എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് ഞങ്ങളോട് ഉമ്മച്ചി പറഞ്ഞിരുന്നു, വാപ്പിച്ചിക്ക് നെഞ്ചുവേദന വന്നിട്ടില്ല; മകൻ
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഹൃദയാഘാതം മൂലം നടനും ഗായകനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അന്തരിച്ചത്. അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് സിനിമാ പ്രേമികളും കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിനായി ചോറ്റാനിക്കരയിൽ പോയി തിരികെ വരാൻ തയ്യാറെടുക്കുമ്പോഴാണ് മരണം നവാസിലേക്ക് എത്തിയത്. മരണ വാർത്ത പ്രചരിച്ച സമയത്ത് നടന് ഷൂട്ടിങ് സമയത്ത് നെഞ്ചുവേദന വന്നിരുന്നുവെന്ന് പ്രചരിച്ചിരുന്നു.
വേദന വന്നിട്ടും ആശുപത്രിയിൽ പോകാനോ ചികിത്സ തേടാനോ ശ്രമിക്കാതെ ഇരുന്നത് മരണത്തിന് കാരണമായി എന്ന തരത്തിലും പ്രചരിച്ചിരുന്നു. എന്നാൽ അതൊന്നും സത്യമായ റിപ്പോർട്ടുകളല്ലെന്ന് പറയുകയാണ് നടന്റെ മക്കൾ. പ്രകമ്പനം സിനിമയുടെ ഗ്ലിംപ്സ് കഴിഞ്ഞ ദിവസം നവാസിന്റെ മക്കളെ സംവിധായകൻ കാണിച്ചിരുന്നു.

ആ പ്രീമിയറിൽ പങ്കെടുത്തശേഷമാണ് മക്കൾ സോഷ്യൽമീഡിയയിൽ കുറിപ്പുമായി എത്തിയത്. പ്രകമ്പനത്തിന്റെ സംവിധായകൻ വിജേഷേട്ടന്റെ കൂടെ വാപ്പിച്ചിയുടെ സിനിമ പ്രകമ്പനത്തിന്റെ കുറച്ച് ഭാഗങ്ങൾ കാണാൻ പോയി. നന്നായി വന്നിട്ടുണ്ടുണ്ട്. സ്‌ക്രീനിൽ വാപ്പിച്ചിയെ കണ്ടപ്പോൾ എനിക്കും റിദുവിനും വല്ലാത്തൊരു അനുഭൂതിയായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.
വാപ്പിച്ചി ആ സെറ്റിൽ വളരെ ഹാപ്പി ആയിരുന്നുവെന്ന് ഉമ്മച്ചി പറഞ്ഞ് ഞങ്ങൾക്ക് അറിയാമായിരുന്നു. അവിടെ നടന്ന എല്ലാകാര്യങ്ങളും ഉമ്മച്ചിയോട് വാപ്പിച്ചി ഷെയർ ചെയ്തിട്ടുണ്ട്. വാപ്പിച്ചിക്ക് ഒരു നെഞ്ചുവേദനയും വന്നിട്ടില്ല. എപ്പോഴെങ്കിലും ഉമ്മച്ചിയിൽ നിന്ന് എല്ലാവർക്കും അത് മനസിലാവും. അവസാന സമയത്തും വാപ്പിച്ചി ഉമ്മച്ചിയെ വിളിച്ചിട്ടുണ്ട്. അപ്പോഴും വാപ്പിച്ചി വളരെ സന്തോഷത്തോടെയും ആരോഗ്യത്തോടെയുമാണ് സംസാരിച്ചത്.
ഉമ്മച്ചിയോട് വാപ്പിച്ചിയും ഞങ്ങളും ഒന്നും മറച്ച് വെയ്ക്കാറില്ല. കാരണം ഞങ്ങൾക്ക് എന്ത് സംഭവിച്ചാലും വീട്ടിലിരിക്കുന്ന ഉമ്മച്ചിക്ക് അത് അറിയാൻ പറ്റും. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് ഉമ്മച്ചി വാപ്പിച്ചിയോടും ഞങ്ങളോടും ഓർമ്മപ്പെടുത്തിയിരുന്നു. പക്ഷെ അവസാന നിമിഷം വരെ വാപ്പിച്ചി വളരെ എനർജെറ്റിക്ക് ആയിരുന്നു. ചെറിയ വേദനയെങ്കിലും വന്നിരുന്നെങ്കിൽ ഉമ്മച്ചിയും വാപ്പിച്ചിയും ഹോസ്പിറ്റലിൽ എത്തുമായിരുന്നു.
ഷുഗർ ഇല്ലാതിരിന്നിട്ടുപോലും വാപ്പിച്ചിക്ക് നെഞ്ചുവേദന വന്നിട്ടില്ല. പ്രകമ്പനത്തിലെ എല്ലാവരേയും വാപ്പിച്ചിയിലൂടെ ഉമ്മച്ചിക്ക് അറിയാമായിരുന്നു. പക്ഷെ വാപ്പിച്ചി പോയതിനുശേഷം അവരെപ്പറ്റി വാപ്പിച്ചി എന്താണോ ഉമ്മിച്ചിയോട് ഷെയർ ചെയ്തത് അത് അവർ തെളിയിച്ചു. അവർ ഞങ്ങളോട് കാണിച്ച സ്നേഹത്തിനും സഹകരണത്തിനും നന്ദി. പ്രത്യേകിച്ച് സംവിധായകൻ വിജേഷേട്ടനും നിർമാതാവ് ശ്രീജിത്തേട്ടനും.

വാപ്പിച്ചിപോയ അന്ന് മുതൽ ഇന്ന് വരെ വിജേഷേട്ടൻ ഞങ്ങളോട് കാണിച്ച സ്നേഹത്തിന് ഒരായിരം നന്ദി. ഈ മൂവി കേരളത്തിലൊരു പ്രകമ്പനമാകട്ടെ എന്നാണ് മക്കൾ കുറിച്ചത്. അമ്പതുകളോട് അടുക്കുന്നതേയുണ്ടായിരുന്നുള്ളു മരണത്തെ പുൽകുമ്പോൾ നവാസ്. നടന്റെ മരണം ഏറ്റവും കൂടുതൽ ബാധിച്ചത് ഭാര്യ രഹ്നയെയാണ്. ഇന്നും നവാസിന്റെ മരണം ഉൾക്കൊള്ളാൻ രഹന്യ്ക്കായിട്ടില്ല. അടുത്തിടെയായിരുന്നു ഇരുവരുടേയും വിവാഹവാർഷികം.
നവാസ് ഒപ്പം ഇല്ലാത്ത ആദ്യത്തെ വിവാഹവാർഷികം ആയിരുന്നുവെങ്കിലും ആ വിഷമത്തിന് ഇടയിലും എല്ലാ വർഷവും ചെയ്യാറുള്ളതുപോലെ വൃക്ഷതൈ നട്ടു രഹ്ന. പ്രശസ്ത നാടക ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെയാണ് കലാരംഗത്തെത്തിയത്.
കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായി നിരവധി വേഷങ്ങൾ അവതരിപ്പിച്ചു. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന മിസ്റ്റിക്-കോമഡി എന്റർടെയ്നർ സിനിമയാണ് പ്രകമ്പനം.


Click it and Unblock the Notifications











