'ഫിലിപ്സിലെ ഡബ്ബിങ് കേട്ടിട്ട് ഇന്നസന്റ് ചേട്ടന്റെ വീട്ടുകാർ വിളിച്ചു, അദ്ദേഹത്തിന്റെ ആത്മാവ് ഒപ്പമുള്ളതുപോലെ'
അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഫീൽഗുഡ് ജോണറിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് മുകേഷും നോബിൾ തോമസും പ്രധാന വേഷങ്ങൾ ചെയ്ത ഫിലിപ്സ്. മുകേഷ് എന്ന നടനെ പരമാവധി ഉപയോഗിച്ച സിനിമയാണ് ഫിലിപ്സ് എന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം പറഞ്ഞത്. അദ്ദേഹത്തിന്റെ ഓൺസ്‌ക്രീൻ തമാശകളും ഇമോഷൻസും തുടങ്ങി അഭിനയമുഹൂർത്തങ്ങൾ നന്നായിത്തന്നെ സ്ക്രീനിലേക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
അതുപോലെ നമ്മെ വിട്ടുപിരിഞ്ഞ ഇന്നസെന്റ് എന്ന മഹാപ്രതിഭയ്ക്കുള്ള ട്രിബ്യൂട്ട് കൂടിയാണ് ഫിലിപ്സ്. മരിക്കുന്നതിന് മുമ്പ് അദ്ദേഹം അവസാനമായി അഭിനയിച്ച മുഴുനീള ചിത്രം എന്ന നിലയിൽ നല്ലൊരു വേഷമാണ് ഫിലിപ്സിലെ ഇന്നസെന്റിന്റെ മണി അങ്കിൾ. ഇന്നസെന്റ് അവസാനമായി അഭിനയിച്ച സിനിമയായിരുന്നു ഫിലിപ്സ്. സിനിമ കുറച്ച് ദിവസം മുമ്പാണ് ഒടിടിയിൽ റിലീസ് ചെയ്തത്.

അതിനുശേഷം ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിക്കുന്നത് ഇന്നസെന്റ് തന്നെയാണോ സിനിമയ്ക്ക് ഡബ്ബ് ചെയ്തിരിക്കുന്നതെന്നാണ്. എന്നാൽ അദ്ദേഹം അല്ല സിനിമയ്ക്ക് ഡബ്ബ് ചെയ്തത്. ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് അഭിനയിച്ച ചിത്രത്തിന് ഡബ്ബ് ചെയ്യാൻ അവസാനനിമിഷങ്ങളിൽ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മിമിക്രി താരമായ കലാഭവൻ ജോഷിയാണ് ഇന്നസെന്റിന് വേണ്ടി ഡബ്ബ് ചെയ്തത്.
തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണ് കലാഭവൻ ജോഷി ഇന്നസെന്റിന് വേണ്ടി മനോഹരമായി ഡബ്ബ് ചെയ്തിരിക്കുന്നത്. ദേ മാവേലി കൊമ്പത്ത്, ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്നീ ഓഡിയോ കാസറ്റിൽ ദിലീപിന് ശേഷം ഇന്നസന്റിന്റെ ശബ്ദം അവതരിപ്പിച്ചത് കലാഭവൻ ജോഷിയായിരുന്നു. ഇന്നസെൻറ്റിന്റെ ശബ്ദം അവതരിപ്പിച്ചതിന് ജോഷിയെ തേടി നിരവധി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മഹാനടന് ശബ്ദം കൊടുക്കാൻ ഭാഗ്യം ലഭിച്ചപ്പോഴുള്ള അനുഭവം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് കലാഭവൻ ജോഷി. ഫിലിപ്സ് ഡബ്ബിങ് സമയത്ത് ഇന്നസെന്റിന്റെ ആത്മാവ് ഒപ്പമുള്ളതുപോലെ തോന്നിയെന്നാണ് കലാഭവൻ ജോഷി പറയുന്നത്. ഫിലിപ്സിലെ ഡബ്ബിങ് കേട്ടിട്ട് ഇന്നസെന്റിന്റെ വീട്ടുകാർ വിളിച്ചപ്പോഴുള്ള അനുഭവവും ജോഷി പങ്കിട്ടു.
'ഇന്നസെന്റ് ചേട്ടൻ മരിച്ചതിനുശേഷം ഫിലിപ്സ് എന്ന സിനിമയിൽ മണിയാശാൻ എന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വേണ്ടി ശബ്ദം കൊടുത്തു. ഞാൻ അത് ചെയുമ്പോൾ ഇന്നസെന്റ് ചേട്ടന്റെ ആത്മാവ് എന്നോടൊപ്പം ഉള്ളതുപോലെ തോന്നി. ഒരുപാട് നിരൂപകർ അതിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. അതിന് ദൈവത്തോട് നന്ദി പറയുന്നു. ഇന്നസെന്റ് ചേട്ടന്റെ വീട്ടുകാർ എന്നെ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു.'

