മണി കരുമാടിക്കുട്ടന്റെ സെറ്റിൽ വന്നപ്പോൾ കാണുന്നത്; അന്ന് സംവിധായകനുമായി തെറ്റി; വെളിപ്പെടുത്തൽ
കലാഭവൻ മണിക്ക് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ സിനിമകളിൽ അവിസ്മരണീയ പ്രകടനമാണ് കലാഭവൻ മണി കാഴ്ച വെച്ചത്. മണിയെ നായക നിരയിലേക്ക് ഉയർത്തുന്നതിൽ ഈ വിനയൻ ചിത്രങ്ങൾ സുപ്രധാന പങ്കുവഹിച്ചു. കലാഭവൻ മണിയുടെ എട്ടാം ചരമ വാർഷിക ദിനമായിരുന്ന കഴിഞ്ഞ ദിവസം വിനയൻ കലാഭവൻ മണിയെക്കുറിച്ച് പങ്കുവെച്ച് കുറിപ്പ് ചർച്ചയായി.
മണിക്ക് സിനിമാ രംഗത്ത് അവഗണനകൾ നേരിടേണ്ടി വന്നെന്നും പുരസ്കാരങ്ങൾ ലഭിച്ചില്ലെന്നും ഇദ്ദേഹം തുറന്നെഴുതി. മണിക്ക് സ്മാരകം തീർക്കുമെന്ന് സർക്കാർ പറഞ്ഞിട്ട് എട്ടു വർഷം കഴിയുന്നു.. ബഡ്ജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തിയിട്ടു പോലും അതു നടന്നില്ലെന്നും വിനയൻ വിമർശിച്ചു. ഇപ്പോഴിതാ വിനയന്റെ ആരോപണങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

വിനയന്റെ പേരെടുത്ത് പറയാതെയാണ് ശാന്തിവിള ദിനേശ് ഇദ്ദേഹത്തിനെതിരെ സംസാരിക്കുന്നത്. വിനയൻ പറയുന്നത് പോലെയുള്ള ആത്മാർത്ഥത മണിയോട് ഇദ്ദേഹത്തിനില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഒരു ഘട്ടത്തിൽ കലാഭവൻ മണി വിനയനിൽ നിന്നും അകലം കാണിച്ചിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഇവർക്കിടയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു.
വിഎം വിനുവിന്റെ ആകാശത്തിലെ പറവകൾ എന്ന സിനിമ. ആ സിനിമയുടെ ക്ലെെമാക്സിൽ കലാഭവൻ മണിയുടെ കഥാപാത്രം പേവിഷ ബാധയേറ്റ് പിടച്ച് മരിക്കുന്നുണ്ട്. മനോഹരമായി അഭിനയിച്ചു. അറപ്പ് തോന്നും കണ്ടാൽ. പേവിഷ ബാധയേറ്റ നായകന്റെ അന്ത്യമാണ് ക്ലൈമാക്സ്. കരുമാടിക്കുട്ടൻ എന്ന സിനിമയുടെ സെറ്റിൽ ആകാശത്തിലെ പറവകളിൽ പേവിഷ ബാധയേറ്റത് അഭിനയിച്ചത് മണി സംവിധായകന് അഭിനയിച്ച് കാണിച്ച് കൊടുത്തു.

രണ്ടോ മൂന്നോ നാലോ ദിവസം കഴിഞ്ഞ് കലാഭവൻ മണി കരുമാടിക്കുട്ടന്റെ സെറ്റിൽ വന്നപ്പോൾ കാണുന്ന കാഴ്ച പേവിഷ ബാധയേറ്റ് രാജൻ പി ദേവ് മരിക്കുന്ന രംഗം ചിത്രീകരിക്കുന്നതാണ്. അവിടെ വെച്ച് മണിയും ഈ സംവിധായകനും തമ്മിൽ തെറ്റി. ഇക്കാര്യങ്ങൾ ആരും തുറന്ന് പറയില്ല. പേടിയില്ലാത്ത് കൊണ്ടാണ് താനിത് പറയുന്നതെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.
മണിയോട് ഒരമ്മ പെറ്റ സ്നേഹമുണ്ടെങ്കിൽ ചാലക്കുടി ചങ്ങാതി എന്ന സിനിമയെടുത്തപ്പോൾ സംവിധായകൻ നായകനാക്കേണ്ടിയിരുന്ന് കലാഭവൻ മണിയുടെ സഹോദരനെ അല്ലേയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ രണ്ടാം ഭാഗമെടുക്കാൻ ഈ സംവിധായകൻ ശ്രമിച്ചതാണ്. എന്നാൽ പറയാനുള്ളതെല്ലാം ഒന്നാം ഭാഗത്തിൽ പറഞ്ഞതിനാൽ സിനിമയുടെ തുടർച്ച വേണ്ടെന്ന് മണി കർശനമായി പറഞ്ഞത് കൊണ്ടാണ് നടക്കാതിരുന്നത്.
ഇദ്ദേഹവുമായുള്ള സഹവാസം വേണ്ടെന്ന് മനസ് കൊണ്ട് മണി തീരുമാനിച്ചിരുന്നെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. കലാഭവൻ മണി അകാലത്തിൽ മരിക്കാൻകാരണം മദ്യപാനമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ജാതീയമായ വേർതിരിവ് മണിയോട് സിനിമാ ലോകം കാണിച്ചിട്ടില്ലെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications