നത്. പക്ഷെ അബീക്കയുടെ കാര്യത്തിൽ പുള്ളിയുടെ പ്രൊഡക്ട് തന്നെ ഒരുപാടുണ്ട്. പണ്ട് സിനിമാ നടന്മാർ എന്നൊക്കെ പറഞ്ഞാൽ ഗ്ലാമറാണല്ലോ മനസിൽ വരിക. അതിന് ഉദാഹരണമാണ് അബീക്ക.
പിന്നെ നമ്മളൊക്കെ പറയില്ലേ... ഇതൊക്കെ ഭാഗ്യമാണ് തലയിൽ എഴുത്താണ് എന്നൊക്കെ. എത്ര കഴിവുണ്ടെങ്കിലും സൗന്ദര്യമുണ്ടെങ്കിലും ദൈവം ഒരു ഭാഗ്യം വെച്ചിട്ടുണ്ട് ബിഗ് സ്ക്രീനിൽ. ആ ഭാഗ്യത്തിന്റെ കാര്യത്തിൽ പുള്ളിക്ക് ചൊറിയൊരു കുറവ് വന്നു. എന്നാലും ഇപ്പോഴും അബീക്ക എല്ലാ മിമിക്രിക്കാർക്കും പ്രിയപ്പെട്ടയാളാണെന്നും പറഞ്ഞാണ് തെസ്നി അവസാനിപ്പിച്ചത്. കലാഭവൻ മണിയുമായുള്ള കെ.എസ് പ്രസാദിന്റെ സൗഹൃദം ആരംഭിച്ചത് കലാഭവനിൽ വെച്ചാണ്.

മണിയെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ വരുന്നത് കാക്കി ഷർട്ടിട്ട് കലാഭവനിൽ ഇന്റർവ്യുവിന് എത്തിയ രംഗമാണ്. പിന്നീട് പുള്ളിയെ സെലക്ട് ചെയ്തു. രണ്ട് പ്രോഗ്രാം ചെയ്തശേഷം പുള്ളിയുടെ പേരിൽ വീഡിയോ കാസറ്റ് എടുത്തു. പിന്നീട് വീണ്ടും ഒരു കാസറ്റ് പുറത്തിറങ്ങിയപ്പോഴാണ് കലാഭവൻ മണിയെന്ന് ഞാൻ ചേർത്തത്. പിന്നെ മണിയുടെ അവസാന ദിവസം ഞാൻ പോയി കണ്ടിരുന്നു. പോസ്റ്റ്മാർട്ടം ചെയ്യുന്ന സ്ഥലത്താണ് ഞാൻ ചെന്നത്.
മുറിയുടെ പരിസരത്ത് ജനലക്ഷങ്ങൾ തടിച്ച് കൂടി നിൽക്കുകയാണ്. അതിനിടയിലൂടെ ആരോ ഒരാൾ വഴി ഞാൻ അകത്ത് ചെന്ന് കണ്ടു. മണിയെ ഒരു മുറിയിൽ കിടത്തിയിരിക്കുകയാണ്. ആരോ ഒരാൾ എന്നോട് ചോദിച്ചു ആ കാലുകൾ പൊക്കി തരാമോ കൂട്ടികെട്ടാനെന്ന്. അങ്ങനെ ഞാൻ അതിന് സഹായിച്ചു. ശേഷം മണിയുടെ കയ്യിലൊന്ന് തൊട്ടു.
മണിയെ ആദ്യമായി ഞാൻ കണ്ടപ്പോഴും ഞങ്ങൾ ഒരുമിച്ച് ഒരു മുറിയിൽ കുറേനേരമുണ്ടായിരുന്നു. അവസാന ദിവസവും ഞങ്ങൾ രണ്ടുപേരും മാത്രമുള്ള കുറച്ച് സമയമുണ്ടായി. ബാക്കിയുള്ളവരെല്ലാം ജനലക്ഷങ്ങൾക്ക് ഇടയിൽ വെച്ചാണ് മണിയെ കണ്ടത്. അഞ്ച്, പത്ത് മിനിറ്റോളം ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു എന്നാണ് പ്രിയ സുഹൃത്തിനെ കുറിച്ച് കെ.എസ് പ്രസാദ് പറഞ്ഞത്.


Click it and Unblock the Notifications