'ചേട്ടന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നത് ഞാനല്ല അതെല്ലാം ചേട്ടത്തിയാണ് ചെയ്യുന്നത്, മകൾക്കൊപ്പമാണ് അവർ'
മലയാളികളുടെ എക്കാലത്തെയും പ്രിയ നടൻ കലാഭവൻ മണി ഓർമ്മയായിട്ട് നാളേയ്ക്ക് എട്ട് വർഷമാകും. ആടിയും പാടിയും മലയാളികളുടെ മനസില്‍ ചേക്കേറിയ കലാഭവൻ മണിയുടെ വേര്‍പാട് ഇന്നും മലയാളികൾക്ക് തീരാനഷ്ടമാണ്. ഇനി അതുപോലൊരു കലാകാരനെ തങ്ങൾക്ക് ലഭിക്കില്ലെന്നും ആ സ്ഥാനത്തേക്ക് മറ്റൊരാൾ എളുപ്പമല്ലെന്നും സിനിമാപ്രേമികൾക്ക് അറിയാമെന്നത് തന്നെയാണ് എട്ട് വർഷത്തോട് അടുക്കുമ്പോഴും മലയാളികളെ ആ വേർപാട് വേദനിപ്പിക്കാൻ കാരണം.
2016 മാർച്ച് ആറിനായിരുന്നു സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടുള്ള മണിയുടെ വിയോഗം. ഇന്നും മലയാള സിനിമയിലെ ഒട്ടുമിക്ക കലാകാരന്മാരും മണി ജീവിനോടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ്. മിമിക്രി വേദികളിൽ നിന്നാണ് മണി മലയാള സിനിമയിലേക്ക് എത്തുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും സഹനടനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തുവെച്ചു. തന്റെ നാടും വീടും നാട്ടുകാരും വിട്ട് മറ്റൊരു സ്വർഗം മണിക്കുണ്ടായിരുന്നില്ല.
ഏതൊരു ആഘോഷത്തിനും ചാലക്കുടിയുടെ ആവേശമായി മുന്നിൽ തന്നെ നിന്നിരുന്ന കലാകാരൻ കൂടിയാണ് മണി. ആയിരങ്ങളാണ് കേരളത്തിന്റെ നാനഭാഗത്ത് നിന്ന് മണിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കലാഭവൻ മണിയുടെ ചാലക്കുടിയിലെ ബലികുടീരം കാണാൻ ഇപ്പോഴും നിരവധിയാളുകൾ എത്താറുണ്ട്. കലാഭവൻ മണിയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്.
പക്ഷെ മണിയുടെ ഭാര്യ നിമ്മിയും ഏക മകൾ ശ്രീലക്ഷ്മിയും താരത്തിന്റെ മരണശേഷം മീഡിയയിൽ നിന്നും അകന്ന് കഴിയുകയാണ്. മകളെ വളർത്തുന്നതിന്റെയും മണിയാഗ്രഹിച്ച രീതിയിലേക്ക് അവളെ വിദ്യാഭ്യാസം നൽകി എത്തിക്കുന്നതിന്റെയും പിന്നാലെയാണത്രെ നിമ്മി. മകൾക്ക് ഒപ്പമാണ് നിമ്മി എന്നാണ് നാട്ടുകാരിൽ ചിലർ അടുത്തിടെ പറഞ്ഞത്.
ആദ്യ ശ്രമത്തിൽ ശ്രീലക്ഷ്മിക്ക് മെഡിസിൻ അഡ്മിഷൻ ശരിയായില്ലെന്നും പിന്നീടുള്ള വർഷമാണ് അഡ്മിഷൻ ശരിയായതെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. മാത്രമല്ല പാലക്കാട് ഒരു കോളേജിലാണ് ശ്രീലക്ഷ്മി പഠിക്കുന്നതെന്നും മകളുടെ ഒപ്പം നിമ്മിയാണ് ഉള്ളതെന്നും അവധിക്കാലങ്ങളിൽ മാത്രമാണ് മണികൂടാരത്തിലേക്ക് ഇരുവരും വരുന്നതെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

അച്ഛൻ മരിച്ചൂവെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. നന്നായി പഠിക്കണം എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് വാങ്ങണം എന്നായിരുന്നു മരിക്കും മുമ്പ് എന്നോട് അച്ഛൻ പറഞ്ഞത്. അച്ഛന് കൊടുത്ത ആ വാക്ക് പാലിക്കണം. ആണ്‍കുട്ടികളെ പോലെ നല്ല ധൈര്യം വേണമെന്നും കാര്യപ്രാപ്തി വേണമെന്നും അച്ഛന്‍ പറയാറുണ്ടായിരുന്നു.
കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താന്‍ കഴിയണം എന്നെല്ലാം പറയുമായിരുന്നുവെന്നുമാണ് ഒരിക്കൽ മണിയെ കുറിച്ച് മകൾ പറഞ്ഞത്. മുമ്പ് പല പൊതുപരിപാടികൾക്കും മണിക്കൊപ്പം ശ്രീലക്ഷ്മിയും പോകാറുണ്ടായിരുന്നു. രണ്ട് കസെറ്റുകളിൽ അച്ഛനൊപ്പം പാടുകയും ചെയ്തു ശ്രീലക്ഷ്മി. കലാഭവന്‍ മണിയുടെ ജീവിതത്തില്‍ തന്നെ വലിയ വഴിത്തിരിവായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ശ്രീലക്ഷ്മി പിറക്കുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മണി മകൾക്ക് നൽകിയത്. മണിയെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും വ്യാജ വാർത്തകൾ വരുമ്പോൾ പ്രതികരിക്കാറുള്ളവരിൽ ഒരാൾ സഹോദരനാണ്.
ഓരോരുത്തരും അവർക്ക് തോന്നുന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ പല വാർത്തകളും പ്രചരിപ്പിക്കുന്നത്. ഞങ്ങൾക്ക് ചേട്ടൻ പോയതിനേക്കാൾ വലിയ നഷ്ടം മറ്റൊന്നുമില്ലെന്നും എന്നാൽ ചേട്ടന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും. ഇപ്പോഴും അതെല്ലാം ചേട്ടത്തിയും മറ്റുമാണ് കൈകാര്യം ചെയ്യുന്നതെന്നും മുമ്പൊരിക്കൽ സഹോദരൻ പറഞ്ഞിരുന്നു.


Click it and Unblock the Notifications