'ഇത് പൊടിപൊടിക്കും'; ക്ഷണം തുടങ്ങി കാളിദാസ്... ലിസ്റ്റിൽ വിവിഐപികളും, അച്ഛന് സംഭവിച്ചത് ഓർമിപ്പിച്ച് ആരാധകർ!
മക്കളുടെ വിവാഹമായിരുന്നു ജയറാം-പാർവതി ദമ്പതികളുടെ ഏറ്റവും വലിയ സ്വപ്നം. അതിൽ മകളുടെ വിവാഹം ആഢംബര പൂർവം മൂന്ന് മാസം മുമ്പ് നടത്തി. മകന്റെയും മകളുടെയും വിവാഹം ഒരേ വർഷം തന്നെ നടത്താൻ പ്ലാനിട്ട ജയറാമും പാർവതിയും ആദ്യം മകളുടെ വിവാഹ ചടങ്ങുകൾ നടത്തുകയായിരുന്നു. വിദേശത്ത് പഠിച്ച് വളർന്ന് ഇപ്പോൾ യുകെയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് മാളവികയുടെ ഭർത്താവ് നവനീത് ഗിരീഷ്.
ഗുരുവായൂർ അമ്പലനടയിൽ ലളിതമായ ചടങ്ങിലായിരുന്നു താലികെട്ട്. ശേഷം കേരളത്തിൽ തന്നെ വിവിധയിടങ്ങളിലായി മൂന്ന് വിവാഹസൽക്കാരങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി നടത്തിയിരുന്നു. വിവാഹശേഷം ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പറന്നു. നവനീതും ജന്മം കൊണ്ട് മലയാളിയാണ്.

മകളുടെ വിവാഹം കഴിഞ്ഞ് വെറും മാസങ്ങൾ മാത്രം പിന്നിടവെ വീണ്ടും ഒരു വിവാഹപന്തൽ ജയറാമിന്റെ ചെന്നൈയിലെ വീട്ടുമുറ്റത്ത് ഉയരാൻ പോവുകയാണ്. അത് മകൻ കാളിദാസിന്റെ വിവാഹത്തിന് വേണ്ടിയുള്ളതാണ്. മാളവികയുടെ വിവാഹത്തിന് മുമ്പ് കാളിദാസിന്റെയും വധു താരിണി കലിംഗരായരുടെയും വിവാഹനിശ്ചയം നടത്തിയിരുന്നു. മാളിവകയുടെ വിവാഹം കഴിഞ്ഞ് വൈകാതെ കാളിദാസിന്റെയും വിവാഹം ഉണ്ടാകുമെന്ന് ജയറാമും പാർവതിയും പറഞ്ഞിരുന്നു.
എന്നാൽ എന്നത്തേക്കാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ വൈകാതെ കാളിദാസിന്റെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കാരണം കാളിദാസ് വേണ്ടപ്പെട്ടവരേയെല്ലാം വിവാഹം ക്ഷണിച്ച് തുടങ്ങി. ക്ഷണക്കത്ത് നൽകി തുടങ്ങിയതിന്റെ വിശേഷങ്ങൾ കാളിദാസ് തന്നെ സ്വന്തം സോഷ്യൽമീഡിയ പേജിലൂടെ മണിക്കൂറുകൾക്ക് മുമ്പ് ആരാധകരെ അറിയിച്ചു.
ആദ്യത്തെ ക്ഷണകത്ത് നൽകിയത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ്. ജയറാമിനും പാർവതിക്കുമൊപ്പം എത്തിയാണ് മുഖ്യമന്ത്രിയേയും കുടുംബത്തേയും കാളിദാസ് ക്ഷണിച്ചത്. ജയറാമാണ് ഇൻവിറ്റേഷൻ മുഖ്യമന്ത്രിക്ക് കൈമാറിയത്. തുടക്കം മുഖ്യമന്ത്രിയിൽ നിന്നായതുകൊണ്ട് തന്നെ വലിയൊരു വിവിഐപി നിര കാളിദാസിന്റെ വിവാഹത്തിന് ഉണ്ടായേക്കും. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ഒരുപോലെ സജീവമാണ് ജയറാം.
സൗത്ത് ഇന്ത്യയിലെ സൂപ്പർ സ്റ്റാറുകളുമായെല്ലാം നല്ലൊരു സൗഹൃദവും ജയറാമിനുണ്ട്. മാത്രമല്ല കുടുംബത്തിലെ അവസാനത്തെ വിവാഹം ആയതുകൊണ്ട് തന്നെ ജയറാമും പാർവതിയും അത്യാഢംബര പൂർവമെ ചടങ്ങുകൾ നടത്താൻ സാധ്യതയുള്ളു. എന്നാൽ എന്നാണ് വിവാഹം എന്നത് താരകുടുംബം പുറത്ത് വിട്ടിട്ടില്ല. കാളിദാസിന്റെ പുതിയ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്.

