'ഷൂട്ട് കഴിഞ്ഞിട്ട് രണ്ട് മാസം പക്ഷെ നടത്തമൊക്കെ സത്താറിനെപ്പോലെ, എല്ലാവരും കരുതുന്നത് ഞാൻ പാവമാണെന്നാണ്'
താരപുത്രന്മാരിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ വെച്ചിരിക്കുന്ന യുവനടനാണ് കാളിദാസ് ജയറാം. പക്ഷെ പൂമരത്തിനുശേഷം നല്ലൊരു ഹിറ്റ് മലയാളത്തിൽ കാളിദാസിന് ലഭിച്ചിട്ടില്ല. എന്നാൽ തമിഴിൽ ഇതുവരെ ചെയ്ത ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും വിജയിക്കുകയും പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു. അതിൽ കാളിദാസ് എന്ന നടനെ മലയാളികൾ അടക്കം പ്രശംസിച്ചത് പാവകഥൈകൾ സിനിമയിലെ പ്രകടനത്തിനാണ്.
സ്ത്രൈണതയുള്ള പുരുഷ കഥാപാത്രമായ സത്താറായിട്ടാണ് ഈ ആന്തോളജിയിൽ കാളിദാസ് അഭിനയിച്ചത്. ഒരു പൊടിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മീറ്റർ തെറ്റി പോയിരുന്നുവെങ്കിൽ വൻ പരാജയമായി മാറുമായിരുന്ന റോളാണ് നടൻ കയ്യടക്കത്തോടെ അവതരിപ്പിച്ചത്. ഷൂട്ട് കഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും നടത്തമൊക്കെ സത്താറിനെപ്പോലെയായിരുന്നുവെന്ന് പറയുകാണിപ്പോൾ കാളിദാസ്.

രഞ്ജിനി ഹരിദാസിന്റെ ദി ഗ്രീൻ റൂം പോഡ് കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും ബുദ്ധിമുട്ടി ചെയ്ത ടഫായ റോൾ പാവകഥൈകളിലെ സത്താറായിരുന്നു. അത് ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രമാണ്. അല്ലാതെ ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ എന്തെങ്കിലുമൊക്കെ ചെറിയ അംശം ഞാനുമായി ബന്ധപ്പെട്ടതായിരിക്കും.
ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് രണ്ട്, മൂന്ന് മാസം കഴിഞ്ഞ് ഞാൻ സുഹൃത്തുക്കൾക്കൊപ്പം ഫുഡ് കഴിക്കാൻ പുറത്ത് പോയി. ഡിന്നറിനുശേഷം റെസ്റ്റോറന്റിൽ നിന്നും കാർ കിടക്കുന്ന ഏരിയയിലേക്ക് ഞങ്ങൾ എല്ലാവരും നടക്കുകയായിരുന്നു. ഞാനായിരുന്നു മുന്നിൽ നടന്നിരുന്നത്. അതിനിടയിൽ എന്റെ സുഹൃത്ത് എന്നെ നിരീക്ഷിച്ചശേഷം പറഞ്ഞു ഞാൻ സത്താറിനെപ്പോലെയാണ് നടക്കുന്നതെന്ന്.
അവൻ പറയുന്നത് വരെ എനിക്ക് അത് സ്ട്രൈക്കായിരുന്നില്ല. ചില കഥാപാത്രങ്ങൾ കുറച്ച് കാലം നമ്മളിൽ തന്നെയുണ്ടാകും. ഇപ്പോൾ ഞാൻ ചെയ്യുന്ന ആശകൾ ആയിരം സിനിമയിലെ കഥാപാത്രം വളരെ അനായാസമായി എനിക്ക് ചെയ്യാൻ പറ്റി. കാരണം അത് റിലേറ്റബിളാണ്. ഇത്തരം സിനിമകൾ കൂടുതൽ ചെയ്യണമെന്ന ചിന്ത എനിക്ക് വന്നു. ധനുഷ് സാറിനൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു അത് സാധിച്ചു. അപ്പയുടെ കൂടെയും അഭിനയിച്ചു.
പിന്നെ മമ്മൂക്ക, മോഹൻലാൽ സാർ എന്നിവർക്കൊപ്പം അഭിനയിക്കാൻ ആഗ്രഹിക്കുന്നു. എല്ലാ ജോണറിലുമുള്ള സിനിമകൾ ചെയ്യാനും എനിക്ക് ഇഷ്ടമാണ്. സൗത്ത് ഇന്ത്യൻ സിനിമകൾ കാണാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഏതായാലും കാണും. ബോളിവുഡ് അടക്കമുള്ള മറ്റ് ഇന്റസ്ട്രികളിലെ സിനിമകൾ മോശമാണെന്ന് അർത്ഥമില്ല.

പക്ഷെ നമ്മുടെ സിനിമകൾ കാണുമ്പോൾ പേഴ്സണൽ കണക്ഷൻ തോന്നാറുണ്ട്. റിലേറ്റ് ചെയ്യാനും പറ്റും. അതിൽ ഇൻവോൾവ്ഡാകും. വീണ്ടും ചില വീട്ടുകാര്യങ്ങളുടെ റീമേക്കിൽ അഭിനയിക്കാൻ വിളിച്ചാൻ പോകാൻ താൽപര്യമുണ്ട്. ഭയങ്കര ഇഷ്ടമുള്ള സിനിമയാണെന്നും നടൻ പറയുന്നു. തന്റെ സ്വഭാവത്തിലെ ഗുണങ്ങളും ദോഷങ്ങളും കാളിദാസ് ഇതിനോടപ്പം സംസാരിച്ചു. എല്ലാവരും കരുതുന്നത് ഞാൻ വളരെ പാവമാണെന്നാണ്. ഒരിക്കലുമല്ല.
ഞാൻ വളരെ അണ്ടർസ്റ്റാന്റിങ്ങായ മനുഷ്യനാണ്. ആളുകളുടെ ഇമോഷൻസ് പെട്ടന്ന് മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ എന്റെ ഭാഗത്ത് നിന്നുള്ള വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ആരെയും വേദനിപ്പിക്കരുതെന്ന് എനിക്കുണ്ട്. അതിൽ എന്നിലുള്ള നല്ല ക്വാളിറ്റിയാണ്. മോശം ക്വാളിറ്റി ഓവർ തിങ്കിങ്ങാണ്. മൂഡ് സ്വിങ്സും വരും കാളിദാസ് പറയുന്നു.
ആശകൾ ആയിരമാണ് അണിയറയിൽ ഒരുങ്ങുന്ന നടന്റെ ഏറ്റവും പുതിയ സിനിമ. ജയറാമും ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











