പൊലീസും മണിയും തമ്മിലുണ്ടായ പ്രശ്നം; സുഹൃത്തുക്കൾ പറഞ്ഞതെല്ലാം മണി വിശ്വസിച്ചു; ഒടുവിൽ സംഭവിച്ചത്
മറക്കാനാകാത്ത കലാകരനായിരുന്ന കലാഭവൻ മണിയുടെ മരണം കേരളക്കരയെ ഒന്നാകെ വിഷമിപ്പിച്ചതാണ്. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും കലാഭവൻ മണിയെ മറക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. സുഹൃത്തുക്കളായിരുന്നു മണിയുടെ എല്ലാം. സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ച നടന് ജീവിതത്തിൽ പലപ്പോഴും താളപ്പിഴവുകൾ സംഭവിച്ചിട്ടുണ്ട്. മദ്യപാനം വലിയ തോതിൽ മണിയെ ബാധിച്ചു. മണിയുടെ ആരോഗ്യം തകർത്തതും ജീവൻ അപകടത്തിലായതും കടുത്ത മദ്യപാനം കാരണമാണ്.
സുഹൃദ് ബന്ധങ്ങൾക്ക് വലിയ വില കൊടുത്ത മണി പലപ്പോഴും ഇവരെ അന്ധമായി വിശ്വസിച്ചിട്ടുമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് റിട്ട. എസ്പി ആർകെ ജയരാജൻ. മണിയുടെ ജന്മദേശമായ ചാലക്കുടിയിൽ പൊലീസ് ഓഫീസറായി പ്രവർത്തിച്ചപ്പോഴാണ് നടനുമായി ഇദ്ദേഹം സൗഹൃദത്തിലായത്. മണി ആദ്യമായി തന്നെ കാണാൻ വന്നതിനെക്കുറിച്ച് ആർകെ ജയരാജൻ സംസാരിച്ചു. സഫാരി ടിവിയോടാണ് പ്രതികരണം.

രാവിലെ തന്നെ ഒരു കോളിംഗ് ബെൽ. ആരാണെന്ന് നോക്കിയപ്പോൾ സാക്ഷാൽ കലാഭവൻ മണി. മണിയെ സ്വീകരിച്ചിരുത്തി. കുറേ വിശേഷങ്ങളൊക്കെ ചോദിച്ചു. മണി പണി കഴിപ്പിച്ച് താമസിക്കാൻ പറ്റാതെ പോയ മണിക്കൂടാരം എന്ന വീടും പിന്നീട് പണിത ഭാര്യ വീടുമെല്ലാം കഴിഞ്ഞാണ് ഞാൻ വാടക വീട്ടിലേക്ക് പോകുന്നത്. പെട്ടെന്ന് മണി സംസാരം നിർത്തി. ഇമോഷണലാകാൻ തുടങ്ങി. വിതുമ്പാനും കരയാനും തുടങ്ങി. പെട്ടെന്ന് ഇതെന്താണ് കാര്യം എന്ന് ചോദിച്ചു. .
സാറെ, ഞാനൊരു കാര്യം ചോദിച്ചോട്ടെ, ഞാനൊരു കലാകാരൻ അല്ലേ സർ, എന്നെ എന്തിനാണ് പൊലീസുകാർ വേട്ടയാടുന്നതെന്ന് ചോദിച്ചു. സാറിപ്പോൾ പുതുതായി ജോയിൻ ചെയ്തതല്ലേ വളരെ അടുത്ത ദിവസം വരെ പൊലീസ് എന്റെ വീടിന്റെയവിടെ വന്ന് പരിസരത്തൊക്കെ മണിയുണ്ടോടാ ഇവിടെ എന്ന് ചോദിക്കുന്നു. ഞാനെന്ത് തെറ്റാണ് ചെയ്തത്, ഞാനൊരു ക്രിമിനലാണോ എന്ന് മണി ചോദിച്ചു. കാര്യം എന്തെന്നാൽ ഒരു മാസം മുമ്പ് മണിയുടെ ഒരു സിനിമ റിലീസായപ്പോൾ ഫാൻസ് തിയറ്ററിൽ വന്ന് ഡാൻസ് ചെയ്യാനും കൈയടിക്കാനും തുടങ്ങി.

