കല ചേച്ചി പൂണ്ട് വിളയാടുകയാണ്, അമ്മയിൽ നിന്നും ലഭിച്ച ഹാസ്യവും സൗന്ദര്യവും; നടിയെ പ്രശംസിച്ച് സംവിധായകൻ
മോഹിനിയാട്ടം എന്ന സിനിമയിലെ പ്രകടനത്തിൽ നടി കലാരഞ്ജിനി കയ്യടി വാങ്ങവെ നടിയെക്കുറിച്ച് സംസാരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. കലാരഞ്ജിനിയുടെ ജീവിതത്തിലും കരിയറിലും ജീവിതത്തിലും സംഭവിച്ച കാര്യങ്ങളെക്കുറിച്ചാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്. കലാരഞ്ജിനിയുടെ ശബ്ദം കുളമാക്കിയത് ഒരു സിനിമാ മേക്കപ്പ്മാനാണ്. രക്തം ഛർദിക്കുന്ന ഒരു സീനിലേക്ക് കുടിക്കാൻ കൊടുത്ത കുപ്പി മാറിപ്പോയി. അത് ആസിഡ് ആയിരുന്നു.
വോക്കൽ കോർഡ് വെന്ത് പോയി. ഇപ്പോൾ ഭേദമുണ്ട്. എന്റെ ചില്ലുവിളക്ക് സീരിയലിൽ അടക്കം കല ചേച്ചിക്ക് മറ്റുള്ള ആളുകളാണ് ശബ്ദം നൽകിയത്. ചവറ വിപി നായരുടെയും വിജയലക്ഷ്മിയമ്മയുടെയും അഞ്ച് മക്കളിൽ വിജയലക്ഷ്മിയമ്മയുടെ സൗന്ദര്യവും മിടുക്കും തമാശയും കിട്ടിയത് കല ചേച്ചിക്കാണ്. ആ കുടുംബത്തിൽ നിന്ന് ആദ്യം നായികയായത് കല ചേച്ചിയാണ്.

ഉർവശിക്ക് മുന്താണി മുടിച്ച് എന്ന സിനിമ കിട്ടിയത് പോലെ ഒരു തുടക്കം കലാരഞ്ജിനിക്ക് കിട്ടാതെ പോയി. വീട്ടിലെ ഏഴ് ജീവിതങ്ങളുടെ ചുമതല തന്റെ തലയിലായതിനാൽ കിട്ടിയതിലൊക്കെ കയറി അഭിനയിച്ചതും ആസിഡ് കുടിച്ചതുമൊക്കെ കലാരഞ്ജിനിയുടെ കരിയറിനെ ബാധിച്ചു. എന്റെ സീരിയലിലും സിനിമയിലും കലാരഞ്ജിനി ഉണ്ടായിരുന്നു. സെറ്റിനെ രസകരമാക്കുമായിരുന്നു കലചേച്ചി. ഇപ്പോഴും ഞാൻ കൽപ്പനയുടെ നമ്പറിൽ വിളിച്ചാൽ ആ ഫോണെടുക്കുന്നത് കലാരഞ്ജിനിയാണ്.
മദ്രാസിൽ ആര് മരിച്ചാലും ഞാനാദ്യം വിളിക്കുന്നത് കല ചേച്ചിയെയാണ്. മോഹിനിയാട്ടം എന്ന സിനിമയിൽ കല ചേച്ചി പൂണ്ട് വിളയാടുകയാണ് എന്ന് പറയാം. ചിരിച്ച് മണ്ണ് കപ്പും. അമ്മയിൽ നിന്നും ലഭിച്ച ഹാസ്യം വാരി വിതറുകയാണ് അവരെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.


Click it and Unblock the Notifications