ആരാധകരിൽ ചിലർ അവരെ കല്യാണം ക്ഷണിക്കാത്തതിലുള്ള പരാതിയും കമന്റിലൂടെ അറിയിച്ചിട്ടുണ്ട്. തമിഴ്, കേരള തുടങ്ങി രണ്ട് സ്റ്റൈലിലും വിവാഹ ചടങ്ങുകൾ ഉണ്ടാകുമോയെന്നായിരുന്നു മറ്റ് ചില ആരാധകർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ കമന്റുകളോടൊന്നും താരപുത്രൻ പ്രതികരിച്ചിട്ടില്ല.
അതേസമയം മറ്റ് ചിലർ ജയറാം-പാർവതി വിവാഹത്തിന് സംഭവിച്ച ഒരു അബദ്ധം സംഭവിക്കാതിരിക്കാൻ കാളിദാസിന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഒരു കാലത്ത് ജയറാം-പാർവതി പ്രണയം മലയാള സിനിമയിലെ വലിയ ചർച്ചാ വിഷയമായിരുന്നു. തുടക്കത്തിൽ പാർവതിയുടെ കുടുംബം ജയറാമുമായുള്ള നടിയുടെ പ്രണയത്തിന് എതിരായിരുന്നു.
രണ്ടുപേരും പിരിയില്ലെന്ന് മനസിലായതോടെയാണ് പാർവതിയുടെ കുടുംബം ജയറാമിന് തന്നെ മകളെ വിവാഹം ചെയ്ത് കൊടുക്കാൻ തീരുമാനിച്ചത്. മാളവികയുടെ വിവാഹം പോലെ തന്നെ ജയറാം-പാർവതി വിവാഹവും ഗുരുവായൂർ അമ്പലനടയിൽ വെച്ചായിരുന്നു.
ജനസാഗരമാണ് അന്ന് ചടങ്ങിന് സാക്ഷിയാകാൻ ഒഴുകിയെത്തിയതത്രെ. സോഷ്യൽമീഡിയ പോലും ഇല്ലാതിരുന്നിട്ടും ഇത്രയും ജനങ്ങൾ എങ്ങനെ തിയ്യതി മനസിലാക്കി അവിടെ എത്തിയെന്ന് ചോദിച്ചാൽ... ഇരുവരുടെയും വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ പത്രങ്ങളിൽ കൗണ്ടൗൺ വന്ന് തുടങ്ങിയിരുന്നു. അത് കണ്ടാണ് ഗുരുവായൂരിലേക്ക് ജനം ഒഴുകിയെത്തിയത്.
താലികെട്ട് സമയത്ത് ഇരുവരുടെയും മാതാപിതാക്കൾ വരെ പോലും മണ്ഡപത്തിന് അടുത്തേക്ക് എത്താൻ പാടുപെടുകയായിരുന്നുവത്രെ. ഈ അവസ്ഥ കണ്ണനും വരരുതെന്നാണ് ആരാധകർ താരപുത്രനെ ഉപദേശിക്കുന്നത്. അതേസമയം വിവാഹം കേരളത്തിലാണോ തമിഴ്നാട്ടിലാണോയെന്നതിൽ വ്യക്തതയില്ല.


Click it and Unblock the Notifications