പൃഥിരാജും പ്രിയാമണിയും ബോട്ടിൽ; കരയിലെത്തിയപ്പോൾ നാട്ടുകാരുടെ ചീത്തവിളി; കലാ മാസ്റ്റർ പറയുന്നു
തെന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റർ. കലാ മാസ്റ്ററൊരുക്കുന്ന ഗാനരംഗങ്ങൾക്ക് ആരാധകർ ഏറെയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗൽഭരായ നടീനടൻമാർക്കൊപ്പം പ്രവർത്തിക്കാനും കലാ മാസ്റ്റർക്ക് കഴിഞ്ഞു. പല താരങ്ങളുമായും അടുത്ത സൗഹൃദം കലാ മാസ്റ്റർക്കുണ്ട്. നടി മീനയുടെ ജീവിതത്തിലെ പ്രതിസന്ധി നാളുകളിൽ നടിക്കൊപ്പം നിന്ന് ആശ്വാസിപ്പിച്ച കലാ മാസ്റ്ററെ ഏവരും പ്രശംസിച്ചു.
മീനയ്ക്ക് പുറമെ നയൻതാര, തൃഷ, ഖുശ്ബു, രംഭ തുടങ്ങി പുതിയ കാലഘട്ടത്തിലെയും പഴയ കാലത്തെയും നായിക നടിമാരുമായി കലാ മാസ്റ്റർക്ക് അടുത്ത സൗഹൃദമുണ്ട്. മറക്കാനാവാത്ത ഒട്ടനവധി ഓർമ്മകൾ കലാ മാസ്റ്ററുടെ കരിയറിൽ ഉണ്ടായിട്ടുണ്ട്. ഇവയിൽ ചിലത് ആരാധകരുമായി പങ്കുവെക്കുകയാണ് കലാ മാസ്റ്ററിപ്പോൾ. പൃഥിരാജും പ്രിയാമണിയും ഒരുമിച്ചുള്ള ഒരു ഗാനരംഗം ചെയ്യവെയുണ്ടായ സംഭവത്തെക്കുറിച്ച് കലാ മാസ്റ്റർ സംസാരിച്ചു. ഗലാട്ട തമിഴ് ചാനലുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ഉഡുപ്പിയിലായിരുന്നു ഷൂട്ടിംഗ്. ലൊക്കേഷനിലേക്ക് ബോട്ടിൽ കടലിൽ പോകണം. ഷൂട്ട് നാലരയ്ക്കുള്ളിൽ തീർക്കണം, തിരയടിക്കുന്നതിനാൽ വളരെ റിസ്കായിരിക്കുമെന്ന് ബോട്ടിന്റെ ഡ്രെെവർ പറഞ്ഞിരുന്നു. എന്നാൽ മാനേജർ ഇക്കാര്യം എന്നോട് പറഞ്ഞില്ല. പൃഥിരാജിന്റെയും പ്രിയാമണിയുടെയും ഗാന രംഗം അഞ്ച് മണിക്കാണ് ഷൂട്ട് ചെയ്ത് പാക്കപ്പായത്. ബോട്ടിൽ കയറിയപ്പോൾ ബോട്ട് ഓടിക്കുന്നയാൾ കന്നഡത്തിൽ വഴക്ക് പറയുന്നുണ്ട്.
120 പേർ ബോട്ടിലുണ്ട്. ബോട്ട് തിരയിൽ പെട്ട് ഇളകി മറയുന്നു. അപ്പുറത്തുള്ള ആളുകൾ എന്ത് സംഭവിക്കുമെന്ന് കരുതി പേടിച്ച് നോക്കി നിൽക്കുന്നു. ഇന്നത്തോടെ കഥ തീർന്നു എന്ന് കരുതി. എല്ലാവരും നിലവിളിക്കുന്നു. എങ്ങനെയൊക്കെയോ ബോട്ട് നിയന്ത്രിച്ച് കരയിലെത്തിച്ചു. നാട്ടുകാരൊക്കെ ഞങ്ങളെ ചീത്ത പറഞ്ഞു. അത്രയും വലിയ എന്ത് പടമാണ് നിങ്ങളെടുക്കുന്നതെന്ന് രോഷാകുലരായ നാട്ടുകാർ ചോദിച്ചെന്നും കലാ മാസ്റ്റർ ഓർത്തു.

നടി സിമ്രാനെക്കുറിച്ചും കലാ മാസ്റ്റർ സംസാരിച്ചു. സിമ്രാന്റെ ആദ്യ സിനിമയിൽ കൊറിയോഗ്രാഫ് ചെയ്തത് ഞാനാണ്. മലയാള ചിത്രം ഇന്ദ്രപ്രസ്ഥം. മനോഹരമായ ഗാനമായിരുന്നു അത്. ഡൽഹിയിലാണ് ഷൂട്ടിംഗ്. പുതുമുഖമായിട്ടും ആദ്യ ഷോട്ടിൽ സിമ്രാന്റെ സ്റ്റെെൽ കണ്ട് ഞാൻ അത്ഭുതപ്പെട്ടെന്നും കലാ മാസ്റ്റർ ഓർത്തു. ഇന്ദ്രപ്രസ്ഥത്തത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ മറ്റൊരു അനുഭവവും കലാ മാസ്റ്റർ പങ്കുവെച്ചു.
മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ബസിലാണ് പോവുകയെന്ന് കരുതി സിമ്രാൻ മേക്കപ്പ് മാറ്റി. ചെറിയ കുട്ടിയാണ്. ഒന്നും അറിയില്ല. ലൊക്കേഷനിലെത്തി മൂന്ന് ബിജിഎമ്മിന്റെ ഷോട്ടുകൾ എടുക്കണം. അഞ്ച് മണിക്കാണ് എത്തിയത്. ആറ് മണിക്ക് ഷൂട്ട് തീർക്കണം. ഷൂട്ട് ചെയ്യാൻ നോക്കുമ്പോൾ സിമ്രാന് മേക്കപ്പില്ല. ഡയറക്ടർ ടെൻഷനായി. ഒരു മണിക്കൂറിനുള്ളിൽ മേക്കപ്പിട്ട് മൂന്ന് ഷോട്ടുകളും വളരെ പെട്ടെന്ന് എടുത്തെന്നും കലാ മാസ്റ്റർ വ്യക്തമാക്കി.
ചന്ദ്രമുഖി 2 വാണ് കാലാ മാസ്റ്റർ ഡാൻസ് കൊറിയോഗ്രഫി ചെയ്ത പുതിയ സിനിമ. കങ്കണ റണൗത്ത് നായികയായ ചിത്രം സംവിധാനം ചെയ്തത് പി വാസുവാണ്. സിനിമയുടെ ഒന്നാം ഭാഗത്തിനും കൊറിയോഗ്രഫി ചെയ്തത് കലാ മാസ്റ്ററാണ്. തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും അന്ന് ഇവർക്ക് ലഭിച്ചു. ചന്ദ്രമുഖിയിലെ രണ്ട് ഭാഗങ്ങളിലും നായികയായത് ക്ലാസിക്കൽ ഡാൻസ് അറിയാത്തവരാണ്. ആദ്യ ഭാഗത്തിൽ ജ്യോതികയെക്കൊണ്ട് മികച്ച രീതിയിൽ കലാ മാസ്റ്റർ ഡാൻസ് ചെയ്യിച്ചു. രണ്ടാം ഭാഗത്തിൽ കങ്കണയുടെ ഡാൻസിനെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്.


Click it and Unblock the Notifications