ഒരു പരിധി കഴിഞ്ഞപ്പോൾ ഇവർ കെട്ടിപ്പിണഞ്ഞ് സിനിമ കാണാൻ വന്നവരുടെ ഇടയിലേക്ക് വീണു. കൂട്ടത്തിൽ ഗർഭിണിയായ സ്ത്രീയുണ്ട്. അവിടെ ആകെ പ്രശ്നമായി. അന്ന് ഞാനവിടെ ചാർജ് എടുത്തിട്ടില്ല. പൊലീസുകാർ വന്ന് ഫാൻസെന്ന് പറയുന്ന മണിയുടെ ആളുകളെ മുഴുവനും ജീപ്പിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ കൊണ്ട് വന്നു. മണി അന്നവിടെ ഉണ്ടായിരുന്നില്ല. മണി രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ സുഹൃത്തുക്കൾ കുറേപ്പേർ കാത്ത് നിൽക്കുന്നുണ്ട്.
മണിയുടെ ശക്തിയും ദൗർബല്യവും സുഹൃത്തുക്കളായിരുന്നു. അവർ വന്ന് ഡാൻസ് ചെയ്ത ഞങ്ങളുടെ ആളുകളെ മണിയേട്ടനോടുള്ള ദേഷ്യം കൊണ്ട് ഒരു കാര്യവുമില്ലാതെ പൊലീസ് പിടിച്ച് ലോക്കപ്പിലിട്ടു, മണിയേട്ടനൊന്നും ഇവിടെയൊരു വിലയുമില്ലേ എന്ന് ചോദിച്ചു. കേട്ട പാതി കേൾക്കാത്ത പാതി മണി നേരെ പൊലീസ് സ്റ്റേഷനിൽ വന്ന് സംസാരിച്ചു.
എന്നോടുള്ള ദേഷ്യം തീർക്കാൻ എന്റെ സുഹൃത്തുക്കളെ പിടിച്ച് ലോക്കപ്പിൽ ഇടുന്നത് ശരിയാണോ എന്നൊക്കെ ചോദിച്ച് തൊപ്പി തെറിപ്പിക്കും എന്നൊക്കെ പറഞ്ഞു. വികാരം കൊണ്ട് അങ്ങനെ പറഞ്ഞ് മണി പോയി. പിറ്റേ ദിവസം രാവിലെ എസ്ഐ വന്നപ്പോൾ ഇന്നലത്തെ സംഭവങ്ങൾ പറഞ്ഞു. എസ്ഐക്ക് ദേഷ്യം വന്നു. അതുവരെ പുറത്തിരുത്തിയ മണിയുടെ ആളുകളെ ലോക്കപ്പിലിട്ടു. അവരുടെ പേരിൽ കേസും ചാർജ് ചെയ്തു.
ഇതാണ് അന്നുണ്ടായ സംഭവം. പെട്രോളിംഗിന് പോകുമ്പോൾ പൊലീസ് മണി വരാറുണ്ടോ എന്നൊക്കെ ചോദിക്കും. ഇത് ട്വിസ്റ്റ് ചെയ്ത് മണിയെ അന്വേഷിച്ച് പത്ത് പ്രാവശ്യം വീട്ടിൽ വന്ന് എന്നാക്കും. എന്നാൽ മണിയുടെ പേരിൽ യഥാർത്ഥത്തിൽ കേസ് എടുത്തിരുന്നില്ലെന്നും ആർകെ ജയരാജൻ വ്യക്തമാക്കി. ഇക്കാര്യം മണിയോട് താൻ പറഞ്ഞിരുന്നെന്നും ആർകെ ജയരാജൻ ഓർത്തു.


Click it and Unblock the Notifications