'സ്റ്റീഫൻ കാണാൻ കയറും മുമ്പ് ബാലു റിക്കവർ ചെയ്യാൻ തുടങ്ങി, ബാലു കഞ്ഞി കുടിച്ചുവെന്ന് ഡോക്ടർ പറഞ്ഞു'
ആറ് വർഷം മുമ്പ് മലയാളികൾ കേട്ട ഏറ്റവും വലിയ ദുരന്ത വാർത്തകളിൽ ഒന്നായിരുന്നു വയലിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണം. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെയാണ് ബാലഭാസ്കർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മകൾ സംഭവസ്ഥലത്തും ബാലഭാസ്കർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാൽ ഭർത്താവിന്റെയും മകളുടെയും ജീവനെടുത്ത വാഹനാപകടത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിട്ടും ലക്ഷ്മി ഇക്കാലം വരെയും ഒന്നും പ്രതികരിച്ചില്ല.
ഇപ്പോഴിതാ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലൂടെ മനസ് തുറക്കാൻ ഒരുങ്ങുകയാണ് ലക്ഷ്മി. ഇന്ന് രാത്രി അഭിമുഖം ടെലികാസ്റ്റ് ചെയ്യപ്പെടും. അതേസമയം ലക്ഷ്മി ആദ്യമായി അഭിമുഖം നൽകുന്നുവെന്ന് അറിഞ്ഞ് കലാഭവൻ സോബി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

ലക്ഷ്മി വാ തുറന്ന് സംസാരിക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും മാധ്യമങ്ങൾക്കും സോഷ്യൽമീഡിയയ്ക്കുമാണെന്ന് സോബി ക്രൈം സ്റ്റോറിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ പുതിയ അഭിമുഖത്തിൽ സോബി നടത്തി. സ്റ്റീഫൻ കാണാൻ കയറും മുമ്പ് ബാലുവിന്റെ ആരോഗ്യം മെച്ചപ്പെടാനുള്ള ലക്ഷണങ്ങൾ കണ്ടിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞതായും സോബി പറയുന്നു.
ലക്ഷ്മി വാ തുറന്ന് സംസാരിക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും മാധ്യമങ്ങൾക്കും സോഷ്യൽമീഡിയയ്ക്കുമാണ്. ലക്ഷി സംസാരിക്കണമെന്ന് ആറ് വർഷമായി ഞാൻ ആവശ്യപ്പെടുന്ന കാര്യമാണ്. ലക്ഷ്മി പത്രസമ്മേളനം നടത്തുകയാണെങ്കിൽ അത് കേട്ടിട്ട് ഒരു മണിക്കൂറിനുശേഷം ഞാനൊരു പത്രസമ്മേളനം നടത്തുന്നുണ്ട്.
കൊല്ലത്ത് നിന്ന് ജ്യൂസ് കുടിച്ചശേഷം ഉറങ്ങിയെന്നും ഒന്നും ഓർമയില്ലെന്നുമാണ് ലക്ഷ്മി സിബിഐക്ക് നൽകിയ മൊഴി. ഇനി അതിനെ ഖണ്ഡിച്ച് ലക്ഷ്മി എന്ത് സംസാരിക്കുമെന്നാണ് അറിയേണ്ടത്. കേസ് റീ ഓപ്പൺ ചെയ്യേണ്ടി വരും. ഞാൻ പറഞ്ഞില്ലേ... കാലം തെളിയിക്കും. ലക്ഷ്മി സംസാരിക്കട്ടെ നമുക്ക് നോക്കാം. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ടവരായിരിക്കും ലക്ഷ്മിക്ക് പിറകിൽ.
ഒന്നുകിൽ ലക്ഷ്മി എല്ലാത്തിന്റെയും ഭാഗമാണ്. അല്ലെങ്കിൽ ലക്ഷ്മി ആരെയെങ്കിലും ഭയക്കുന്നുണ്ടാകും എന്ന് സോബി പറഞ്ഞു. ക്രിട്ടിക്കൽ ഐസിയുവിൽ കഴിയുന്ന ബാലഭാസ്കറിനെ കേറി കണ്ട് നാൽപ്പത്തിമൂന്ന് മിനിറ്റ് സ്റ്റീഫൻ ദേവസി സംസാരിച്ചതിനെ കുറിച്ച് സിബിഐ അന്വേഷിച്ചിട്ടില്ല. ക്രിട്ടിക്കൽ ഐസിയുവിൽ കയറാൻ സ്റ്റീഫൻ ദേവസിക്ക് ആരാണ് പെർമിഷൻ കൊടുത്തത് എന്നതുമായി ബന്ധപ്പെട്ടൊന്നും അന്വേഷണം വന്നിട്ടില്ല.

ക്രിട്ടിക്കൽ ഐസിയുവിൽ കിടക്കുന്ന ഒരാളോട് നാൽപ്പത്തിമൂന്ന് മിനിറ്റ് സംസാരിക്കാൻ എങ്ങനെ അനുവാദം കിട്ടി?. ബാലുവിന്റെ അച്ഛൻ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട്, മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ബാലു മൂന്ന് സ്പൂൺ കഞ്ഞി കുടിച്ചുവെന്ന് ഡോക്ടർ പറഞ്ഞുവെന്ന്. അതൊരു പോസിറ്റീവ് റിസൽട്ടാണ്. ബാക്കി കാര്യങ്ങൾ പിന്നെ നോക്കാം. ബാലുവിന് ടെൻഷൻ നൽകുന്നത് പ്രവൃത്തിക്കാതിരുന്നാൽ ആളെ പതിയെ ജീവിതത്തിലേക്ക് കൊണ്ടുവരാം.
കുറച്ച് ദിവസം കഴിയുമ്പോൾ ഐസിയുവിലേക്ക് മാറ്റാമെന്നും പറഞ്ഞിരുന്നതാണത്രെ. ബാലുവിന്റെ അച്ഛനൊക്കെ വീട്ടിലേക്ക് പോയ സമയത്താണ് സ്റ്റീഫൻ വന്ന് ബാലുവിനെ കണ്ടത്. വൈകാതെ ബാലു മരിക്കുകയും ചെയ്തു. നാൽപ്പത്തിമൂന്ന് മിനിറ്റ് ക്രിട്ടിക്കൽ ഐസിയുവിൽ എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ചപ്പോൾ പ്രാർത്ഥിക്കുകയായിരുന്നുവെന്നാണ് സ്റ്റീഫൻ പറഞ്ഞത്.
അതിനൊന്നും പറയാൻ മറുപടിയില്ലെന്നാണ് പരിഹസിച്ചുകൊണ്ട് സോബി പറഞ്ഞത്. ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളുടെ ലിസ്റ്റിലാണ് സ്റ്റീഫൻ ദേവിയുമുള്ളത്. ബാലഭാസ്കറിന്റെ മരണശേഷം സത്യം തെളിയണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നവരിൽ ഒരാളാണ് കലാഭവൻ സോബി.


Click it and Unblock the Notifications











