'ഷൂട്ട് കഴിഞ്ഞ് വന്നാൽ മദ്യ സൽക്കാരം; പാട്ടിന്റെ കാര്യത്തിൽ ആ വാശി മണിക്കുണ്ടായിരുന്നു'
സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ സ്പർശിച്ച നടനാണ് കലാഭവൻ മണി. നടൻ എന്നതിലുപരി മലയാളികൾക്ക് കലാഭവൻ മണിയോട് പ്രത്യേക മമതയുണ്ടായിരുന്നു. മണിയുടെ മരണത്തിൽ ആരാധകർ ഒന്നടങ്കം വിഷമിച്ചു. ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചാണ് കലാഭവൻ മണി വിടവാങ്ങിയത്. ചെറുപ്പകാലത്ത് കഷ്ടപ്പാടുകളും വേദനകളും അനുഭവിച്ച മണി താരമായി വളർന്നപ്പോൾ കഴിഞ്ഞ കാലം മറന്നില്ല. നാടൻപാട്ടിന് മുഖ്യധാരയിൽ സ്വീകാര്യത നൽകിയതിൽ മണി വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മിമിക്രി ആർട്ടിസ്റ്റിൽ നിന്നും സിനിമാ താരമായുള്ള മണിയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. കോമഡി വേഷങ്ങൾ ചെയ്ത് വന്ന മണി പിന്നീട് സീരിയസായ വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ സിനിമകളിൽ ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം മണി കാഴ്ചവെച്ചു. തമിഴിലും നടൻ ശ്രദ്ധ നേടി. കൂടുതലും വില്ലൻ വേഷങ്ങളിലാണ് കലാഭവൻ മണിയെ തമിഴ് സിനിമകളിൽ കണ്ടിട്ടുള്ളത്.

2016 ലാണ് കലാഭവൻ മണി മരിക്കുന്നത്. മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങൾ വന്നെങ്കിലും പിന്നീടിത് കെട്ടടങ്ങി. കരൾ രോഗബാധിതനായിരുന്നു മണി. അസുഖം ബാധിച്ച ശേഷവും മദ്യപാനം തുടർന്നതാണ് മരണ കാരണമെന്നാണ് അന്ന് പുറത്ത് വന്ന വിവരം. മദ്യപാനം നിർത്തണമെന്ന് മരണത്തിന് നാല് മാസം മുമ്പ് ഡോക്ടർമാർ നടനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ മരിക്കുന്നത് തൊട്ട് മുമ്പത്തെ ദിവസവും നടൻ സുഹൃത്തുക്കളോടൊപ്പം ബിയർ കഴിച്ചു.
കലാഭവൻ മണിയെക്കുറിച്ച് നിർമാതാവ് സന്തോഷ് ദാമോദരൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മണി നായകനായ വാൽക്കണ്ണാടി എന്ന സിനിമ നിർമ്മിച്ചത് സന്തോഷ് ദാമോദരനാണ്. എന്നും ആഘോഷത്തിന് പ്രാധാന്യം നൽകിയ നടനാണ് മണിയെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഷൂട്ട് കഴിഞ്ഞ് വീട്ടിൽ പോയാൽ ഒരു സംഘം ചേരലുണ്ടായിരുന്നു. പുറത്ത് നിന്നാെക്കെ പലരും വരും. തമിഴ് സിനിമയിൽ നിന്നുള്ള സുഹൃത്തുക്കളെല്ലാമുണ്ടായിരുന്നു. ഇവരെല്ലാം കൂടി ആഘോഷിക്കും. ആഘോഷിപ്പിക്കാൻ ഈ ഒരാളെ ഉള്ളൂ. മറ്റുള്ളവർ വന്ന് പോവുകയാണ്. പ്യാരി എന്ന് പറയുന്ന സ്ഥലത്താണ് ആഘോഷം. ആ വീട്ടിൽ ഞാൻ ഒരു പ്രാവശ്യം പോയിട്ടുണ്ട്'
'വീടൊക്കെ ഇപ്പോൾ പൂട്ടിക്കിടക്കുകയാണെന്നാണ് കേട്ടത്. അടുത്തുള്ള ഉത്സവത്തിന് മണി എന്നെ വിളിച്ചതായിരുന്നു. ആ ഉത്സവം നടത്തുന്നത് മണിയാണ്. അതാണ് പുള്ളിയുടെ ആഘോഷം. അത് കഴിഞ്ഞ് വന്നാൽ മദ്യപാനികളുടെ സദസാണ്. ആ ജീവിതം അങ്ങനെയങ്ങ് പോയി'
മണിയുടെ കൂടെ എപ്പോഴും ആളുകളുണ്ടാവും. സുഹൃത്തുക്കളോടൊപ്പമായിരുന്നു യാത്ര. ഒപ്പം നടക്കുന്നവർ മോശക്കാരായി തോന്നിയിട്ടില്ല. പഴയ സുഹൃത്തുക്കളെയാണ് മണി ഒപ്പം കൂട്ടിയത്. അതിൽ തെറ്റില്ലെന്നും സന്തോഷ് ദാമോദരൻ പറഞ്ഞു. വാൽക്കണ്ണാടിയിൽ അവസാനം നൽകാനുള്ള പ്രതിഫലം പോലും മണി വാങ്ങിയിരുന്നില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
എന്റെ റൂമിൽ വന്ന് യാത്ര പറഞ്ഞ് ഓടുകയായിരുന്നു പുള്ളി. ചെക്ക് കൊടുത്തിട്ട് പോലും വാങ്ങിയില്ല. അക്കാലത്ത് പാട്ട് പാടുന്നതിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് മണിയാണ്. പുള്ളിക്കതൊരു വാശിയായിരുന്നു. മലയാളത്തിൽ അന്ന് പാടിക്കൊണ്ടിരുന്ന വലിയ പാട്ടുകാരേക്കാൾ ഒരു രൂപയെങ്കിലും കൂടുതൽ വാങ്ങും. പക്ഷെ തന്റെ കൈയിൽ നിന്ന് പാട്ട് പാടിയതിനും പൈസ വാങ്ങിയില്ലെന്ന് സന്തോഷ് ദാമോദരൻ ഓർത്തു. 2002 ലാണ് വാൽക്കണ്ണാടി എന്ന സിനിമ റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications