'വ്യക്തി എന്ന നിലയിൽ സുകന്യയെ ഇഷ്ടമല്ല... അവർ ഒരു നല്ല വ്യക്തിയല്ല പക്ഷെ നല്ല നടിയാണ്, ഫെയിം ഭയപ്പെടുത്തി'
ഒരു കാലത്ത് അത്ഭുതകഥകളുമായി മലയാളിയെ വിസ്മയിപ്പിച്ച ഹൊറർ ത്രില്ലർ പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കടമറ്റത്ത് കത്തനാർ. മലയാളിയെ വിസ്മയിപ്പിച്ച ആദ്യ സൂപ്പർനാച്ചുറൽ ഡ്രാമ സീരിയലായും കടമറ്റത്ത് കത്തനാരെ വിശേഷിപ്പിക്കാം. ടൈറ്റിൽ റോൾ ചെയ്തത് നടൻ പ്രകാശ് പോളായിരുന്നു. ആലപ്പുഴയിലെ നൂറനാട് ജനിച്ച് സിനിമാ സീരിയൽ ലോകത്തേക്ക് പ്രശസ്തനായ പ്രകാശ് അപ്രതീക്ഷിതമായാണ് കത്തനാരുടെ റോളിലേക്ക് എത്തിയത്.
കത്തനാർക്ക് ഡ്യൂപ്പിടാനാണ് ഞാൻ പോയത്. പിന്നീട് സീരിയൽ അണിയറപ്രവർത്തകർ എന്നെ തന്നെ കത്തനാരായി അഭിനയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു വർഷത്തോളം കടമറ്റത്ത് കത്തനാറിന്റെ ഷൂട്ടുണ്ടായിരുന്നു. നീലിയെപ്പോലൊരാളെ അടക്കി നിർത്താൻ കഴിവുള്ള വ്യക്തി എന്ന നിലയിലാണ് എന്നെ ആളുകൾ കണ്ടിരുന്നത്.

അല്ലാതെ നടൻ എന്ന രീതിയിലല്ല. പലരും ഫോൺ ചെയ്യുമ്പോൾ അച്ചോ എന്നാണ് വിളിക്കാറുള്ളത്. എനിക്ക് പ്രേതങ്ങളിൽ വിശ്വാസമില്ല. എനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ലെന്നാണ് ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പ്രകാശ് പറഞ്ഞത്. നാടകത്തിൽ ഞാൻ അഭിനയിച്ചിട്ടില്ല. പക്ഷെ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം നാടകത്തിന്റെ റിഹേഴ്സൽ കാണാൻ പോയി.
അന്ന് എനിക്ക് മനസിലായി എനിക്ക് നാടകം പറ്റില്ലെന്ന്. അവരുടെ ജീവിതരീതിയും എന്റെ ജീവിതരീതിയും വ്യത്യസ്തമായിരുന്നു. പിന്നെ ഒരുപാട് യാത്രകളും ചെയ്യണം. പക്ഷെ വീട്ടിൽ ഞാനും ഭാര്യയും മാത്രമെയുള്ളു. കല്യാണം കഴിച്ചിട്ട് കുറച്ച് നാളുകൾ പിന്നിട്ടതേ ഉണ്ടായിരുന്നുള്ളു അങ്ങനെ ആ ആഗ്രഹം ഉപേക്ഷിച്ചു പ്രകാശ് പോൾ പറയുന്നു.
സീരിയലിൽ നീലിയായി അഭിനയിച്ച നടി സുകന്യയെ കുറിച്ചും നടൻ സംസാരിച്ചു. വ്യക്തി എന്ന നിലയിൽ സുകന്യയെ ഇഷ്ടമല്ലെന്നും പക്ഷെ സുകന്യ നല്ല നടിയാണെന്നുമാണ് പ്രകാശ് പോൾ പറഞ്ഞത്. നീലിയായി പലരും അഭിനയിച്ചുവെങ്കിലും നടി സുകന്യ നീലയെ അവതരിപ്പിച്ചപ്പോഴാണ് അത് കൃത്യമായും ആ കഥാപാത്രമായത്. നടി എന്ന നിലയിൽ സുകന്യയെ അംഗീകരിക്കാതെ ഇരിക്കാൻ പറ്റില്ല.
അതുപോലെ വ്യക്തി എന്ന നിലയിൽ സുകന്യയെ എനിക്ക് ഇഷ്ടമല്ല. അവർ ഒരു നല്ല വ്യക്തിയല്ല. പക്ഷെ നല്ല നടിയാണ്. എനിക്ക് അങ്ങനെ തോന്നി. അല്ലാതെ പ്രത്യേകം ഒരു കാരണം വെച്ച് പറഞ്ഞതല്ല. വേണമെങ്കിൽ ഞാൻ ഒന്ന് തിരുത്തി പറയാം... സുകന്യയെന്ന വ്യക്തിയേക്കാൾ എനിക്കിഷ്ടം സുകന്യയെന്ന നടിയെയാണ്. അധികം ആരോടും സംസാരിക്കാറില്ല. നടിയെന്ന രീതിയിൽ പെർഫെക്ടുമായിരുന്നു.

എന്നോടൊന്നും സുകന്യ സംസാരിച്ചിട്ടേയുണ്ടാവില്ല. സീനിലുള്ള ഡയലോഗ് അല്ലാതെ മറ്റൊന്നും ഞാനും സുകന്യയോട് സംസാരിച്ചിട്ടില്ല. പ്രൊഫഷണൽ ബന്ധം മാത്രമെ ഞങ്ങൾ തമ്മിലുണ്ടായിട്ടുള്ളുവെന്നും താരം പറയുന്നു. ആരാധകരെ കണ്ട് ഭയന്ന രസകരമായ സംഭവവും പ്രകാശ് വെളിപ്പെടുത്തി. കടമറ്റത്ത് കത്തനാരിലൂടെ എനിക്ക് കിട്ടിയ ഫെയിം ഭയപ്പെടുത്തുന്നതായിരുന്നു.
ഒരു ദിവസം മുരുകൻ കാട്ടാക്കടയെ കാണാൻ അദ്ദേഹം പഠിപ്പിക്കുന്ന സ്കൂളിൽ ഞാൻ ചെന്നു. ഞാൻ അവിടെ എത്തിയപ്പോൾ ലഞ്ച് ബ്രേക്കായിരുന്നു. ഉടനെ കുട്ടികളെല്ലാം കത്തനാർ എന്ന് ആർത്ത് വിളിച്ച് എനിക്ക് അരികിലേക്ക് ഓടിയെത്തി. എന്നെ ആക്രമിക്കാൻ വരുന്നത് പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്. ഉടനെ ഞാൻ പെട്ടന്ന് നടന്ന് ഓഫീസ് റൂമിൽ കയറി സേഫായി നിന്നു.
അലമാരിയുടെ ബാക്കിലാണ് ഒളിച്ച് നിന്നത്. സർവശക്തനായ കത്തനാരെ കാണാൻ കിട്ടിയ ചാൻസ് കുട്ടികളും വിട്ടില്ല. അന്ന് എന്നെ കാണാൻ തിരക്ക് കൂട്ടുന്നതിനിടയിൽ കുറേ പിള്ളേർ വീണു. പിന്നീട് അധ്യാപകർ അവരെ നിയന്ത്രിച്ച് നിർത്തി. അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും പ്രകാശ് പോൾ പറയുന്നു.


Click it and Unblock the Notifications











