വില്ലനും നായകനും കൂടി ബോക്സ് ഓഫീസ് തൂക്കി; കളങ്കാവൽ 60 കോടിയിലേക്ക്, തുടരും സിനിമയുടെ കളക്ഷൻ മറികടന്നു?
ഒരാഴ്ച മുമ്പ് തിയേറ്ററുകളിലെത്തിയ മമ്മൂട്ടി-വിനായകൻ സിനിമയാണ് കളങ്കാവൽ. വില്ലന്റെയും നായകന്റെ അഴിഞ്ഞാട്ടമായിരുന്നു തിയേറ്ററിൽ പ്രേക്ഷകർ കണ്ടത്. മമ്മൂട്ടിയുടെ സ്റ്റാൻലി ദാസ് എന്ന കഥാപാത്രം തന്നെയാണ് സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവ്. ഇത്രത്തോളം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം മമ്മൂട്ടി അല്ലാതെ മലയാള സിനിമ ഇൻഡസ്ട്രിയിലെ ഏത് സൂപ്പർ സ്റ്റാർ ചെയ്യും എന്ന ചോദ്യം ഉയരുന്നിടത്താണ് മെഗാസ്റ്റാറിലെ അഭിനേതാവിനോട് കാണികൾക്ക് അളവിൽ കവിഞ്ഞ് ആരാധന ഉടലെടുക്കുന്നത്.
റിസ്ക്ക് എടുക്കാൻ തയ്യാറായാൽ പിന്നീട് സന്തോഷിക്കാൻ വകയുണ്ടാകുമെന്ന് തെളിയിച്ച് തരുന്നതുപോലെയായിരുന്നു മമ്മൂട്ടിയുടെ പ്രകടനം. വിനായകനും ഒട്ടും പിന്നിലല്ല. അടുത്തിടെ വരെ വിനായകനെ തെറിവിളിച്ചവരും പരിഹസിച്ചവരും വരെ കളങ്കാവലിലെ പ്രകടനം കണ്ട് കയ്യടിക്കുന്നു.

കുറുപ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ക്രൈം ത്രില്ലർ കൂടിയാണ് ഈ ചിത്രം. റിലീസ് ചെയ്ത് ആറ് ദിവസം പൂർത്തിയാക്കിയപ്പോൾ മമ്മൂട്ടി നായകനായ ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റായി ബോക്സ് ഓഫീസുകൾ തൂത്തുവാരുകയാണ്. ബോക്സ് ഓഫീസ് ട്രാക്കർ ജെറിൻ ജോർജ്കുട്ടിയുടെ സമീപകാല അപ്‌ഡേറ്റുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസിൽ കളങ്കാവൽ ഇതുവരെ അറുപത് കോടി കടന്നു.
ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ബോക്സ് ഓഫീസ് കളക്ഷൻ ആഴ്ച അവസാനിക്കുമ്പോഴേക്കും 62 കോടി കവിയുമെന്ന് അനുമാനിക്കാം. 25 കോടിയിലധികം ബജറ്റിൽ നിർമ്മിച്ച ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടി നേടിയെങ്കിൽ അത് തീർച്ചയായും പ്രശംസ അർഹിക്കുന്നതാണ്.
കാര്യങ്ങൾ ഇതേ രീതിയിൽ മുന്നോട്ട് പോയാൽ കളങ്കാവലിന് രണ്ടാം ആഴ്ചയിലും ബോക്സ് ഓഫീസിൽ നിന്നും കോടികൾ വാരാൻ കഴിയും. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയും സിനിമയ്ക്ക് ഏറെ ലഭിക്കുന്നുണ്ട്.
സിനിമ തിയേറ്ററുകളിൽ രണ്ടാം ആഴ്ച പിന്നീടുമ്പോഴേക്കും ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 100 കോടി കടക്കുമെന്ന് ഇപ്പോഴത്തെ കലക്ഷൻ റിപ്പോർട്ട് വിളിച്ച് പറയുന്നു. ആഗോള തലത്തിൽ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ മലയാള സിനിമ തുടരും പോലും ഒരാഴ്ചയ്ക്കുള്ളിൽ അറുപത് കോടിക്ക് അടുത്ത് എത്തിയിരുന്നില്ല. ആദ്യ ആഴ്ചയിൽ സിനിമ 52.51 കോടി രൂപയാണ് നേടിയത്. എമ്പുരാനേക്കാൾ ഏകദേശം 31 കോടി കുറവാണ് തുടരും ആദ്യ ആഴ്ചയിൽ നേടിയത്.

പക്ഷെ ചരിത്രത്തില്‍ ആദ്യമായി കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി ഒരു സിനിമ 100 കോടിയില്‍ അധികം നേടി എന്ന നാഴികക്കല്ല് മറികടന്നിരുന്നു തുടരും. അതേസമയം ലോകമെമ്പാടുമായി ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം നേടിയ മമ്മൂട്ടി ചിത്രമായി മാറി കഴിഞ്ഞു കളങ്കാവൽ. ഐഎംഡിബിയിൽ 7.6/10 റേറ്റിങ്ങാണ് സിനിമയ്ക്ക്.
ഇന്ത്യയിലുടനീളം പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലുട നീളം തിയേറ്റർ ഒക്യുപെൻസിയിലും കളങ്കാവൽ സ്ഥിരത നിലനിർത്തുന്നുണ്ട്. രാത്രിയിലും ഉച്ചകഴിഞ്ഞുമുള്ള ഷോകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത്. ഏറ്റവും കൂടുതൽ ഷോകൾ നടന്നത് കൊച്ചിയിലാണ്. തൊട്ടുപിന്നിൽ തിരുവനന്തപുരം, ചെന്നൈ, കോഴിക്കോടാണ്.
കളങ്കാവലിന്റെ ആത്മാവ് മമ്മൂട്ടിയുടെ പെര്‍ഫോമന്‍സാണ്. മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രമാണ്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രജീഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.


Click it and Unblock the Notifications











