തിരിച്ച് വീടെത്തുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല, അത്രയേ ഉള്ളൂ...; വിങ്ങലായി കലാഭവൻ നവാസിന്റെ വാക്കുകൾ
നടൻ കലാഭവൻ നവാസിന്റെ മരണ വാർത്ത ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. 51 വയസായിരുന്നു. അഭിനയിച്ച് കൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്ന നവാസ്. മുറിയിൽ മരിച്ച് കിടക്കുന്നത് ആദ്യം കണ്ടത് റൂം ബോയ് ആണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. മിമിക്രി കലാരംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്ത് കലാഭവൻ നവാസിനുണ്ട്. ഈയടുത്ത് മരണം പ്രവചനാതീതമാണെന്ന് കലാഭവൻ നവാസ് പറഞ്ഞിരുന്നു.
ഞാൻ ഈ നിമിഷത്തെ വിശ്വസിക്കുന്ന ആളാണ്. ഇപ്പോൾ നമ്മൾ തമ്മിൽ സംസാരിക്കുന്നുണ്ട്. ഞാൻ തിരിച്ച് വീടെത്തുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. ഇന്ന് കാണാം എന്ന് ഇന്നലെ പറഞ്ഞു, പക്ഷെ ഇന്ന് കാണാൻ പറ്റുമെന്ന് യാതൊരു ഗ്യാരണ്ടിയുമില്ല. അത്രയേ ഉള്ളൂ നമ്മൾ. ആ നമ്മൾ എടുക്കുന്ന തീരുമാനങ്ങളും കാര്യങ്ങളും എന്തുമാത്രം പ്രാവർത്തികമാക്കാൻ പറ്റും എന്നതൊക്കെ നമ്മുടെ ദീർഘ വീക്ഷണമാണെന്ന് കലാഭവൻ നവാസ് അന്ന് പറഞ്ഞു.

സ്വയം പര്യാപ്തരാകണമെന്നും സ്വന്തം ജീവിതത്തിനുള്ള പണം കണ്ടെത്തണമെന്നും കലാഭവൻ നവാസിന്റെ പിതാവ് നടൻ അബൂബക്കർ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് വിശദീകരിക്കവെയായിരുന്നു പരാമർശം. നമ്മുടെ ജീവിതത്തിലെ അനുഭവങ്ങൾ കൊണ്ടും അത്രയും അനുഭവിച്ച കഷ്ടപ്പാടുകൾ കൊണ്ടും പറയുന്ന കാര്യങ്ങളായിരിക്കാം. ഞാനും നിയാസുമെല്ലാം ( സഹോദരൻ) വന്ന വഴികൾ വളരെ അപകടം പിടിച്ചതാണ്. അവസ്ഥ വളരെ മോശമായിരുന്നു. ആ അനുഭവങ്ങളാണ് നമ്മളെക്കൊണ്ട് പലപ്പോഴും പലതും പറയിപ്പിക്കുന്നത്. കുടുംബത്തിനപ്പുറത്തൊന്നുമില്ല. പ്രകൃതി നിയമമാണ്. വിവാഹ പ്രായം എത്തിയാൽ നമ്മൾ വഴി തെറ്റാതിരിക്കാനും സ്വസ്ഥ ജീവിതത്തിനുമാണ് കുടുംബമെന്ന സങ്കൽപ്പമുണ്ടാക്കിയെന്നും കലാഭവൻ നവാസ് അന്ന് പറഞ്ഞു.
ഈ നിമിഷം ഞാനെന്റെ വീട്ടിൽ എത്തുമെന്ന് ഉറപ്പില്ലാത്ത നിസഹയാരാണ് മനുഷ്യർ. നമ്മൾ ഒരു പവറിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നേരം വെളുത്താൽ നേരം വെളുത്തെന്ന് പറയാം. ബാക്കി ഒന്നും നമ്മുടെ കൺട്രോളിൽ അല്ല. ഇനി ഒരിക്കലും രക്ഷപ്പെടില്ലെന്ന് കരുതിയ അവസ്ഥയിൽ നിന്നും എനിക്കൊന്നും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഈശ്വരൻ എത്തിച്ചിട്ടുണ്ട്. നമ്മൾ വന്ന വഴികളും അനുഭവിച്ച കാര്യങ്ങളുമൊക്കെ മക്കളെ പഠിപ്പിക്കണം. തിരിച്ചറവുണ്ടാക്കണം. നാളെ അവർക്ക് അത് പോലെ എന്തെങ്കിലും സംഭവിക്കുമ്പോൾ പിടിച്ച് നിൽക്കാൻ പറ്റണമെന്നും കലാഭവൻ നവാസ് പറഞ്ഞു.

1995 ൽ പുറത്തിറങ്ങിയ ചെെെതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. മിമിക്സ് ആക്ഷൻ 500 എന്ന സിനിമയും ആ വർഷം എത്തി. ഹിറ്റ്ലർ, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്ലർ ബ്രദേഴ്സ്, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദമാമ, തില്ലാന തില്ലാന തുടങ്ങിയ സിനിമകളിലെ റോളുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിറ്റക്ടീവ് ഉജ്ജ്വലൻ ആണ് അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയായിരുന്നു നവാസ്. അടുത്തിടെ കുറേ അഭിമുഖങ്ങളും നൽകി. പ്രിയ സഹപ്രവർത്തകന്റെ മരണ വാർത്തയറിഞ്ഞ ഞെട്ടലിലാണ് സിനിമാ ലോകം. നടി രഹനയാണ് ഭാര്യ. നടൻ അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. കലാഭവൻ നിയാസ് സഹോദരനാണ്.


Click it and Unblock the Notifications