'അത് എനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്‌കാരമായി ഞാൻ കരുതുന്നു. ഫിലിപ്സ് എന്ന സിനിമയിൽ പല വികാരങ്ങളിൽ ശബ്ദം കൊടുക്കണമായിരുന്നു. പടം കണ്ടിട്ട് ഇന്നസെന്റ് ചേട്ടന്റെ മകൻ ചോദിച്ചത് അതിൽ എവിടെയെങ്കിലും അപ്പച്ചൻ ശബ്ദം കൊടുത്തിട്ടുണ്ടോ എന്നാണ്. അപ്പോൾ അണിയറപ്രവർത്തകർ പറഞ്ഞു... ഇല്ല അത് ജോഷി തന്നെയാണ് മുഴുവൻ ചെയ്തതെന്ന്. ഇന്നസെന്റ് എന്ന നടൻ ഇല്ലെങ്കിൽ കലാഭവൻ ജോഷി എന്ന ആളില്ല.'
'എനിക്ക് ഇപ്പോൾ കിട്ടിയ ഭാഗ്യങ്ങളുടെയെല്ലാം കാരണം ഇന്നസെന്റ് ചേട്ടനാണ്. എല്ലാം ഒരു നിമിത്തമാണ്. ഇന്നസെന്റ് ചേട്ടൻ ജനിച്ച ദിവസമായ ഫെബ്രുവരി 28ന് തന്നെയാണ് ഞാനും ജനിച്ചത്. അതൊക്കെ പിന്നീട് അറിയുമ്പോഴാണ് ഒരു അത്ഭുതമായി തോന്നുന്നത്. എവിടെയൊക്കെയോ ദൈവം എന്തൊക്കെയോ എഴുതി വെച്ചിട്ടുണ്ട്.'
'1995ലാണ് ഞാൻ ആദ്യമായി മിമിക്രി ചെയ്യുന്നത്. കളമശേരി രഘുവാണ് എന്നെ കണ്ടെത്തിയത്. എന്റമ്മേ, ഡ്യൂപ്പേ, താനിത് എവിടെ പോയി കിടക്കുകയാഡോ ഈ ഡയലോഗാണ് ആദ്യമൊക്കെ പറഞ്ഞിരുന്നത് പിന്നീട് കാലക്രമേണ ശബ്ദത്തിൽ ഓരോ മോഡുലേഷൻ കൊണ്ടുവന്നു. ഒന്ന് രണ്ട് പ്രോഗ്രാമുകൾ വളരെയധികം ഹിറ്റായി.'
'അതൊക്കെ ഇപ്പോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നായർ കഥാപാത്രം ആകുമ്പോൾ അദ്ദേഹം അതിനനുസരിച്ച് ശബ്ദം മാറ്റും. ഓരോ സിനിമയിലും അദ്ദേഹം ഓരോ ശൈലിയാണ് കൊണ്ടുവരുന്നത്. അദ്ദേഹം വെറുമൊരു തമാശക്കാരനല്ല ഒരു ലെജന്റാണ്.'
'അദ്ദേഹത്തിന് വേണ്ടി ഒടുവിൽ പറഞ്ഞ ഒരു ഡയലോഗ് വല്ലാതെ ഉള്ളിൽ തട്ടി കുളിരുണ്ടെങ്കിൽ അല്ലേടാ കൂട്ടിന് കാര്യമുള്ളൂ അദ്ദേഹം മുകേഷിനോട് പറയുന്ന ഡയലോഗ് ആയിരുന്നു അത്. അദ്ദേഹത്തിന്റെ ഒടുവിലത്തെ സിനിമയിൽ ശബ്ദം കൊടുക്കാൻ കഴിഞ്ഞത് ഒരു നിമിത്തമാണ്', കലാഭവൻ ജോഷി പറയുന്നു.


Click it and Unblock the Notifications











