'മണി ബാധ്യത വരുത്താറില്ല, പിശുക്കില്ലാതെ സഹായിക്കും, മരണശേഷമാണ് കഴിവുകൾ തിരിച്ചറിഞ്ഞത്'; സംവിധായകൻ!
മണിയുടെ വേർപാട് സ്വന്തം കുടുംബത്തിലെ ഒരു അംഗത്തിന്റെ വിയോഗം എന്നതുപോലെയായിരുന്നു കേരളക്കരയ്ക്ക്. അതുകൊണ്ട് തന്നെയാണ് അവസാനമായി മണിയെ ഒരു നോക്ക് കാണാൻ നൂറുകണക്കിന് ആളുകൾ ചാലക്കുടിയിലേക്ക് ഒഴുകിയെത്തിയത്.
പ്രിയതാരം ഓർമയായിട്ട് ഏഴ് വർഷം പിന്നിടുമ്പോൾ ഇത്രവേഗം മരണത്തിലേക്ക് പോകേണ്ട ആളായിരുന്നില്ല മണിയെന്നാണ് ആരാധകരും സിനിമാപ്രർത്തകരും ഓരേ സമയം പറയുന്നത്. നടനായും ഗായകനായും തിളങ്ങി ഓരോ പ്രേക്ഷകരിലും ഇടം നേടിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായിട്ടാണ് ജനങ്ങൾക്കിടയിൽ ജീവിച്ചത്.
മണിയുടെ അസാന്നിധ്യത്തിലും അദേഹത്തിന്റെ ഓർമ്മകൾ ഇന്നും ചാലക്കുടിയിൽ നിറഞ്ഞ് നിൽക്കുന്നു. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്. ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കിൽ പിന്നീട് നായകനായും വില്ലനായും കലാഭവൻ മണി ബിഗ് സ്ക്രീനിൽ തകർത്തു.

കൊച്ചിൻ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ സിനിമയിലെത്തിയ മണി മലയാളത്തിലെയും ഇതര ഭാഷകളിലെയും സൂപ്പർ താരങ്ങൾക്കൊപ്പം തകർത്തഭിനയിച്ച് ഒന്നാന്തരം നടനായി മാറി. സിനിമയ്ക്ക് പുറമെ സ്റ്റേജിൽ പാട്ടുപാടി ആൾക്കൂട്ടത്തിനൊപ്പം തന്നെ മണി നിന്നു. അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറും സല്ലാപത്തിലെ കഥാപാത്രവും മണിയെ ശ്രദ്ധേയനാക്കി മാറ്റി.
അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവായിരുന്നു. ചുരുക്കത്തിൽ സിനിമയിൽ ഓൾ റൗണ്ടറായിരുന്നു കലാഭവൻ മണി. മണിയുടെ മരണശേഷമാണ് അദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞതെന്ന് പറയുകയാണ് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട്.
ദോസ്ത് അടക്കമുള്ള സിനിമകളിൽ ശ്രീകണ്ഠൻ വെഞ്ഞാറമൂടും കലാഭവൻ മണിയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളതിനാൽ ഇരുവർക്കും ഇടയിൽ നല്ലൊരു സൗഹൃദം മരണം വരെ ഉണ്ടായിരുന്നു. 'പ്രൊഡ്യൂസറുടെ കയ്യിൽ നിന്നും അധികം പൈസ ചിലവാക്കിപ്പിക്കാൻ മണി ശ്രമിക്കാറില്ല. എല്ലാ കാര്യങ്ങളും മണി തന്നെയാണ് നോക്കുന്നത്.'
'നിർമാതാവിനോ സംവിധായകനോ മണി ബാധ്യത വരുത്താറില്ല. മണി യഥാർത്ഥത്തിൽ നല്ലൊരു ആർട്ടിസ്റ്റാണ്. എന്റെ അഭിപ്രായത്തിൽ മണിയെ നമ്മൾ തിരിച്ചറിഞ്ഞത് താരത്തിന്റെ മരണത്തിന് ശേഷമാണെന്ന് പറയേണ്ടി വരും. എനിക്ക് മണിയുമായി പേഴ്സണൽ അടുപ്പമുണ്ട്. ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്.'

'ദോസ്ത് അടക്കമുള്ള സിനിമകളിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. എന്നെ ശ്രീകണ്ഠൻ ചേട്ടാ എന്നാണ് മണി വിളിച്ചിരുന്നത്. മണി ഇത്രത്തോളം കഴിവുള്ള ഒരാളാണെന്ന് ഞാൻ പോലും തിരിച്ചറിഞ്ഞത് മരിച്ചതിന് ശേഷമാണ്. എന്റെ മുന്നിൽ മണി വരുന്നത് ആർട്ടിസ്റ്റായിട്ടാണ്. പ്രേക്ഷകർക്ക് മുമ്പിൽ പാട്ടുകാരനായിട്ടാണ് വരുന്നത്.'
'ചില ഇടങ്ങളിൽ ഫൈറ്ററും. മറ്റ് സ്ഥലങ്ങളിൽ പെർഫോമറായിട്ടുമാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതെല്ലാം നമ്മൾ ഒരുമിച്ച് കണ്ടത് ടിവിയിലാണ്. അതുപോലെ തന്നെ മണി സാമ്പത്തിക സഹായങ്ങൾ ഒരു പിശുക്കുമില്ലാതെയാണ് ചെയ്യുന്നതെന്നും', ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറയുന്നു.
മണി ഇല്ലാത്ത ചാലക്കുടി കാണാനും അദ്ദേഹത്തിന്റെ സ്മാരകത്തിൽ കുറച്ച് സമയം ചിലവഴിക്കാനും നിരവധി പേരാണ് ഇപ്പോഴും എത്തുന്നത്. മണി ഇലാതെ ഏഴ് വർഷങ്ങൾ കടന്നുപോയി എന്നത് ഓർക്കാൻ കഴിയുന്നില്ലെന്നാണ് താരത്തിന്റെ അടുത്ത ചങ്ങാതി നടൻ ദിലീപ് അടക്കം പറയാറുള്ളത്. ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും സജീവമായി നിൽക്കുമ്പോഴാണ് മണി 2016 മാർച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി അന്തരിച്ചത്.
മരിയ്ക്കുമ്പോൾ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രായം. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കെ ആയിരുന്നു അന്ത്യം. പലരും മരണ വാർത്ത ആദ്യം വിശ്വസിക്കാൻ കൂട്ടാക്കിയിരുന്നില്ല. മണി ഇന്നും തങ്ങൾക്കിടയിൽ ജീവിക്കുന്നുവെന്നാണ് ചാലക്കുടിക്കാരും സിനിമാപ്രേമികളും പറയാറുള്ളത്.


Click it and Unblock the Notifications